കരുനാഗപ്പള്ളി: ഭരണം കിട്ടിയതിന്റെ മറവില്‍ വ്യാപകമായ അക്രമത്തിന് ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതായി ആരോപണം ഉയരുന്നു. കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ അക്രമിക്കുവാനും കൊടിതോരണങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനും അതിന്റെ ഉത്തരവാദിത്തം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടേയും, പ്രവര്‍ത്തകരുടേയും മേല്‍ ചാര്‍ത്താനുമാണ് നീക്കം നടത്തുന്നത്.
കഴിഞ്ഞ ദിവസം തൊടിയൂരിലുണ്ടായ സംഭവം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന വിഷ്ണു (22)വിനെ തൊടിയൂര്‍ ഗവ.സ്കൂളിനു മുന്നില്‍ വച്ച് ശ്രീനാഥിന്റെ നേതൃത്വത്തില്‍ ഏഴോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. പ്രാണരക്ഷാര്‍ത്ഥം വാഹനം ഉപേക്ഷിച്ച് രക്ഷപെട്ട വിഷ്ണുവിനെ അക്രമിക്കുന്നതറിഞ്ഞെത്തിയ ചിലര്‍ വിവരം തിരക്കാന്‍ ശ്രീനാഥിനെ കണ്ടപ്പോള്‍ ശ്രീനാഥും കൂട്ടരും തിരക്കാന്‍ വന്നവരെ അക്രമിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. ഇതിന്റെ പേരില്‍ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ വന്ന പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുപ്പിച്ച് സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്.
സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഇടത് യുവജന സംഘടനകളുടെ ശ്രമം ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചും അതിനു ശേഷവും കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയതാണ്. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കോഴിക്കോട്ടു ഭാഗത്ത് കൊടിതോരണങ്ങള്‍ നശിപ്പിച്ച മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ബാലഗോകുലം പ്രവര്‍ത്തകര്‍ പിടിച്ച് പോലീസില്‍ ഏല്പിച്ചിരുന്നു. തുടര്‍ന്ന് കുലശേഖരപുരം, ഓച്ചിറ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ഇതിനെതിരെ പോലീസില്‍ പരാതി കൊടുത്തിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ആലപ്പാട്ട് ഒരു പെണ്‍കുട്ടിയുമായി ഉണ്ടായ അടുപ്പവുമായി ബന്ധപ്പെട്ട അക്രമത്തില്‍ ഒരാള്‍ മരിക്കാനിടയായ വിഷയത്തില്‍ ബിജെപി-സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കുറ്റക്കാരാക്കി ഇടതുയുവജന പ്രസ്ഥാനങ്ങള്‍ പ്രചരണങ്ങള്‍ സംഘടിപ്പിച്ചും കരുനാഗപ്പള്ളിയില്‍ നിലവിലുള്ള സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: