തൊടുപുഴ: വീട് കുത്തി തുറന്ന് ആഭരണം കവര്‍ന്ന കേസില്‍ പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പുത്തേട്ട കൊട്ടാരംപറമ്പില്‍ വിജയകുമാര്‍(32)നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പുത്തന്‍കുരിശില്‍ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ തൊടുപുഴ ഷാഡോ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തൊടുപുഴ കാരിക്കോട് നടന്ന മോഷണം വിവരം അറിയുന്നത്. എറണാകുളത്ത് മോഷണ ശ്രമത്തിനിടെ പ്രതി പിടിയിലായിരുന്നു. പ്രതി കഴിഞ്ഞ കുറെ വര്‍ഷമായി തൊടുപുഴയിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രില്‍ 21നാണ് മോഷണം നടന്നത്. പുത്തന്‍കുരിശ് പോലിസ് എടുത്ത വിരലടയാളവും, കാരിക്കോട് ജബ്ബാറിന്റെ വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളവും ഒന്നു തന്നെയാണെന്ന സ്ഥീരികരിച്ചതോടെ പ്രതിയെ ഇന്നലെ തൊടുപുഴ പോലീസ് കോടതിയില്‍ അപേക്ഷവെച്ച് കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ മോഷണം നടന്ന കാരിക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയത് താനാണെന്ന് പോലീസിനോട് സമ്മതിച്ചു. കസ്റ്റഡിയില്‍ വാങ്ങിയ പ്രതി പോലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
വീടിന്റെ ഓട് പൊളിച്ച് ഒന്നര പവന് സ്വര്‍ണമാണ് വിജയകുമാര്‍ കവര്‍ന്നത്. കാരിക്കോട് കൊമ്പനാപറമ്പില്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്നുമാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഉംറയ്ക്ക് പോയ സമയത്താണ് മോഷണം.
15 ദിവസത്തോളം ജബ്ബാറും കുടുംബവും വീട്ടിലില്ലായിരുന്നു. നാലു ദിവസത്തേയ്ക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലിസുകാരായ എസ്ഐ ടിആര്‍ രാജന്,എഎസ്ഐ അശോകന്,അരുണ്‍,ഉണ്ണികൃഷ്ണന്, സി ഐ എന്‍ജി ശ്രീമോന്,പ്രിന്‍സിപ്പല്‍ എസ് ഐ ജോബിന് ആന്റണി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: