തൃപ്പൂണിത്തുറ: കൊച്ചി മഹാരാജാവിന്റെ കോവിലകമായിരുന്ന ഹില്‍പാലസ് കൊട്ടാരത്തില്‍ ചിങ്ങമാസത്തിലെ അത്തം നാളില്‍ മാത്രമേ എല്ലാവര്ക്കും പ്രവേശനമുണ്ടായിരുന്നുള്ളൂ. കോവിലകത്തിന്റെ കവാടത്തിനുമുന്നില് അന്നേ ദിവസം രാവിലെ പത്തുമണിയോടെ രാജകീയ പല്ലക്ക് എത്തുന്നതോടെ നായര്‍പട്ടാളം, പോലീസ്, ദിവാന് മുതലുള്ള കീഴുദ്യോഗസ്ഥന്മാരും നിലയുറപ്പിക്കും. മഹാരാജാവും പുരുഷന്മാരായ രാജകുടുംബാംഗങ്ങളും ഔദ്യോഗിക വേഷമണിഞ്ഞ് തിരുമുറ്റത്ത് എത്തും.
പല്ലക്കില്‍ മഹാരാജാവ് ഉപവിഷ്ടനാകുന്നതോടെ ഉദ്യോഗസ്ഥന്മാരും സൈനികരും ചമയയാത്രയ്ക്ക് പുറപ്പെടാന്‍ സജ്ജരാകുന്നു. ഈ സമയം പുറപ്പാടിന്റെ തുടക്കം വിളിച്ചറിയിച്ചുകൊണ്ട് കതിനാവെടികള്‍ മുഴക്കും.
ഹില്‍പാലസില്‍നിന്ന് കരഘോഷത്തോടെ ഘോഷയാത്ര പുറപ്പെട്ട് തൃപ്പൂണിത്തുറ നഗരത്തിലെത്തി ശ്രീപൂര്‍ണ്ണത്രയീശന്റെ അനുഗ്രഹത്തോടെ പ്രദക്ഷിണമായി കളിക്കോട്ട പുത്തന്‍ ബംഗ്ലാവ് ചുറ്റിവീണ്ടും ഹില്‍പാലസില്‍ എത്തിയിട്ടാണ് മഹാരാജാവ് ഉദ്യോഗസ്ഥന്മാര്ക്കും മറ്റും നേരിട്ട് പാരിതോഷികങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങ്. മഹാരാജാവ് സഞ്ചരിക്കുന്ന ദന്തപ്പല്ലക്ക് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സമ്മാനമാണെന്നും പറയുന്നു.
കൊച്ചിയും വടക്കുംകൂറുമായുള്ള യുദ്ധത്തില്‍ കൊച്ചിരാജാവ് ജയിച്ചതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതെന്നും സാമൂതിരിയോട് ജയിച്ചതിന്റെ ഓര്‍മ്മയെ നിലനിര്‍ത്തുന്നതെന്നും അത്തച്ചമയത്തിന്റെ പുറപ്പാടിനെപ്പറ്റി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുകൂടാതെ മറ്റൊരൈതീഹ്യം പറയുന്നത് രണ്ടാം ചേരസാമ്രാജ്യത്തിന്റെ അവസാന ചക്രവര്‍ത്തിയായിരുന്ന രാമവര്‍മ്മ പിന്തുടര്ച്ചക്കാരില്ലാതെവന്നപ്പോള് 56 രാജാക്കന്മാര്ക്കായി പകുത്തുകൊടുത്തെന്നും അവരുടെയെല്ലാം അധിപനായിരുന്ന തൃക്കാക്കരയപ്പന്റെ സന്നിധിയിലേക്ക് ഒരു മാസം നീളുന്ന ഉത്സവത്തിലെ അത്തം നാളില്‍ കൊച്ചി മഹാരാജാവും സാമൂതിരിയും ചേര്‍ന്ന് എത്തിച്ചേരുന്ന ഘോഷയാത്രയാണ് അത്തച്ചമയ മെന്നും പറഞ്ഞുവരുന്നുണ്ട്.
ഇതിന് ചരിത്രപരമായി മറ്റൊരു പ്രാധാന്യവും ഉണ്ട്. ചിങ്ങമാസത്തിലെ ഈ ഘോഷയാത്രയില്‍ മഹാരാജാവും ചതുരംഗപ്പടയും പരിവാരങ്ങളും കൂടാതെ സമുദായ മേലാളന്മാരായ നെട്ടൂര്‍ തങ്ങളും, കരിങ്ങാച്ചിറ കത്തനാരും, ചെമ്പില്‍ അറയനും ഒരുമിച്ച് എത്തുമായിരുന്നു. സാമുദായിക മൈത്രിയുടെ ഒരാഹ്വാനം എന്ന നിലയിലും അത്തച്ചമയം ഇതുകൊണ്ടുതന്നെ പ്രസിദ്ധമാണ്. മഹാരാജാവ് കേന്ദ്രബിന്ദുവായി നടത്തുന്ന അത്തച്ചമയത്തിനുശേഷം ഇന്നത്തെ ഘോഷയാത്രയും രാജഭരണത്തെ അനുസ്മരിക്കുന്നതാണ്.
ഗജവീരന്മാര്, അമ്പാരി, പെരുമ്പറ, തകാര, മുത്തുക്കുടകള്‍, കുതിരപ്പട, കാലാള്‍പ്പട, നായര്‍ബ്രിഗേഡ്, ഉദ്യോഗസ്ഥനുദ്യോഗസ്ഥര് എന്നിവരുടെ മദ്ധ്യത്തില്‍ പന്ത്രണ്ടുപേര്‍ ചുമലിലേറ്റുന്ന രാജകീയ പല്ലക്കിലായിരുന്നു യാത്ര. ഇരുവശത്തും വാളൂരിപ്പിടിച്ച ഉദ്യോഗസ്ഥരും കരപ്രമാണിമാരുമുാകും. വലതുവശത്തുദിവാനും ഇടതുഭാഗത്ത് പാലിയത്ത് വലിയച്ചനും കൂടിയാകുമ്പോള്‍ ചമയഘോഷയാത്രയ്ക്ക് മാറ്റേറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: