കണ്ണൂര്‍: സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് വിനിഷിന് നാടിന്റെ അന്ത്യാഞ്ജലി. ശനിയാഴ്ച രാത്രി ഒമ്പതോടെ ഇരിട്ടി തില്ലങ്കേരി പുള്ളിപൊയിലില് സിപിഎം സംഘം വെട്ടിക്കൊന്ന വിനീഷിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തില്ലങ്കേരിയിലെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
ഉച്ചയ്ക്ക് ഒന്നോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംഘപരിവാര്‍ നേതാക്കളായ ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍ജി, പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി. ശശിധരന്, വിഭാഗ് കാര്യകാരി അംഗങ്ങളായ കെ.ബി.പ്രജില്‍, സജീവന് ആറളം, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ. രഞ്ജിത്ത്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ബിഎംഎസ് ജില്ലാ സെക്രട്ടറി എം.തമ്പാന് തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് വിലാപയാത്രയായി വീട്ടിലെത്തിച്ചു.
ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന്, സംസ്ഥാനസമിതി അംഗം വി.വി.ചന്ദ്രന്, നേതാക്കളായ മോഹനന് മാനന്തേരി, കെ.കെ.വനോദ് കുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ്, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്, തുടങ്ങി നിരവധി പേര് വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. വഴിനീളെ ആയിരങ്ങള്‍ ബിനീഷിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. സ്വാകര്യബസ്സുകളും വാഹനങ്ങളും കെഎസ്ആര്‍ടിസി ബസ്സുകളും ചിലയിടങ്ങളില്‍ നാമമാത്രമായി സര്‍വ്വീസ് നടത്തി. വാഹനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും ഇരിട്ടിയടക്കമുളള ടൗണുകളില്‍ ബസ്സുകളൊന്നും സര്‍വ്വീസ് നടത്തിയില്ല. ജില്ലയിലേയും മാഹിയിലേയും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: