കൊച്ചി: ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ വില്ലയുടെ ഇടപാട് നടത്തിയത് കെ. ബാബുവിന്റെ ബിനാമി ബാബുറാം. പനങ്ങാട് കായല്‍ക്കരയില്‍ 15 വില്ല പണിയാന്‍ പ്രൈം മെറീഡിയന് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് ഭൂമി നല്‍കിയത് ബാബുറാമായിരുന്നു. ഇതടക്കം ബാബുറാം നടത്തിയ 41 ഭൂമി ഇടപാടുകളുടെ വിവരങ്ങള്‍ ഇയാളുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. എതാണ്ട് 85 രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
തൃപ്പൂണിത്തുറ സ്വദേശി രവിശങ്കറിന്റെതാണ്, പ്രൈം മെറിഡിയന്. സച്ചിന് ബ്രാന്‍ഡ് അംബാസഡറായ ഈ സ്ഥാപനം ഒരു വില്ല സൗജന്യമായിനല്കിയതാണെന്നും പറയപ്പെടുന്നു. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനടുത്ത്, ഫുട്ബോള്‍ വില്ലേജിനായി, സച്ചിന് 16 ഏക്കര്‍ വാങ്ങിയിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയിലുള്ള അടുപ്പം മാത്രമാണ് ബാബുവുമായുള്ളതെന്നും ബാബുവിന്റെ പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ബാബുറാം വിജിലന്‍സിനോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് ബാബുവിന് വാഹനം വിട്ടു കൊടുത്തിട്ടുണ്ട്.
വിദേശത്തുള്ള ഭാര്യയുടെ ബന്ധുവിന്റെ പണമാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്നും ഇയാള്‍ വിശദീകരിച്ചു. നടത്തുന്ന ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ആഢംബരമുള്ള വീട്ടിലല്ല ഇയാള്‍ താമസിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വസ്തു ഇടപാടുകള്‍ നടത്തിയിട്ടുള്ള ഇയാള്‍ക്ക് നിരവധി വാഹനങ്ങളുണ്ടെങ്കിലും വാടക വീട്ടിലാണ് താമസിക്കുന്നതെന്നാണ് വിശദീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: