ആലപ്പുഴ: കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രണ്ടു തവണ ഉദ്ഘാടനം നടത്തിയ കോമളപുരം സ്പിന്നേഴ്സിന്റെ പ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയില്‍. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ അവസാന കാലയളവില്‍ വൈദ്യുതി ലഭിക്കുന്നതിന് മുമ്പ് ഉദ്ഘാടനം നടത്തിയാണ് പൊതുജനത്തെ കബളിപ്പിച്ചതെങ്കില്‍ അനുവദിച്ച ഫണ്ട് നല്‍കാതെയാണ് സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി തോമസ് ഐസക്ക് സ്ഥാപനത്തെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് 12 വര്‍ഷത്തോളം അടഞ്ഞു കിടന്ന സ്ഥാപനം നാമമാത്രമായി പ്രവര്‍ത്തനം ആരംഭിച്ചത്. പുനരു ദ്ധാരണ പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ സര്‍ക്കാര്‍ 16 കോടി രൂപ അനുവദിച്ചു. ഇതില്‍ ആറുകോടി സ്ഥാപനത്തിന്റെ ഉടമസ്ഥാ വകാശമുള്ള ടെക്സ്റ്റൈല്‍ കോര്‍പറേഷനു കൈമാറി. ബാക്കി 10 കോടി രൂപ ധനമന്ത്രി ഇപ്പോള്‍ അനുവദിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പണം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ ടെക്സ്റ്റൈല്‍ കോര്‍പ റേഷനില്‍ നിന്നുണ്ടാകുന്നില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. സിപിഎമ്മും സിപിഐയുമായി കാലങ്ങളായി സ്പിന്നിങ് മില്ലിന്റെ പേരില്‍ തുടരുന്ന തര്‍ക്കത്തിന്റെ ഭാഗമായി സിപിഎം നടത്തുന്ന പകപോക്കലാണ് ഉപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ആക്ഷേപം ഉണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ പഴയ ജീവനക്കാരെ ഒഴിവാക്കി സിപിഎം, ഡിവൈഎഫ്ഐക്കാര്‍ നല്കുന്ന പട്ടികയില്‍ നിന്ന് ജീവനക്കാരെ നിയമിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെ എഐടിയുസി ശക്തമായി എതിര്‍ക്കുകയും ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു.
എഐടിയുസിക്ക് അനുകൂലമായാണ് കോടതി വിധി ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴയ ജീവനക്കാര്‍ക്കാണ് നിയമനത്തില്‍ മുന്‍ഗണന നല്‍കിയത്. ഇങ്ങനെ നിയമിക്കപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും എഐടിയുസിയില്പ്പെട്ടവരാണ്, ഇതാണ് സ്പിന്നിങ് മില്ലിനെ തകര്‍ക്കാന്‍ ധനമന്ത്രി ശ്രമിക്കുന്നതായി ആക്ഷേപം ഉയരാന്‍ ഇടയാക്കിയത്.
1966ല്‍ കോമളപുരത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് ആരംഭിച്ച സ്ഥാപനത്തില്‍ നാനൂറോളം തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും നിരവധിപേര്‍ക്ക് മറ്റ് അനുബന്ധമേഖലകളിലും തൊഴില്‍ ലഭിച്ചിരുന്നു. തുടക്കത്തില്‍ ബിര്‍ളാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു. പിന്നീടിത് ഉത്തംഗ്രൂപ്പിന് കൈമാറിയതോടെയാണ് ശനിദശ തുടങ്ങി. സ്ഥാപനം ഇടയ്ക്കിടെ അടച്ചുപൂട്ടുന്നത് വിവാദമായതോടെയാണ് സ്ഥാപനം ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷനു കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: