”നാം ഒരു എന്‍ജിഒ അല്ല. എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നത് പദ്ധതികള്‍ക്കുവേണ്ടിയാണ്; നമ്മുടെ ്രപവര്‍ത്തനം ആരോ ഒരാള്‍ക്കുവേണ്ടിയും.” മദര്‍ തെരേസ പറയാറുള്ള ഈ വാചകത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്റെ ചിന്ത അവതരിപ്പിക്കാം. സഭ ഒരു എന്‍ജിഒ അല്ല, എന്തുകൊണ്ടെന്നാല്‍ അത് പ്രവര്‍ത്തിക്കുന്നത് യേശുവിനും പാവങ്ങള്‍ക്കും വേണ്ടിയാണ്. പാവങ്ങളിലാണ് യേശു ജീവിക്കുന്നത്. അവര്‍ നമ്മുടെ നേര്‍ക്ക് കൈനീട്ടുന്നു, സഹായത്തിനായി കേഴുന്നു, കരുണാമയമായ നോട്ടവും മനസ്സലിവും ആവശ്യപ്പെടുന്നു. ഈ താളുകളിലൂടെ വീണ്ടും കടന്നുപോകുമ്പോള്‍ അഞ്ചോളം വാക്കുകൡ ചില ചിന്തകള്‍ കുറിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.
‘പ്രാര്‍ത്ഥന’ എന്നതാണ് ഒന്നാമത്തെ വാക്ക്. സ്നേഹം ഉറവിടത്തില്‍നിന്നും, യേശുവിന്റെ കുരിശുമരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പില്‍നിന്നും ഉള്‍ക്കൊള്ളാനും, തിരുവത്താഴത്തില് സന്നിഹിതരാവാനും മദര്‍തെരേസ നമ്മെ അക്ഷീണം ക്ഷണിക്കുന്നു. അപ്പോള്‍ മാത്രമേ ഹൃദയം നിറഞ്ഞ ആനന്ദത്തോടെ ഏറ്റവും പാവപ്പെട്ടവരില്‍ കഴിയുന്നവനെ സഹായിക്കാന്‍ നമുക്ക് കരുത്ത് കിട്ടൂ. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടാണ് മദര്‍തെരേസയുടെ ദിവസം ആരംഭിക്കുന്നത്. അവസാനിക്കുന്നത് അനന്തമായ സ്നേഹത്തോടെ യേശുവിനുള്ള അര്‍ച്ചനയിലും. ഇപ്രകാരം പ്രവൃത്തി പ്രാര്‍ത്ഥനയാക്കി മാറ്റാനാവുന്നു. കീശയിലെപ്പോഴും ഒരു സുവിശേഷം കൊണ്ടുനടക്കാനും അതിലെ ഒരു പേജ് വായിക്കാനും, വായിച്ച കഥയിലെ കഥാപാത്രമായി മാറാനും നമുക്ക് മറക്കാതിരിക്കാം.
‘പരോപകാരം’ എന്നതാണ് രണ്ടാമത്തെ വാക്ക്. നാം ഓരോ ദിവസവും കണ്ടുമുട്ടുന്ന, സമൂഹത്തിന്റെ അതിരുകളില്‍ കഴിയുന്ന സ്ത്രീ-പുരുഷന്മാരോട് ചേര്ന്നുനില്ക്കുക, ശാരീരികമായും മാനസികമായും അവശരായവരോട് അനുകമ്പ കാണിക്കുക, മാനവരാശിയുടെ ഓരോ മുറിവിനുമുള്ള ദൈവശുശ്രൂഷയ്ക്ക് സാക്ഷ്യംവഹിക്കുക എന്നൊക്കെയാണ് പരോപകാരം എന്ന വാക്കിനര്‍ത്ഥം. നാം ഓരോരുത്തരും യേശുവിനൊപ്പമായിരിക്കുകയും, അവനോട് സംസാരിക്കുകയും, അവന്റെ ആത്മാവിനോട് കടപ്പെടാന്‍ സ്വയം അനുവദിക്കുമ്പോഴുമാണ് ഇതൊക്കെ സാധ്യമാവുക. ഇതുവഴി ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്താണോ അത് വാഗ്ദാനം ചെയ്യാന്‍ നമുക്കാവുന്നു; ദയാപരനായ ദൈവത്തിന്റെ സാന്നിധ്യവും സാമീപ്യവുമാണത് .
‘പ്രവര്‍ത്തിക്കുന്ന ദയ’ ആണ് മൂന്നാമത്തെ വാക്ക്. ദയയുടെ ഭൗതികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളെന്നും ഇതിനെ വിളിക്കാം.
ഓരോ മനുഷ്യനെയും വ്യക്തിപരമായും സമ്പൂര്‍ണമായും പരിചരിക്കുക എന്നര്‍ത്ഥം. ഒരിക്കല്‍ ഞാന്‍ ഇങ്ങനെ എഴുതി: ”ക്രൈസ്തവര്‍ ദയയുടെ ഭൗതികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിപ്പിക്കണമെന്നതാണ് എന്നില്‍ കത്തിക്കാളുന്ന ആഗ്രഹം. നമ്മുടെ മനഃസാക്ഷിയെ വീണ്ടും ഉണര്‍ത്താനുള്ള വഴിയായിരിക്കും ഇത്. സുവിശേഷത്തിന്റെ ഹൃദയത്തിലേക്ക് നമുക്ക് ആഴത്തില്‍ പ്രവേശിക്കാം. അവിടെ പാവങ്ങള്‍ക്ക് ദൈവത്തിന്റെ സവിശേഷാനുഭവം ഉണ്ടാകുന്നു. തന്റെ അനുയായികളായാണോ ജീവിക്കുന്നതെന്ന് അറിയാന്‍ ദൈവം അദ്ദേഹത്തിന്റെ വചനങ്ങളിലൂടെ ദയാപൂര്‍ണമായ ഈ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. വിശക്കുന്നവനെ ഊട്ടിയും, ദാഹിക്കുന്നവന് ജലം നല്‍കിയും, നഗ്നനെ ഉടുപ്പിച്ചും, അപരിചിതന് സ്വാഗതമോതിയും, രോഗിയെ സാന്ത്വനിപ്പിച്ചും, തടവിലാക്കപ്പെട്ടവനെ സന്ദര്‍ശിച്ചും, മരണമടഞ്ഞവനെ മറവുചെയ്തും ദയയുടെ ഭൗതികവൃത്തിയെ നമുക്ക് വീണ്ടും കണ്ടെത്താം. സംശയാലുവിനെ ഉദ്ബോധിപ്പിച്ചും, അജ്ഞനെ പഠിപ്പിച്ചും, പാപികളെ ഗുണദോഷിച്ചും, പീഡിതന് അഭയം നല്‍കിയും, കുറ്റങ്ങള്‍ പൊറുത്തും, നമുക്ക് ആപത്തുവരുത്തുന്നവനെ ക്ഷമയോടെ സഹിച്ചും, ജീവിച്ചിരിക്കുന്നവര്‍ക്കും മണ്മറഞ്ഞവര്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചും ദയയുടെ ആത്മീയ വൃത്തിയെ നമുക്ക് മറക്കാതിരിക്കാം.” വിശുദ്ധ വഴിയിലൂടെ സഞ്ചരിച്ച മദര്‍തെരേസ ഈ സുവിശേഷം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി. നമുക്കും അതിനാവും.
‘കുടുംബം’ എന്നതാണ് നാലാമത്തെ വാക്ക്. ഇവിടെയാണ് മദറിന്റെ രൂപവും സാന്നിധ്യവും വരുന്നത്. അമ്മമാരോടായി മദര്‍ തെരേസ ഇങ്ങനെ പറഞ്ഞു: ”അമ്മമാരാണ് വീടിന്റെ ഹൃദയം. മക്കളെ സ്വീകരിച്ചും സ്നേഹിച്ചും പരിചരിച്ചും വീടിന് രൂപംനല്‍കുന്നതുതന്നെ അമ്മമാരാണ്. യുവജനങ്ങളുടെ സങ്കടങ്ങളേറെയും ഉണ്ടാകുന്നത്കുടുംബജീവിതത്തില്‍നിന്നാണ്. വീടിനെ സ്നേഹാലയമാക്കുന്നത് അമ്മയാണ്. അമ്മയായിരിക്കുക എന്നത് എപ്പോഴും ശ്രമകരമാണ്. അതൊരു കുരിശാവാം; പക്ഷെ കുട്ടികളോട് സ്നേഹമുള്ളവരായിരിക്കാന്‍ പഠിപ്പിക്കുന്ന നല്ല അമ്മമാരും നമുക്കുണ്ട്.” എങ്ങനെ പുഞ്ചിരിക്കണം, പൊറുക്കണം, സ്വാഗതം ചെയ്യണം, മറ്റൊരാള്‍ക്കുവേണ്ടി എങ്ങനെ ത്യജിക്കണം, പ്രത്യുപകാരം നോക്കാതെ എങ്ങനെ സഹായിക്കണം എന്നും, ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും സഹിക്കാനും വീട്ടിലെ മാതാപിതാക്കളില്‍നിന്നാണ് നാം പഠിക്കേണ്ടത്.
വീട്ടിലെപ്പോലെ മറ്റൊരിടത്തും നമുക്ക് ജീവിക്കാനാവില്ല. മദര്‍തെരേസ ഒരിക്കല്‍ ഒരു ചോദ്യത്തിന് നല്കിയ മറുപടി ഈ പുസ്തകത്തിലുണ്ട്: ”നിങ്ങള്‍ ദൈവത്തിന്റെ ആനന്ദവും സാന്ത്വനവുമാകണം. പ്രാര്‍ത്ഥന കുടുംബത്തിലേക്ക് കൊണ്ടുവരണം. കുടുംബത്തിന് സ്നേഹവും കൂട്ടായ്മയും കഠിനാധ്വാനവും ആവശ്യമുണ്ട്. ഇതായിരിക്കും നിങ്ങള്‍ സഭയ്ക്ക് നല്കുന്ന മഹത്തായ സമ്മാനം.” ‘യുവാക്കള്‍’ എന്നതാണ് അഞ്ചാമത്തെ വാക്ക്. യുവാക്കളെ സവിശേഷമായ രീതിയില്‍ അനുമോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ പറയുന്നു, അല്‍ബേനിയ യൂറോപ്പിലെ ഏറ്റവും ചെറുപ്പമുള്ള രാജ്യമാണെന്ന്.
യേശുവിനെ ആശ്രയിച്ചുള്ള ജീവിതം കെട്ടിപ്പടുക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ദൈവത്തിനുമേല്‍ ജീവിതം പടുത്തുയര്‍ത്തുന്നവര്‍ പാറയിലാണ് അത് പടുത്തുയര്‍ത്തുന്നത്. കാരണം അവര്‍ എപ്പോഴും വിശ്വസ്തരായിരിക്കും; ചിലപ്പോഴൊക്കെ നമുക്ക് വിശ്വാസം നഷ്ടപ്പെടാറുണ്ടെങ്കിലും. അല്‍ബേനിയ സന്ദര്‍ശനത്തിനിടെ 2014 സെപ്തംബര്‍ ഇരുപതിന് ടിരാനയിലെ ഏഞ്ചല്‍സില്‍ യുവാക്കളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഞാന്‍ ഈ വാക്കുകള്‍ പറഞ്ഞത്. പ്രതീക്ഷ നഷ്ടമാകരുതെന്നും ഭാവി കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഞാന്‍ യുവാക്കളോട് ആവശ്യപ്പെട്ടു. അത് നിങ്ങളുടെ കയ്യില്‍തന്നെയാണുള്ളത്.
ദൈവത്തിങ്കല്‍ വസിക്കുകയും ദൈവം നിങ്ങളെ സ്നേഹിക്കുന്നപോലെ പരസ്പരം സ്നേഹിക്കുകയും ചെയ്യുക. നിങ്ങള്‍ വിഭജനചിന്തയെയും നിരാസത്തെയും തമ്മില്‍ തമ്മിലുള്ള ഭയത്തെയും ഇല്ലാതാക്കുന്ന പാലം നിര്‍മിക്കുന്നവരാവുക. പാവങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുക, ജീവിതത്തെ ധീരമായി നേരിടുക. ഇത് ദൈവത്തിന്റെ വരദാനമാണ്. മദര്‍ തെരേസയുടെ യഥാര്‍ത്ഥ രാജ്യത്തിന്റെ പ്രതീകമായ ഗരുഡനെപ്പോലെ ഉയര്‍ന്നുപറക്കുക! സമന്മാരായവരെ ഉള്‍പ്പെടുത്തി ദൈവത്തിന്റെ രാജ്യത്ത് അനുസ്യൂതം സ്വയം പരിപോഷിപ്പിക്കുക. യേശുവിനായും സുവിശേഷത്തിനായും, ദൈവസമാഗമത്തിനായും, ലോകത്തിനു മുഴുവന്‍ സാക്ഷ്യമാവാനും ഹൃദയകവാടം മലര്‍ക്കെ തുറക്കുക. ഞാന്‍ നിങ്ങളെ സ്നേഹത്തോടെ അനുഗ്രഹിക്കുന്നു.
എന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഈ പുസ്തകം വായിക്കുന്ന നിങ്ങളുടെ ഹൃദയവും നന്മനിറഞ്ഞതാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീടിനും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ജീവിതത്തിനും ഞാന്‍ സമാധാനവും ദയയും ആശംസിക്കുന്നു. മദര്‍ തെരേസ എന്ന വിശുദ്ധമാധ്യമത്തിലൂടെ ലോകത്തിനു മുഴുവന്‍ സമാധാനവും ദയയും നല്കാന് നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: