ആര്യനാട്(തിരുവനന്തപുരം): ‘ഞങ്ങട മുത്തിന്റെ പ്രാര്‍ഥന മലദൈവങ്ങള്‍ കേട്ടു. അവക്കിനി ചോരാത്ത വീട്ടില്‍ തല ചായ്ക്കാലോ…’ വിതുര പൊട്ടന്കുളിച്ച പാറ ആദിവാസി സെറ്റില്‍മെന്റിലെ പങ്കിയമ്മയുടെ വാക്കുകള്‍. ഊരിലെ കരുത്തിന്റെ പ്രതീകം മേക്കുംകര പുത്തന്‍ വീട്ടില്‍ ഗണേശന്-സിന്ധു ദമ്പതികളുടെ മൂത്ത മകള്‍ മന്യ(12)യ്ക്ക് വീട് നല്‍കുമെന്ന മന്ത്രി എ.കെ. ബാലന്റെ പ്രഖ്യാപനമറിഞ്ഞ് അയല്‍വാസി പങ്കിയമ്മയ്ക്ക് സന്തോഷം അടക്കാനാകുന്നില്ല.
കരാട്ടേയില്‍ സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയിട്ടും കുടിലില്‍ അന്തിയുറങ്ങുന്ന മന്യയുടെ ദുരിത ജീവിതം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയതിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവര്‍ക്ക് വകുപ്പുമന്ത്രി സഹായവാഗ്ദാനം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ മന്യയ്ക്ക് കരാട്ടേയില്‍ ദേശീയ തലത്തില്‍ വെള്ളി മെഡല്‍ കിട്ടിയപ്പോള്‍ വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഊരുമൂപ്പന് ഗണേശന് കാണി പറഞ്ഞു. മന്യ ലോകം അറിയുന്ന കായിക താരമാവും. മല കാക്കണ മുത്തപ്പന്റെ തുണയുണ്ടവള്ക്ക്. അടുത്ത ഒളിമ്പിക്സില്‍ ഞങ്ങട കൊച്ച് കാട്ടുപെണ്ണിന്റെ കരുത്ത് തെളിയിക്കും. വനവാസി കുട്ടി കൊയ്ത നേട്ടങ്ങളും കുടുംബത്തിന്റെ കഷ്ടപ്പാടുകളും പുറംലോകത്തെ അറിയിച്ച ജന്മഭൂമിയോട് ഊരിന്റെ കടപ്പാട് വലുതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: