ഹാങ്ഷൂ: സിറിയയിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങള്‍ നല്‍കാനും അമേരിക്കയും റഷ്യയും ധാരണയിലെത്തിയേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. എന്നാല്‍ ഇത് പ്രാവര്ത്തികമാകുമോയെന്നതില് യാതൊരു ഉറപ്പുമില്ലെന്നും ഒബാമ പറഞ്ഞു.
ചൈനയില്‍ ജി20 രാജ്യങ്ങളുടെ സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ട് വച്ചിട്ടുളള ചില ഉപാധികളില്‍ അഭിപ്രായ ഭിന്നതകളുണ്ട്. എതിരാളികള്‍ അമേരിക്കന്‍- റഷ്യന്‍ സേനകളെയും ലക്ഷ്യമിടുന്നുണ്ട്. എങ്കിലും ഒരു ധാരണയില്‍ എത്തിച്ചേരുന്നത് നന്നായിരിക്കും. എന്നാല്‍ ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഇപ്പോഴാകില്ല. എന്നാല്‍ ചില പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
സിറിയയിലെ ഐഎസിനെയും മറ്റ് തീവ്രവാദ സംഘങ്ങളെയും സിറിയയില്‍ നിന്ന് തുരത്തുന്നത് സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബോംബാക്രമണം ഉണ്ടാകുന്ന സ്ഥലങ്ങളിലും അമേരിക്കന്‍ പിന്തുണയുളള വിമതരുടെ ആക്രമണം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ സഹായമെത്തിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകള്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
റഷ്യ അസദിനെ പിന്തുണയ്ക്കുന്നതിന് പകരം ഐഎസിനെയും അല്‍ഖ്വയ്ദയെയും പോലുളള തീവ്രവാദ സംഘങ്ങളെ പുറത്താക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് അമേരിക്കയുടെ വാദം. അമേരിക്കയാകട്ടെ അസദിനെ പുറത്താക്കാനുളള ശ്രമത്തിലുമാണ്. ഇതില്‍ നിന്ന് പിന്തിരിയണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: