ഹരിപ്പാട്: ദേശീയപാതയില്‍ കരുവാറ്റയിലും കരീലക്കുളങ്ങരയിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് യുവാക്കളും ഒരു വീട്ടമ്മയും തല്‍ക്ഷണം മരിച്ചു. കരുവാറ്റ വഴിയമ്പലം ജംഗ്ഷനില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുപേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. കരീലക്കുളങ്ങര പെട്രോള്‍ പമ്പിന് സമീപം ദമ്പതികള്‍ സഞ്ചരിച്ച ആക്ടീവ സ്ക്കൂട്ടര്‍ പിക്അപ് വാനില്‍ ഇടിച്ച് സ്ക്കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്ന വീട്ടമ്മയാണ് മരിച്ചത്.
തകഴി കുന്നുമ്മ സാബിത്ത് മന്‍സിലില്‍ സാദിറത്തിന്റെ മകന് മുഹമ്മദ് സാബിത്ത് (25), കുറങ്ങാട്ട് ലക്ഷം വീട്ടില്‍ നൗഷാദ് (സുജീര്‍ -23), ഐരാമ്പിള്ളി ലക്ഷംവീട്ടില്‍ കുഞ്ഞുമോന്റെ മകന് അനസ് (26) എന്നിവരാണ് കരുവാറ്റയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.20നുണ്ടായ അപകടത്തില്‍ മരിച്ചത്. താമല്ലാക്കല്‍ ഭാഗത്തുനിന്നും മൂന്നുപേര്‍ കയറി അമ്പലപ്പുഴ ഭാഗത്തേക്ക് പോയ ബൈക്കില്‍ എറണാകുളം ഭാഗത്തുനിന്നും കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിന്നിലിരുന്ന രണ്ടുപേര്‍ കാറിന്റെ മുകളിലൂടെ തെറിച്ച് ദേശീയപാതയില്‍ വീഴുകയായിരുന്നു.
മറ്റൊരാളുടെ വയറുഭാഗത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബൈക്ക് മുഹമ്മദ് സാബിത്താണ് ഓടിച്ചിരുന്നത്. അപകടത്തില്‍ അബോധാവസ്ഥയിലായ മൂവരേയും അപകടം നടന്ന കാറിലുണ്ടായിരുന്നവരും പോലീസും ചേര്‍ന്ന് ഹരിപ്പാട് താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുമുമ്പ് മൂവരും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സജിതയാണ് മരിച്ച അനസിന്റെ ഭാര്യ. മകന്: മുഹമ്മദ് ഫിനാന്.
പത്തിയൂര്‍ വി.എസ്. വിഹാറില്‍ വിശ്വനാഥപിള്ളയുടെ ഭാര്യ എസ്. സാവിത്രിയമ്മ (62) ആണ് കരീലക്കുളങ്ങരയിലുണ്ടായ അപകടത്തില്‍ മരിച്ചത്. സ്ക്കൂട്ടര്‍ ഓടിച്ചിരുന്ന വിശ്വനാഥപിള്ളയുടെ കാലിന് ഒടിവുണ്ട്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 6.50നായിരുന്നു അപകടം. ഇവരുടെ സഹോദരന്റെ ചെറുതനയിലെ വീട്ടിലേക്ക് പോകുന്നവഴി കരീലക്കുളങ്ങര പമ്പില്‍ നിന്നും പെട്രോളടിച്ചശേഷം റോഡിലേക്ക് കയറുമ്പോള്‍ ഹരിപ്പാട് ഭാഗത്തുനിന്നും വന്ന പിക്അപ് വാന്‍ ഇടിക്കുകയായിരുന്നു. സ്ക്കൂട്ടറില്‍ നിന്നും വീണ് തലയടിച്ച് റോഡിലേക്ക് വീണ സാവിത്രിയമ്മയെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മക്കള്‍ വിനീഷ്കുമാര്‍, സന്ധ്യ. മരുമക്കള്‍ പത്മകുമാര്‍, റീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: