കൊച്ചി: മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്സേന ഈ സീസണില്‍ കേരളത്തിനായി കളിക്കും. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് ശനിയാഴ്ച എതിര്‍പ്പില്ലാ രേഖ നല്‍കിയതോടെ ജലജ്, കേരള ക്രിക്കറ്റ് അസോസിയേഷനുമായി ഒരു വര്‍ഷത്തെ കരാറിലെത്തി.
തീരുമാനം വ്യക്തിപരമെന്ന് ജലജ് സക്സേന പ്രതികരിച്ചു. ഒരു വര്‍ഷത്തെ കരാറിലാണ് കേരളത്തിലെത്തുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അതു ദീര്‍ഘിപ്പിക്കാം. പത്തു വര്‍ഷത്തോളം മധ്യപ്രദേശിനായി കളിച്ചു. പുതിയ അവസരം തന്നതില്‍ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനോട് നന്ദി പറയുന്നു- അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഗ്രീനിനായി കളിക്കുന്നു. ഇന്ത്യ എയ്ക്കായും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലും കളിച്ചിട്ടുണ്ട് ജലജ്.
ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 4,604 റണ്‍സും, 195 വിക്കറ്റും നേടിയിട്ടുണ്ട് വലംകൈയന്‍ ഓള്‍റൗണ്ടര്‍. ഉയര്‍ന്ന സ്കോര്‍ 194. 11 സെഞ്ചുറി, 22 അര്‍ധസെഞ്ചുറിയും സമ്പാദ്യം. ഓഫ് സ്പിന്നറായ താരം 11 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. മൂന്നു തവണ പത്തു വിക്കറ്റ് നേട്ടവും. ലിസ്റ്റ് എ മത്സരങ്ങളില്‍ 61 കളികളില്‍ 1,231 റണ്‍സ്. രണ്ട് സെഞ്ചുറി, ആറ് അര്‍ധസെഞ്ചുറി. ഉയര്‍ന്ന സ്കോര്‍ 133. 67 വിക്കറ്റും നേടി. ഒരു തവണ നാലു വിക്കറ്റ് പ്രകടനം. 42 ട്വന്റി20യില്‍ നിന്ന് 490 റണ്‍സും, 32 വിക്കറ്റും സമ്പാദ്യം.
2012-13 മുതല്‍ 2015-16 വരെ രഞ്ജി ട്രോഫിയില്‍ 46.89 ശരാശരിയില്‍ 2,485 റണ്‍സ് നേടി. ആറ് സെഞ്ചുറി, 12 അര്‍ധസെഞ്ചുറി. ഇതില്‍ 2,000ത്തിലേറെ റണ്‍സ് ഓപ്പണറായിറങ്ങി. 111 വിക്കറ്റും സ്വന്തമാക്കി. 2014-15 സീസണില്‍ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള ലാല അമര്‍നാഥ് അവാര്‍ഡ് നേടി. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 768 റണ്‍സും 20 വിക്കറ്റും ഈ കാലയളവില്‍ നേടി.
ഉത്തര്‍പ്രദേശ് താരം ഇഖ്ബാല്‍ അബ്ദുള്ളയും മുംബൈ ഓപ്പണര്‍ ഭവിന് താക്കറും ടീമിലെത്തിയതിനു പിന്നാലെയാണ് ജലജും കേരള ടീമിന്റെ ഭാഗമാകുന്നത്. രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് ലക്ഷ്യമിട്ടാണ് പുറത്തുനിന്നു പ്രമുഖരെ കേരളം ടീമിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: