സിപിഎം കേരളത്തിലെ ഭരണം നയിക്കുന്ന കക്ഷിയാണ്. ഭരണത്തിലുള്ളവര്‍ തന്നെ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുക എന്നത് കേരളത്തില്‍ മാത്രമാണ് കണ്ടുവരുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി നേരിടുന്നത് മനസ്സിലാക്കാം. എന്നാല്‍ ആശയം ദുര്‍ബലമായ സിപിഎം ആയുധത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. കൊന്നും കൊലവിളിച്ചും കേരളത്തില്‍ സിപിഎം ഭീതിപരത്തുകയാണ്.
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിനുറുക്കി കൊന്ന സിപിഎം പല സ്ഥലങ്ങളിലും കോണ്‍ഗ്രസുകാര്‍ക്കെതിരെ അക്രമം നടത്തി. കൊല്ലം ജില്ലയില്‍ ഘടകക്ഷിയായ സിപിഐക്കെതിരെയാണ് കഠാരയുടെ മൂര്‍ച്ച പരിശോധിച്ചത്. ചില സ്ഥലങ്ങളില്‍ സ്വന്തം പാര്‍ട്ടിക്കാരെ തല്ലി കായികബലം പരിശോധിക്കുന്നുമുണ്ട്. കേരളത്തില്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടിരിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ്. തിരുവനന്തപുരം ജില്ലയില്‍ പണിമുടക്കിന്റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റു. പാര്‍ട്ടി ഓഫീസുകളും വീടുകളും തകര്‍ത്ത സംഭവത്തില്‍ പോലീസ് നടപടിയാകട്ടെ ഏകപക്ഷീയവും. തലസ്ഥാനത്തെ അക്രമം നടത്തിയ സിപിഎം ക്രിമിനലുകളില്‍ ഒരാളെ മാത്രം കസ്റ്റഡിയിലെടുത്തപ്പോള്‍ നിരപരാധികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.
കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ തേര്‍വാഴ്ച തുടരുകയാണ്. ശനിയാഴ്ച ഇരിട്ടിക്കടുത്ത് തില്ലങ്കേരിയില്‍ ബിനീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ചു. ഏകപക്ഷീയമായ കൊലപാതകങ്ങള്‍ സിപിഎം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിക്കകത്തെ കിടമത്സരവും അധികാര തര്‍ക്കങ്ങളുംകൊണ്ട് വല്ലാത്ത പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. അതില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിതമായ അക്രമങ്ങള്‍ക്കാണ് സിപിഎം ആരംഭം കുറിച്ചിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുകയും കൊലപാതകങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് ശാഖ നടത്തുന്ന സ്ഥലത്തുതന്നെ സിപിഎമ്മിന്റെ റെഡ് വാളണ്ടിയര്‍ പരിശീലനവും നടത്തുമെന്നാണ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ടയില്‍ പ്രസ്താവിച്ചിരിക്കുന്നത്.
ആര്‍എസ്എസ് ഒരിടത്തും അനുമതിയില്ലാതെ അതിക്രമിച്ചുകടന്ന് ശാഖ നടത്തുന്നില്ല. ആര്‍എസ്എസ് ശാഖകൊണ്ട് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് ഒരു ക്ഷേത്രകമ്മിറ്റിയും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. ആര്‍എസ്എസ് നിയമാനുസൃതം പരസ്യമായി ശാഖ നടത്തുന്ന സ്ഥലത്തുതന്നെ വാളണ്ടിയര്‍ പരിശീലനവും നടത്തുമെന്ന പ്രഖ്യാപനം അതിരുകടന്നതാണ്. ആര്‍എസ്എസ് പ്രവര്‍ത്തനം ഒരു തരത്തിലും അനുവദിക്കില്ലെന്നാണ് സിപിഎം തീരുമാനമെങ്കില്‍ അതങ്ങ് വെട്ടിത്തുറന്ന് പറയുകയാണ് വേണ്ടത്.
ആര്‍എസ്എസ് കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. നവതി പിന്നിട്ട ആര്‍എസ്എസ് രാജ്യത്തിന് പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്.
ഭാരതത്തിലാണെങ്കില്‍ എല്ലാ സംസ്ഥാനങ്ങളിലും നല്ല നിലയില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഒരിടത്തും ആര്‍എസ്എസ് അക്രമമാര്‍ഗം സ്വീകരിച്ചിട്ടില്ല. അത് സംഘടനയുടെ നയവും പരിപാടിയുമല്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ആദരവോടെയാണ് ദേശീയ ജനത വീക്ഷിക്കുന്നത്. ഒരിടത്തുമില്ലാത്ത എതിര്‍പ്പ് കേരളത്തില്‍ സിപിഎമ്മായിട്ട് ആരംഭിക്കുകയാണെങ്കില്‍ അതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. എതിര്‍പ്പിനെ ഭയന്ന് പ്രവര്‍ത്തനം നിര്‍ത്തുന്ന പാരമ്പര്യമല്ല ആര്‍എസ്എസിനുള്ളത്. കേന്ദ്രസര്‍ക്കാര്‍ മൂന്നുതവണ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നോക്കി. അവസാനിപ്പിക്കാന്‍ നോക്കിയവരുടെ ഭരണം അവസാനിപ്പിക്കാന്‍ ത്രാണിയുള്ള പ്രസ്ഥാനമായി ആര്‍എസ്എസ് വളര്‍ന്നുവെന്ന് ലോകം മനസ്സിലാക്കിക്കഴിഞ്ഞു. ഏതാണ്ട് ഒരേസമയം ഭാരതത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രസ്ഥാനങ്ങളാണ് ആര്‍എസ്എസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും.
കമ്മ്യൂണിസം ഭാരത്തില്‍ ഉപ്പുവച്ച കലംപോലെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ലോകത്താകമാനവും അതുതന്നെയാണ് അവസ്ഥ. എന്നാല്‍ ആര്‍എസ്എസ് ഓരോ ദിവസവും പടര്‍ന്ന് പന്തലിക്കുകയാണ്. അത് എന്തുകൊണ്ടാണെന്ന് പഠിക്കുന്നതിന് പകരം അസഹിഷ്ണുതയും അക്രമമാര്‍ഗവുമാണ് സിപിഎം അവലംബിക്കുന്നത്. കേരളത്തില്‍ സിപിഎം സ്വീകരിക്കുന്ന നയം തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. ഇത് സ്വയം നാശത്തിനാണ് വഴിവയ്ക്കുകയെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: