ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്പൂര്‍ണ്ണ സമ്മേളനം 1967 ഡിസംബര്‍ 28 മുതല്‍ 30 വരെ കോഴിക്കോട്ട് നടന്നു. കേരള ചരിത്രത്തില്‍ ഭാരതീയ ജനസംഘത്തിന് അന്നത് ഒരു അപൂര്‍വ്വ സംഭവവും നിര്‍ണായക സ്വാധീനം വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്നതുമായിരുന്നു. അക്കാലം ജനസംഘം സംസ്ഥാന സംഘടനാ സെക്രട്ടറി പരമേശ്വര്‍ജി ആയിരുന്നു. ഞാന്‍ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ്, ഇരിക്കൂര്‍, പയ്യന്നൂര്‍, മാടായി, പഴയങ്ങാടി എന്നീ മണ്ഡലങ്ങളുടെ ജനസംഘം സംഘടനാ സെക്രട്ടറിയായിരുന്നു.
1967 ഏപ്രിലില്‍ തളിപ്പറമ്പില്‍ നടന്ന ജനസംഘം പ്രവര്‍ത്തകരുടെ യോഗത്തില്‍ പരമേശ്വര്‍ജി എത്തിച്ചേര്‍ന്നു. കെ.ജി.മാരാര്‍ജിയും ഉണ്ടായിരുന്നു. ആ യോഗത്തില്‍ പരമേശ്വര്‍ജി കോഴിക്കോട് ഡിസംബറില്‍ നടക്കാന്‍ പോകുന്ന സമ്മേളനത്തെപ്പറ്റി സംസാരിച്ചു. ഇതുവരെ നമ്മള് ചെറിയ പാര്‍ട്ടിയുടെ ആളെന്ന മനോഭാവത്തിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്നു മുതല്‍ വലിയ പാര്‍ട്ടിയുടെ വലിയ ആളെന്ന നിലയില്‍ ജനങ്ങളെ സമീപിക്കുകയും സമ്മേളനത്തിന്റെ സ്വാഗതസംഘത്തില്‍ 100 രൂപ വീതം വാങ്ങി പരമാവധി എട്ടു പേരെ അംഗങ്ങളാക്കുകയും ചെറിയ കളക്ഷന്‍ വേറെ നടത്തുകയും വേണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
മൂന്ന് ദിവസം സമ്മേളന പ്രതിനിധികളായി ഉത്തരവാദപ്പെട്ട പ്രവര്‍ത്തകരെ പങ്കെടുപ്പിക്കകയും പൊതുസമ്മേളനത്തില്‍ ധാരാളം ആളുകളെ പങ്കെടുപ്പിക്കുകയും വേണം. സമ്മേളനം ചരിത്രസംഭവമാക്കി മാറ്റണം. കഴിയുന്നത്ര പ്രവര്‍ത്തകര്‍ കൂടുതല്‍ സമയം ചെലവഴിക്കണം. കണ്ണന്റെ കൂടെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നവര്‍ പേര് പറയണമെന്നും പറഞ്ഞു. അങ്ങിനെ എം.എം. കപാലി നമ്പൂതിരി എന്റെ കൂടെ ഒരു നിശ്ചിതസമയം പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചു. അദ്ദേഹത്തിന് സ്വന്തം അമ്പലം ഉള്ളതുകൊണ്ട് വൈകുന്നേരം ഇല്ലത്തെത്തണം. തളിപ്പറമ്പ് മണ്ഡലത്തിലെ ചില ഭാഗങ്ങളിലേക്ക് അദ്ദേഹത്തെ ഉപയോഗിച്ചു. സമ്മേളനത്തിന്റെ വാര്‍ത്തകളും മറ്റ് പ്രചാരണങ്ങളും പത്രങ്ങളില്‍ ധാരാളമായി കുറെ ദിവസം മുമ്പ് മുതലേ വരാന്‍ തുടങ്ങി. നാട്ടുകാര്‍ അറിയാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയതോടെ ദേശീയ സമ്മേളനം വന്‍ ചര്‍ച്ചക്കിടയായി.
ഏലത്തൂര്‍ സ്കൂളില്‍ കണ്ണൂര്‍ ജില്ലയിലെ പ്രതിനിധികള്‍, കൂടാതെ കോഴിക്കോട് എട്ട് സ്കൂളുകള്‍. 12,000 സമ്മേളന പ്രതിനിധികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് വടക്കേ ഇന്ത്യന്‍ പാചക വിദഗ്ധര്‍ എത്തിയിരുന്നു. സമ്മേളന വിജയത്തിന് അഖിലേന്ത്യാ നേതാക്കളായ ബച്ച് രാജ് വ്യാസ് ജി, ബാല്‍രാജ് മധോക് ജി, പണ്ഡിറ്റ് ദീനദയല്ജി തുടങ്ങിയവര്‍ ദിവസങ്ങള്‍ക്ക് മുമ്പേ എത്തി. മറ്റു ചില നേതാക്കള്‍ ഇതര ജില്ലകളിലെ പരിപാടികളില്‍ പങ്കെടുത്തു. ഇത് ജനസംഘക്കാരല്ലാത്തവര്ക്കും ആവേശം പകര്‍ന്നു. പണം പിരിയ്ക്കുന്നത് സ്വരൂപിക്കാനും പ്രോത്സാഹിപ്പിക്കാനും പരമേശ്വര്‍ജി, നാരായണ്‍ജി, ടി.എന്‍.ഭരതേട്ടന്, കെ.ജി.മാരാര്‍ജി തുടങ്ങിയവര്‍ വരുന്നു. സ്വാഗത സംഘത്തിന്റെയും മറ്റു കലക്ഷനുകള്‍ അതതു സമയം നേതാക്കളെ ഏല്‍പ്പിക്കുന്നു. ഇതെല്ലാം ആവേശം ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
പ്രതിനിധികളായി തളിപ്പറമ്പില്‍ നിന്നും ഞാനും ഭാര്യ വസന്തയും അഞ്ചു മാസം പ്രായമായ ജയരാജനും എം.എം. കപാലി നമ്പൂതിരിയും ഭാര്യ അഞ്ജനയും വി.കെ.സുകുമാരന്‍, അഡ്വ. വി.എം.ബാലകൃഷ്ണന് നമ്പീശന്, എം.രാഘവന്, കോമത്ത് നാരായണന് നായര്‍, പയ്യന്നൂരില്‍ നിന്നും പി.വി.കുട്ടികൃഷ്ണന്, ചന്ദ്രന് നായനാര്‍ മുതല്‍ കുറച്ചുപേര്‍ ഉണ്ടായിരുന്നു. ഇരിക്കൂറില്‍ നിന്നും എ.കെ.രാജഗോപാലന്‍ നമ്പ്യാര്‍, പി.കുഞ്ഞിരാമന് നമ്പ്യാര്‍ തുടങ്ങിയവരും പഴയങ്ങാടി, മാടായിയില്‍ നിന്നും കുഞ്ഞപ്പ മാസ്റ്റര്‍, ഡി.ദാമോദരന്‍ മാസ്റ്റര്‍, സത്യന് എന്നിവരെ കൂടാതെ കോഴിക്കോട് ഭാഗത്തു നിന്നും ധാരാളം ആളുകളും പൊതുസമ്മേളനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
50 വര്‍ഷം കഴിഞ്ഞ് വീണ്ടും കോഴിക്കോട് ബിജെപി ദേശീയ സമ്മേളനം നടക്കുകയാണ്. ലോകം മുഴുവന്‍ ശ്രദ്ധേയനായ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ ഇവിടെയെത്തുമ്പോള്‍ ഓരോ ബിജെപി പ്രവര്‍ത്തകനും ഇതില്‍ അഭിമാനം കൊള്ളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: