ഗാന്ധിനഗര്‍: കോട്ടയം മെഗാന്ധിനഗര്: കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനകവാടം തകര്‍ന്നിട്ട് മൂന്നുമാസം കഴിഞ്ഞു. ഇത് പുനര്‍ നിര്‍മ്മിക്കുവാനോ തകര്‍ന്ന കവാടത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുവാനോ അധികൃതര്‍ക്കായിട്ടില്ല. മെഡിക്കല്‍ കോളേജാശുപത്രിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നത്തിവരുന്ന ഒരു ട്രസ്റ്റിന്റെ വാഹനം ആശുപത്രി കോമ്പൗണ്ടിലേക്കു പ്രവേശിക്കുമ്പോള്‍ ഇടിച്ചതാണ് ഈ ഗേറ്റും അനുബന്ധഭാഗങ്ങളും തകരാന്‍ ഇടയായത്. മേല്‍ക്കൂരയടക്കമുള്ള കോണ്‍ക്രീറ്റു ചെയ്ത ഭാഗങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റിയിരുന്നു. എന്നാല്‍ ഇഷ്ടികകളും മറ്റ് അവശിഷ്ടങ്ങളും ഇപ്പോഴും ഇവിടെത്തന്നെ കൂട്ടിയിട്ടിരിക്കുന്നു. വളരെ വീതികുറഞ്ഞ പ്രവേശന കവാടമാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. ഇതുമൂലം വലിയ ആംബുലന്‍സുകള്‍ക്കോ മറ്റു വാഹനങ്ങള്‍ക്കോ കടന്നുപോകുവാന്‍ പറ്റാത്ത സാഹചര്യമാണ്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടാതെ ഓടി മാറുകയാണ് ചെയ്യുന്നത്. ഇതിന്റെ വശങ്ങളിലുള്ള നടപ്പാതകള്‍ വഴിയോരക്കച്ചവടക്കാര്‍ കയ്യേറുകയും ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യബസ്സില്‍ വന്ന് അത്യാഹിത വിഭാഗത്തിലേക്ക് പോകുന്നത് ഈ കവാടത്തില്‍ കൂടെയാണ്. നൂറുകണക്കിനു ജനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ഇവരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടസ്സപ്പെടുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈപ്രവേശനകവാടം വീതികൂട്ടി നിര്‍മ്മിച്ച് സുഗമമായ യാത്രാസൗകര്യം ഒരുക്കണമെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി എന്ന ഫലകവും ഇവിടെ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: