ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍-തിരുവല്ല രണ്ടാം പാതയിലൂടെ തീവണ്ടി ഓടിത്തുടങ്ങി. ഇതോടെ ക്രോസ്സിങ് മൂലം യാത്രക്കാര്‍ അനുഭവിച്ചിരുന്ന സമയനഷ്ടം ഒഴിവാകും. ഇന്നലെ വൈകിട്ട് 4.22 ഓടെ ഹൈദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്സാണ് തിരുവല്ല – ചെങ്ങന്നൂര്‍ പാതയിലൂടെ ആദ്യമായി കടന്നു പോയത്. 4.10ന് തിരുവല്ല നിന്നും പുറപ്പെട്ട വണ്ടി 12 മിനിറ്റെടുത്താണ് ചെങ്ങന്നൂര്‍ എത്തിയത്.
പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള 12 കിലോമീറ്റര്‍ പാതയാണ് ഇനി കമ്മീഷന് ചെയ്യാനുള്ളത്. ഈ പാത കൂടി കമ്മീഷന് ചെയ്യുന്നതോടെ കോട്ടയം – എറണാകുളം – കായംകുളം പതയിലെ 73 കിലോമീറ്റര്‍ ഇരട്ടപ്പാതയാകും. ഇതോടെ ക്രോസിങ്ങ് മൂലം നഷ്ടപ്പെട്ടിരുന്ന മണിക്കൂറുകള്‍ ലാഭിക്കാനാവും. കഴിഞ്ഞ 25ന് സുരക്ഷാ കമ്മീഷണര്‍ പിറവം റോഡ് മുതല്‍ കുറുപ്പന്തറ പാതയും പരിശോധന നടത്തി റെയില്‍വേ ബോര്‍ഡിന് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
തിരുവല്ല- ചെങ്ങന്നൂര്‍ പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിക്കുന്നതിനായി സിഗ്നല്‍ സംവിധാനങ്ങളും പാളങ്ങളിലെ പോയിന്റുകള്‍ നീക്കി പുതിയ പാളത്തിലേക്ക് ഘടിപ്പിക്കുന്ന (കട്ട് ആന്റ് കണക്ഷന്) ജോലികള്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ പഴയ സിഗ്നല്‍ സംവിധാനം മാറ്റി പൂര്‍ണ്ണമായും പുതിയ സിഗ്നല്‍ സംവിധാനം നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: