‘നമുക്ക് ജാതിയില്ല’ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതിന്റെ അര്‍ത്ഥവും സന്ദര്‍ഭവും മനസ്സിലാക്കാതെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ജാതിയില്ലാ വിളംബരം എന്നൊക്കെ അതിനെ വിശേഷിപ്പിച്ച് ശതാബ്ദി ആഘോഷിച്ചതും സ്വയം അപഹാസ്യരായതും.
സര്‍വസംഗപരിത്യാഗിയായ ഒരാള്‍ തനിക്ക് ജാതിയില്ല എന്നു പ്രത്യേകം പറയേണ്ടതില്ല. എന്നാലും ചിലര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കെല്പില്ലെന്നു തോന്നിയതുകൊണ്ട് ഗുരു അങ്ങനെ പറഞ്ഞിരിക്കാം. ജാതിയോട് മാത്രമല്ല, പൂര്‍വാശ്രമത്തിലെ ഒന്നിനോടും സന്യാസിക്ക് സംഗമില്ല. ദീക്ഷ സ്വീകരിക്കുന്നതിനായി ഒരാള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ജീവിച്ചിരിപ്പുള്ള സ്വന്തം മാതാപിതാക്കള്‍ക്കുപോലും പിണ്ഡം വച്ചേക്കാം. അവര്‍ക്ക് പിന്നെ വീടില്ല, വീട്ടുകാരില്ല, മതമില്ല, ജാതിയില്ല. ഇതൊന്നുമറിയാതെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഗുരു ‘നമുക്ക് ജാതിയില്ല’ എന്നു പറഞ്ഞെന്ന് ഇപ്പോള്‍ വിളിച്ചുകൂവി നടക്കുന്നത്.
ശ്രീനാരായണ ഗുരുവിനെ കിട്ടിയ അവസരത്തിലെല്ലാം ആക്ഷേപിച്ചവരും നിന്ദിച്ചവരുമാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് കേരളത്തിലുള്ളവര്‍ക്കെല്ലാം അറിയാം. ഇപ്പോള്‍ മാത്രം അദ്ദേഹം പറഞ്ഞ ഒരു കാര്യമെടുത്തിട്ട് തട്ടിക്കളിക്കാന്‍ അവര്‍ക്ക് തോന്നിയതെന്തുകൊണ്ടാണ്? അദ്ദേഹത്തിന്റെ ആത്മോപദേശ ശതകത്തേയും ദൈവദശകത്തേയും ഇവര്‍ സമാനമായ രീതിയില്‍ ബഹുമാനിക്കുന്നുണ്ടോ?
ശ്രീനാരായണ ഗുരു അദ്ദേഹത്തിനു ജാതിയില്ല എന്നു പറഞ്ഞ പോലെയല്ല, കാറല്‍ മാര്‍ക്സ് ഒരിക്കല്‍ പറഞ്ഞത്: ‘ദൈവത്തിന് സ്തുതി, ഞാന്‍ ഒരു മാര്‍ക്സിസ്റ്റല്ല.’ കപട മാര്‍ക്സിസ്റ്റുകളെക്കൊണ്ട് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ ഒരുവിഭാഗം കമ്മ്യൂണിസ്റ്റുകാരുടെ ഇടയില്‍ നിന്നുതന്നെ മറ്റൊരു വിഭാഗക്കാര്‍ കപട മാര്‍ക്സിസ്റ്റെന്നും കമ്യൂണിസ്റ്റു കഴുതയെന്നും ജാരസന്തതിയെന്നും മറ്റും സംബോധന ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മാര്‍ക്സ് താന്‍ മാര്‍ക്സിസ്റ്റല്ല എന്നു പറഞ്ഞതല്ലേ സഖാക്കള്‍ ആഘോഷിക്കേണ്ടത്!
ആര്. ഗോപാലകൃഷ്ണന് നായര്‍, ഏറ്റുമാനൂര്‍
പൊട്ടിത്തെറി ഉറപ്പ്
ഒരു രാഷ്ട്രീയപാര്‍ട്ടി ഒരു പ്രത്യേക മതത്തെ എത്രേത്താളം അവഹേളിക്കാമോ അത്രത്തോളം സിപിഎം ഹിന്ദുമതത്തെ അവഹേളിച്ചുകഴിഞ്ഞു. ശ്രീകൃഷ്ണജയന്തി ദിവസം കാള്‍ മാര്‍ക്സിന്റെയും ഇഎംഎസിന്റെയും യേശുവിന്റെയും പ്ലക്കാര്‍ഡ് പിടിച്ച് ജാഥ നടത്തി. ഇപ്പറഞ്ഞവരുമായി ഭഗവാന് ശ്രീകൃഷ്ണന് എന്ത് ബന്ധം? നബിദിനത്തേിനോ ക്രിസ്തുമസ്സിനോ ഇതുപോലൊരു റാലി നടത്താന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക് ധൈര്യമുണ്ടോ?
ജന്മാഷ്ടമി ദിവസം സ്വന്തം കുഞ്ഞിനെ ഉണ്ണികൃഷ്ണവേഷം ധരിപ്പിച്ച് നഗരപ്രദക്ഷിണം ചെയ്യിപ്പിക്കുക ഏതൊരു ഹിന്ദുമതവിശ്വാസിയുടെയും ആഗ്രഹമാണ്. അതൊരു വൈകാരിക വിഷയമാണ്. ഒരേസമയം പാര്‍ട്ടി അനുഭാവിയും മതവിശ്വാസിയുമായവര്‍ക്ക് അന്നേദിവസം മനോവേദന ഉള്ളിലൊതുക്കി സിപിഎമ്മിന്റെ ജാഥയില്‍ പങ്കെടുക്കേണ്ടിവരുന്നു.
പാര്‍ട്ടി തിട്ടൂരം അനുസരിക്കേണ്ടിവരുന്നവരുടെ വൈകാരികത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സിപിഎം ഭാവിയില്‍ ഒരു പൊട്ടിത്തെറി സഹിക്കേണ്ടിവരും. അടുത്തതവണ പിണറായിയുടെ പ്ലക്കാര്‍ഡ്കൂടി പൊക്കിപ്പിടിച്ചാല്‍ കേമമാവും.
പ്രമോദ്, പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: