വത്തിക്കാന്‍: പാവങ്ങള്‍ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ഇന്ന് നടക്കുമ്പോള്‍ ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഭാരത സംഘത്തിലെ അംഗമെന്ന നിലയില്‍ അത്യന്തം അഭിമാനകരമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
ഭാരത സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ആരംഭിക്കുക. പോപ്പ് ഫ്രാന്‍സിസ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വിശുദ്ധരുടെ പുസ്തകത്തില്‍ മദര്‍തെരേസയുടെ പേര് ചേര്‍ക്കട്ടെയെന്ന് നാമകരണ നടപടികളുടെ ചുമതലയുളള കര്‍ദ്ദിനാള്‍ അമാതോയും പോസ്തുലത്തോറും പാപ്പയോട് ചോദിക്കുന്നതാണ് ആദ്യ ചടങ്ങ്.
തുടര്‍ന്ന് മദറിന്റെ ജീവിതത്തെക്കുറിച്ചുളള ലഘുവിവരണമുണ്ടാകും. വിശുദ്ധര്‍ക്കായുളള പ്രാര്‍ത്ഥനയും നടക്കും. വിശുദ്ധയാക്കുന്നതിന്റെ സന്ദേശം മാര്‍പാപ്പ ലത്തീനില്‍ വായിക്കുന്നതാണ് അടുത്ത ചടങ്ങ്. തുടര്‍ന്ന് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആശീര്‍വദിക്കും. പ്രഖ്യാപനത്തിന് കര്‍ദിനാള്‍ അമാതോയും പോസ്തുലത്തോറും മാര്‍പാപ്പയ്ക്ക് നന്ദി പറയും.
വിശുദ്ധയാക്കിയതിന്റെ ഔദ്യോഗിക രേഖ പാപ്പ അംഗീകരിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. വിവിധ കത്തോലിക്കാ സഭകളുടെ അധ്യക്ഷന്മാരും മദറിന്റെ സ്വന്തം മിഷണറീസ് ഓഫ് ചാരിറ്റിയിലെ സഹപ്രവര്‍ത്തകരും ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം പുരോഹിതരും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഒരുലക്ഷത്തിലധികം പേര് ചടങ്ങുകള്ക്കായെത്തുമെന്നാണ് പ്രതീക്ഷ.
ചടങ്ങുകള്‍ക്ക് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ മുഖ്യചത്വരത്തില്‍ മദറിന്റെ ഛായാചിത്രം ഉയര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ സംഘത്തില്‍ കേന്ദ്രമന്ത്രി ഹര്സ്മ്രത് കൗര്‍ ബാദല്‍, ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, സുപ്രീംകോടതിയിലെ ഹരീഷ് സാല്‍വേ, കത്തോലിക്കാ മെത്രാന് സമിതി സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡര്‍ മസ്കരിനാസ്, കെ.വി തോമസ്, ആന്റോ ആന്റണി, ജോസ്.കെ മാണി തുടങ്ങിയവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: