കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നതിനുശേഷം സിപിഎം ഫാസിസം പത്തിവിടര്‍ത്തിയാടുകയാണ്. ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളെയും സാംസ്കാരിക സംഘടനകളെയും അടച്ചാക്ഷേപിച്ച് അത് പൂര്‍വാധികം ശക്തിയോടെ മുന്നേറുകയാണ്. അസ്തിത്വം നഷ്ടപ്പെട്ട സിപിഎം നിലനില്‍പ്പിനുവേണ്ടിയുള്ള അവസാന പോരാട്ടത്തിലാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍തന്നെ സിപിഎം ഫാസിസം നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത ആരോഗ്യമന്ത്രി കെ.കെ. ശൈലജ യോഗക്ക് മുന്‍പ് പ്രാര്‍ത്ഥന പാടിയപ്പോള്‍ വെറുപ്പോടെയും അറപ്പോടെയും അതിനെതിരെ പ്രതികരിക്കുന്നതും മുഖംതിരിക്കുന്നതും ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടു. പരിപാടിയില്‍ പങ്കെടുത്ത ഇതരമതസ്ഥര്‍പോലും ഭവ്യതയോടെ പ്രാര്ത്ഥനചൊല്ലിയപ്പോഴാണ് സിപിഎം മന്ത്രി ശൈലജ ദുര്‍മുഖം കാട്ടിയത്.
അടുത്ത ഊഴം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കേരളീയ സമൂഹം ഏറ്റെടുത്ത് ആയിരക്കണക്കിന് ശോഭയാത്രകള്‍ നടത്തുന്നുണ്ട്. വര്‍ണാഭമായ ഈ ശോഭയാത്രകള്‍ മലയാളക്കരയുടെ ഹൃദയം കീഴടക്കുന്നു. ജാതിമത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ശോഭയാത്രയില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇതരമതസ്ഥര്‍ ശോഭയാത്രക്ക് ആശംസ നേരുകയും മധുരം വിതരണം ചെയ്യുകയും ശോഭയാത്ര കാണാന്‍ എത്തുകയും ചെയ്യുന്ന സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണുള്ളത്. സിപിഎം കുടുംബങ്ങളില്‍നിന്നുപോലും കൃഷ്ണവേഷം കെട്ടുന്നതും ശോഭയാത്രയില്‍ പങ്കെടുക്കുന്നതും ഇതിന്റെ സ്വീകാര്യത രാഷ്ട്രീയത്തിനപ്പുറത്തേക്കുണ്ട് എന്നതിന്റെ ഉദാഹരണമാണ്.
ഈ സ്വീകാര്യത കണ്ടാണ് കഴിഞ്ഞവര്‍ഷം പ്രത്യക്ഷമായും, ഈ വര്‍ഷം പരോക്ഷമായും ശ്രീകൃഷ്ണജയന്തി ദിനത്തില്‍ പല പേരുകളില്‍ സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ചത്. കണ്ണൂരില്‍ സിപിഎം പഞ്ചായത്ത് മെമ്പര്‍, ശോഭയാത്ര ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.
സിപിഎമ്മിനുള്ളില്‍ ഇത് വലിയ പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു. ഒരു മതത്തിന്റെ ആഘോഷം മാത്രം നടത്തുന്നതിനെതിരെ പാര്‍ട്ടിയിലും അഭിപ്രായമുയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ വിവാദങ്ങളും നാണക്കേടുമാണ് ഈ വര്‍ഷം അതേ ദിനത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
കോടിയേരി ബാലകൃഷ്ണന് അരിശംകൊണ്ടത് ശ്രീകൃഷ്ണ ജയന്തി തെരുവില്‍ ആഘോഷിക്കുന്നതിനെതിരെയാണ്. കേരളത്തില്‍ കാലങ്ങളായി വിവിധമതസ്ഥരുടെ ആരാധനയുടെ ഭാഗമായി ഘോഷയാത്രകള്‍ നടക്കാറുണ്ട്. അതുകൊണ്ട് സമൂഹത്തിന് ഒരപകടവും സംഭവിച്ചില്ല. ശബരിമലയിലേക്കുള്ള തങ്ക അങ്കി ഘോഷയാത്രയും, അയ്യപ്പന് വിളക്കിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തും, രുഗ്മിണി സ്വയംവര ഘോഷയാത്രയും, ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്രയും, ചന്ദനക്കുട ഘോഷയാത്രയുമൊക്കെ പതിറ്റാണ്ടുകളായി കേരളീയ ജീവിതക്രമത്തിന്റെ താളങ്ങളാണ്. അതുകൊണ്ട് സാമൂഹ്യബന്ധങ്ങളും സൗഹൃദങ്ങളും ദൃഢമാവുകയല്ലാതെ ശിഥിലമായിട്ടില്ല. പിന്നെ എന്തുകൊണ്ട് ശ്രീകൃഷ്ണജയന്തി ശോഭയാത്രയെ സിപിഎം എതിര്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്.
ഇവിടെയാണ് സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കേണ്ടത്. പതിറ്റാണ്ടുകളായി നടക്കുന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്ക് ഇത്ര എതിര്‍പ്പ് വന്നത് ഈ അടുത്തകാലത്താണ്. ഇതിനിടയാക്കുന്നത് കേരളീയ സമൂഹത്തിന്റെ മനസ്സില്‍ ഉണ്ടായ ആദ്ധ്യാത്മിക നവോത്ഥനമാണ്. ഇതില്‍ ബാലഗോകുലം വഹിച്ച പങ്ക് വളരെ വലുതാണ്. ഓരോ വര്‍ഷവും നടക്കുന്ന ശോഭയാത്രകള്‍ ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഏറ്റെടുക്കുകയും സിപിഎം കുടുംബങ്ങളില്‍നിന്ന് അനുഭാവികളുടെ ഒഴുക്ക് വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്ര വലിയ എതിര്‍പ്പുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍നിന്ന് ആദ്ധ്യാത്മികതയിലേക്കുള്ള ഈ ഒഴുക്ക് തടയാന്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചുനോക്കി.
ഗണേശോത്സവം ആഘോഷിച്ചു നോക്കി. എന്നാല്‍ ഭഗവാന് കൃഷ്ണനും ഗണേശഭഗവാനുമൊന്നും സിപിഎമ്മിന്റെ രക്ഷക്കെത്തിയില്ല. ഭക്തികൊണ്ടല്ല, പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളി എന്ന നിലക്കാണ് ഇവ ആഘോഷിക്കാന്‍ സിപിഎം തയ്യാറായത്.
അടുത്ത ഊഴം മന്ത്രി ജി. സുധാകരന്റെതായിരുന്നു. ഹിന്ദു സന്യാസിമാരെ അടച്ചാക്ഷേപിക്കുന്നത് അദ്ദേഹം തുടരുകയാണ്. സര്‍ക്കാര്‍ ചടങ്ങുകളിലും, മറ്റു പൊതുചടങ്ങുകളിലും നിലവിളക്ക് കൊളുത്തുന്നതും പ്രാര്‍ത്ഥന ചൊല്ലുന്നതും സംസ്കാരത്തിന്റെ ഭാഗമായിട്ടാണ്, മതചടങ്ങായിട്ടല്ല. അതുകൊണ്ടുതന്നെ വ്യക്തിപരമായി യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന അബ്ദുറബ്ബടക്കമുള്ളവര് നിലവിളക്ക് കൊളുത്താറില്ലെങ്കിലും നിലവിളക്ക് മറ്റുള്ളവര്‍ കത്തിക്കുന്നതിലും പ്രാര്‍ത്ഥന ചെല്ലുന്നതിലും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഒരു സംസ്കാരത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ജി.സുധാകരന്.
വെളിച്ചത്തെ ഭയക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ നിലവിളിക്കിനെയും, പ്രാര്‍ത്ഥനയെപ്പോലും ഭയപ്പാടോടെ കാണുന്ന സാഹചര്യം വന്നിരിക്കുന്നു. നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും ചേരമാന്‍ പള്ളിയിലും കുറ്റിപ്പുറത്തെ ജാറത്തിലും ഇപ്പോഴും നിലവിളക്ക് തെളിയിക്കുമ്പോള്‍ അവര്‍പോലും അതിനെ മതത്തിന്റെ പ്രതീകമായി കാണുന്നില്ല എന്നതാണ് സത്യം.
അടുത്ത ഊഴം മുഖ്യമന്ത്രി പിണറായി വിജയന്റേതായിരുന്നു. അദ്ദേഹം ഉറഞ്ഞുതുള്ളിയത് മലയാളികളുടെ ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ചുള്ള പൂക്കളം തീര്ക്കലിനെതിരായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത്തം മുതല്‍ തിരുവോണംവരെ പൂക്കളം തീര്‍ക്കുന്നതും, ഓണം ആഘോഷിക്കുന്നതും ജാതിമതഭേദമെന്യേയാണ്. അങ്ങനെ പൂക്കളമിട്ടതുകൊണ്ട് ഒരു സര്‍ക്കാര്‍ ഓഫീസിലോ, വിദ്യാലയത്തിലോ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. മറിച്ച് സൗഹാര്‍ദ്ദത്തിന്റെയും ഹൃദയവിശാലതയുടെയും വലിയ സന്ദേശങ്ങളാണ് ഇത് നല്‍കിയത്. ഓണാഘോഷത്തെ മതത്തിന്റെ ഭാഗമായിക്കണ്ട് അതിന്റെ പൊലിമ കുറക്കാനും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
ശബരിമലയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതും മുഖ്യമന്ത്രി പിണറായി വിജയനാണ്.
ശബരിമല സന്ദര്‍ശിക്കാന്‍പോയ മുഖ്യമന്ത്രിക്ക് മഴ കാരണം പമ്പയില്‍നിന്ന് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. (അഥവാ അയ്യപ്പന് മുന്‍കൂട്ടി കണ്ട് അങ്ങോട്ട് കടത്തിവിട്ടില്ല.) അവിടെവച്ച് മുഖ്യമന്ത്രി പറഞ്ഞത് ശബരിമല എല്ലാ ദിവസവും തുറക്കണം, സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണം എന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം എന്നൊക്കെയാണ്. ശബരിമലയും മറ്റ് ക്ഷേത്രങ്ങളുമൊക്കെ പ്രവര്‍ത്തിക്കുന്നത് ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലാണ്. അവിടെ നടത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും തീരുമാനിക്കേണ്ടതും വിശ്വാസികളും തന്ത്രിമാരുമാണ്. അല്ലാതെ മന്ത്രിമാരല്ല. അവിടത്തെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്കൂട്ടുമ്പോഴും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പകരം വിവാദങ്ങളുണ്ടാക്കി ശബരിമലയുടെ പവിത്രതയെ കളങ്കപ്പെടുത്തുകയും, വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയുമാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്. അതേസമയം മുസ്ലിംപള്ളികളില് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെക്കുറിച്ചോ നബിദിന ഘോഷയാത്ര തെരുവില്‍ നടത്തുന്നതിനെതിരായോ ഒരക്ഷരം പറയാന്‍ ഇവര്‍ക്ക് നാവ് പൊന്തില്ല എന്നത് ഇതിനുപിന്നിലെ ഗൂഢലക്ഷ്യം വെളിപ്പെടുന്നു.
അടുത്ത ഊഴം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെതാണ്. അദ്ദേഹം ഉറഞ്ഞുതുള്ളിയത് അമ്പലപ്പറമ്പുകളില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖകള്‍ക്കെതിരെയാണ്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നും, ക്ഷേത്രം തകര്‍ത്ത് കപ്പ നടണമെന്നും ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റുകാരാണ് ആര്‍എസ്എസിനെതിരെ വാളെടുക്കുന്നത്. കാടുപിടിച്ചു കിടന്നിരുന്ന, അന്തിത്തിരിവയ്ക്കാന് കഴിയാതിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെ കാടുവെട്ടിത്തെളിച്ചതും ക്ഷേത്രപുനരുദ്ധാരണം നടത്തിയതും ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ്. ക്ഷേത്ര സംരക്ഷണ സമിതിയിലൂടെ പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രങ്ങള്‍ ആയിരക്കണക്കിനാണ്. ഇത് ആ ഗ്രാമങ്ങളിലെ ഹൈന്ദവ ജനതക്ക് ആത്മവിശ്വാസം നല്കി ഗ്രാമങ്ങളുടെ ഉണര്‍വിനു കാരണമായപ്പോള്‍ ആര്‍എസ്എസിന് സ്വീകാര്യത വര്‍ധിച്ചു. ശാഖ നടത്തിയതിന്റെ പേരില്‍ ഭക്തജനങ്ങള്‍ക്ക് പ്രയാസം നേരിട്ട ഒരൊറ്റ ക്ഷേത്രവുമില്ല. മാത്രമല്ല, ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ശാഖകളുടെ എണ്ണവും വളരെ കുറവാണ്. ആറ് പതിറ്റാണ്ടായി കേരളത്തില്‍ നടന്നുവരുന്ന ശാഖകളോട് ഇത്രയും കാലം ഇല്ലാത്ത എതിര്‍പ്പ് ഉണ്ടായതിന്റെ രസതന്ത്രം പരിശോധിക്കപ്പെടേണ്ടതാണ്.
ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനും അതിന്റെ അടിവേരറുക്കാനും പണ്ട് എ.കെ.ഗോപാലന് ഒരു ശ്രമം നടത്തി. ശാഖാ പ്രവര്‍ത്തനം പഠിക്കാന്‍ വളണ്ടിയര്‍മാരെ നിയമിച്ചു. ഇതിന് ഗോപാലസേന എന്ന് പേരിട്ടു. ശാഖകളില്‍ നുഴഞ്ഞുകയറി ശാഖാ പ്രവര്‍ത്തനരഹസ്യം മനസ്സിലാക്കുക എന്നതായിരുന്നു ദൗത്യം. ആദ്യത്തെ ഒരുമാസത്തോളം കൃത്യമായ റിപ്പോര്‍ട്ട് ലഭിച്ചു. ക്രമേണ വളണ്ടിയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുന്നത് കുറഞ്ഞുവന്നു. മൂന്ന് നാല് മാസം പിന്നിട്ടപ്പോഴേക്കും റിപ്പോര്‍ട്ടിങ് പൂര്‍ണമായും നിലച്ചു. അന്വേഷണത്തില്‍ മനസ്സിലായി ഗോപാലസേനയിലെ വളണ്ടിയര്‍മാരെല്ലാം ആര്‍എസ്എസ് ശാഖയില്‍ ലയിച്ചു. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇതാണ് ചരിത്രം. ഇതാണ് ആര്‍എസ്എസ്.
അടിയന്തരാവസ്ഥയില്‍ ജനാധിപത്യം കശാപ്പ് ചെയ്തപ്പോള്‍, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോള്‍ അതിനെതിരെ പോരാടി പോലീസിന്റെ മര്‍ദ്ദനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ട് എകെജി പറഞ്ഞു, അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിന് ആര്‍എസ്എസിനെ കണ്ട് പഠിക്കണം. പോലീസ് പീഡനങ്ങള്‍ക്കെതിരെ പോരാട്ടവീര്യത്തിന് സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരെ മാതൃകയാക്കണം. ഇതാണ് ആര്‍എസ്എസ് എന്ന പ്രസ്ഥാനം. ഈ പ്രസ്ഥാനത്തെ എന്തെങ്കിലും ഉമ്മാക്കി കാട്ടി ഭയപ്പെടുത്താമെന്ന് സിപിഎം കരുതരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: