കൊച്ചി: വിജിലന്‍സ് കേസില്‍ പെട്ട മുന്‍മന്ത്രി കെ.ബാബു, വളര്‍ന്നു പടരും മുന്‍പ്, കുടുംബത്തില്‍, ഒരു കള്ളനോട്ട് കേസ് കരിനിഴല്‍ വീശി. ബാബുവിന്റെ അനുജന് ഷാജി ഉള്‍പ്പെട്ട കള്ളനോട്ടു കേസില്‍നിന്ന് അയാളെ, ബാബു എംഎല്‍എ ആയശേഷം, ഊരിയെടുത്തു.
കാലിന് സ്വാധീനക്കുറവുള്ള ഷാജി, താനാണ് കള്ളനോട്ട് അടിച്ചു വിതരണം ചെയ്തതെന്ന് മജിസ്ട്രേട്ടിന് മുന്‍പാകെ 164 വകുപ്പനുസരിച്ച് സത്യവാങ്മൂലം നല്‍കിയിരുന്നു. അങ്ങനെ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴാണ്, സര്‍ക്കാര്‍ പ്രത്യേക ഇളവനുദിച്ച്, അയാളെ മോചിപ്പിച്ചത്. ഗണേശ് കുമാര്‍ മന്ത്രിയായിരിക്കെ, അഴിമതിക്കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ആര്. ബാലകൃഷ്ണപിള്ളയെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മോചിപ്പിച്ച പോലെ.
ഇന്ന്, അങ്കമാലിയിലെ വലിയ അച്ചടി സ്ഥാപനവുമായി ബാബുവിന് അതിര് കവിഞ്ഞ ബന്ധമുണ്ട്.
അങ്കമാലി ചന്തയില്‍ മുറുക്കാനും നാരങ്ങ വെള്ളവും മിഠായികളും വില്‍ക്കുന്ന സി ക്ലാസ് കട നടത്തിയിരുന്ന കുമാരന്റെ മകന് ബാബു, ദാരിദ്ര്യത്തില്നിന്നാണ്, സാമ്രാജ്യം കെട്ടിപ്പടുത്തത്. പ്ലാന്റേഷന് കോര്‍പറേഷനിലെ ഐഎന്‍ടിയുസി ഘടകത്തില്‍ ചെറിയ നേതാവായിരുന്നപ്പോള്‍, പൈപ്പിലെ വെള്ളം കുടിച്ച്, ബഞ്ചില്‍ നിവര്‍ന്നു കിടന്നിരുന്ന ബാബുവിന് ഒരു നേരത്തെ ഭക്ഷണം, ജീവനക്കാരാണു നല്‍കിയിരുന്നത്. 1991 ല്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍, ഗേള്‍സ് ഹൈസ്കൂളിനടുത്ത് വാടകവീട്ടിലായിരുന്നു താമസം; 25000 രൂപയ്ക്ക് വാങ്ങിയ പഴയ അംബാസഡര്‍ കാറിന്റെ ഒരു ഡോര്‍ കയറും കമ്പിയുമിട്ടു കെട്ടിയിരുന്നു. പെട്രോള്‍ വാങ്ങാന്‍ പ്രയാസപ്പെട്ടിരുന്നു.
രണ്ടാം തവണ എംഎല്‍എ ആയപ്പോഴാണ് ബാബു, കണ്ണായ സ്ഥലങ്ങള്‍ ബ്രോക്കര്‍മാരെ ഏല്പിച്ച് കമ്മിഷന് വാങ്ങാന്‍ തുടങ്ങിയത്. മൂന്നാമൂഴത്തില്‍ മുസ്ലിംലീഗിന്റെ പൊതുമരാമത്തു മന്ത്രിയുടെ ഏജന്റായി രൂപാന്തരപ്പെട്ടു. കരാറുകാരെ വിരട്ടി. പെരുമ്പാവൂരില്‍ ബെന്നി ബഹനാന്റെയും പി.പി. തങ്കച്ചന്റെയും അയല്‍വാസിയായ ഒരു കരാറുകാരന് നാലരക്കോടി രൂപ അടങ്കല്‍ വരുന്ന ഒരു പദ്ധതി ഏറ്റെടുത്തു. അതില്‍ ഒരു കോടി രൂപ മന്ത്രിക്ക് കൊടുക്കണമെന്നു പറഞ്ഞു വാങ്ങി. ബാക്കി മൂന്നരക്കോടി രൂപ കൊണ്ട് ഒരുവിധം കരാറുകാരന് പണി ഒപ്പിച്ചു. അതിന് ബില്‍ നല്കിയപ്പോള് 25 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് ഉടക്കിയതായാണ് കരാറുകാരന്റെ ആരോപണം. അതു കൊടുത്തപ്പോള്‍, ബില്‍ ശരിയായി. ഇങ്ങനെ, ആറു കരാറുകാര്‍ ദുരനുഭവ കഥകള്‍ പറയുന്നു. ഇതിനുശേഷം അടുത്ത ഘട്ടത്തിലാണ്, നേരിട്ട് കോഴ വാങ്ങാന്‍ തുടങ്ങിയത്.
തൃപ്പൂണിത്തുറയില്‍, ചോയ്സ് ഹൈസ്കൂളിനപ്പുറത്തെ റോയല്‍ കൗണ്ടി ബാര്‍, എന്‍.എം. ഗ്രൂപ്പിന്റേതായാണ് അറിയപ്പെടുന്നത് എങ്കിലും, ബാബുവിന്റെ ബിനാമികളുടേതാണ് എന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യം പൂട്ടിയ ഫോര്‍ സ്റ്റാര്‍ ബാറുകളില്‍ ഇതും പെട്ടെങ്കിലും, തിണ്ണമിടുക്കു കാട്ടി ബാബു ഇതു തുറന്നുകൊടുക്കുകയായിരുന്നു. അധികാരകാലത്തെ ഈ ഊറ്റം, ഇപ്പോള്‍ ബാബുവിന്റെ ശരീരഭാഷയില്‍ ഇല്ല. നിലംനികത്തിയാണ്, ഈ ബാര്‍ ഉണ്ടാക്കിയത്. എന്‍.എം ഗ്രൂപ്പ് ഒരലസ പങ്കാളി (passive partner) മാത്രമാണെന്നു പറയപ്പെടുന്നു. വിജിലന്‍സ് എഫ്ഐആറില്‍ പേരുള്ള മുന്‍ കൗണ്‍സിലര്‍ പി.ഡി. ശ്രീകുമാര്‍, ഈ ബാറിന്റെ കാര്യങ്ങളില്‍ ഊര്‍ജസ്വലനായിരുന്നു.
സാമ്പത്തിക ഇടപാടുകളില്‍ നീന്തിത്തുടിച്ച്, ബാബു, ശ്രീകുമാറിനെ ബിനാമിയാക്കുകയും പി.ബി. സതീശന്, വെണ്ടറപ്പിള്ളി ജിജി എന്നിവരെ പ്രാദേശിക രാഷ്ട്രീയത്തില്‍ പിണക്കുകയും ചെയ്തു. ഇല്ലിക്കപ്പടിയില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന സതീശനെ മാറ്റി, ശ്രീകുമാറിനെ ബാബു കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയെങ്കിലും, അദ്ദേഹം മൂന്നാം സ്ഥാനത്തായി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബാബുവിനെ വീട്ടില്‍ കാണാന്‍ ചെന്ന സതീശന്, താന്‍ ബാബുവിന്റെ കൂടെ കാണുന്നവര്‍ സ്ഥാനമോഹികളാണെന്നും തനിക്ക് സീറ്റ് വേണ്ടെന്നും അഴിമതിക്കാരന്റെ സീറ്റ് വേണ്ടെന്നും തുറന്നടിച്ചു. ഇങ്ങനെ ബാബു കളിച്ച രാഷ്ട്രീയത്തില്‍, ഈ മേഖലയില്‍ കോണ്‍ഗ്രസ് തറപറ്റി; ഏലുമനയും ഐരേറ്റിലും ബിജെപിക്ക് കിട്ടി. ഇരുമ്പനത്തെ സിപിഎം കോട്ട, ശതകോടീശ്വരനായ കെ.ടി. തങ്കപ്പന് സിപിഎമ്മിനുവേണ്ടി കാത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: