കൊല്ലം: അനധികൃത പാര്‍ക്കിങിലും അധികൃതരുടെ അനാസ്ഥയിലും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന കിളികൊല്ലൂരില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു.
രണ്ടാംകുറ്റി മുതല്‍ കരിക്കോട് വരെയുള്ള ദേശിയപാതയിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ഒരു വര്‍ഷത്തിനിടെ ഈ റോഡില്‍ പൊലിഞ്ഞത് ഒന്‍പത് പേരുടെ ജീവനാണ്. അപകടങ്ങളില്‍പ്പെട്ടത് ഭൂരിഭാഗവും ഇരുചക്രവാഹനങ്ങള്‍. പൊലിഞ്ഞതും പരിക്കേറ്റവരിലും ഏറെയുമുള്ളത് യുവാക്കളാണ്. അപകടങ്ങള്‍ അടിക്കടിയുണ്ടാകുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
കരിക്കോട് പെ്രേടാള്‍ പമ്പിന് സമീപം രാത്രികാലങ്ങളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണമില്ലാതെ പാര്‍ക്ക് ചെയ്യുന്നതും വ്യാപാര സ്ഥാപനങ്ങളിലത്തെുന്ന സെയില്‍സ് വാഹനങ്ങള്‍ റോഡിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നതും അപകടത്തിന് കാരണമാകുന്നു. രണ്ടാംകുറ്റി മുതല്‍ കരിക്കോട് വരെ കോയിക്കല്‍ ജങ്ഷന് സമീപത്തെ പാലക്കടവ് പാലം, മൂന്നാംകുറ്റി റെയില്‍വെ മേല്‍പ്പാലം, കരിക്കോട് മേല്‍പ്പാലം എന്നിങ്ങനെ മൂന്ന് പാലങ്ങളാണ് ഉള്ളത്. കോയിക്കല്‍ പാലമാകട്ടെ വീതി കുറഞ്ഞതാണ്. ഇടുങ്ങിയ പാലം കടന്ന് അമിത വേഗതയിലാണ് സ്വകാര്യബസുകളടക്കം കരിക്കോട് ഭാഗത്തേക്ക് വരുന്നത്. ഇതിനിടയില്‍ കല്ലുംതാഴം ജങ്ഷനിലെ കുരുക്കിലകപ്പെടുന്നതോടെ ബസുകളുടെ മരണപാച്ചിലാണ്. മൂന്നാം കുറ്റി ജങ്ഷനിലെ ഇറക്കമിറങ്ങി അതേ വേഗതയിലാണ് മേല്‍പ്പാലം കടക്കുന്നത്. വീണ്ടും ഇറക്കവും കയറ്റവുമാണ് കരിക്കോട് ജങ്ഷന് വരെ. വാഹനാപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ കിളികൊല്ലൂര്‍ മുതല്‍ കരിക്കോട് വരെ അപകടമേഖലയായി പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യബസുകളും ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും നിയന്ത്രണമില്ലാതെ പായുന്ന റോഡില്‍ അപകടമേഖല ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്നല്‍ ലൈറ്റുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല.
അപകടമേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2013 മുതല്‍ പൊതുമരാമത്ത് വിഭാഗത്തിനും കോര്‍പ്പറേഷനും കേരള പൊലീസിനും നിവേദനം നല്കി കാത്തിരിക്കുന്നവരാണ് ഇവിടുത്തെ വ്യാപാരികളും റസിഡന്റ്സ് അസോസിയേഷനും പൗരസമിതി പ്രവര്‍ത്തകരും. എന്നാല്‍ നാളിതുവരെ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും റോഡില്‍ സ്ഥാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: