കൊല്ലം: കശുവണ്ടിതൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് ഇന്ന് തീരുമാനമാകും. അതേസമയം അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് പ്രതീക്ഷയുടെ ഓണമായിരിക്കില്ല ഇത്തവണത്തേത്.
കാപ്പക്സും കശുവണ്ടിവികസനകോര്പ്പറേഷനും നിയന്ത്രിക്കുന്ന ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായ സര്‍ക്കാര്‍, സ്വകാര്യ ഫാക്ടറികള്‍ തുറപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തത് കാരണം ഇവിടങ്ങളിലെ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ ആശങ്കയിലാണ്. കാപ്പക്സ്, കശുവണ്ടി കോര്പ്പറേഷന് എന്നിവയുടെ നിയന്ത്രണത്തിലുള്ള ഫാക്ടറികളില്‍ 20000ല്‍പരം തൊഴിലാളികളാണുള്ളത്. ബഹുഭൂരിപക്ഷം തൊഴിലാളികളും സ്വകാര്യഫാക്ടറികളില്‍ പണിയെടുക്കുന്നവരാണ്.
എണ്‍പതുശതമാനം സ്വകാര്യകശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുന്നതിനാല്‍ സര്‍ക്കാരിന്റെ ആയിരം രൂപ മാത്രമേ ഓണക്കാലത്ത് ആശ്വാസമായി ലഭിക്കൂ എന്നുറപ്പായി. ഈ തുകയാകട്ടെ കയര്‍, കൈത്തറിയടക്കം പീഡിത വ്യവസായങ്ങളില്‍പെട്ട എല്ലാ തൊഴിലാളികള്‍ക്കും വര്‍ഷങ്ങളായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കുന്നതാണ്.
കശുവണ്ടി കോര്‍പ്പറേഷനിലെയും കാപ്പക്സിലെയും തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് ആനുപാതികമായി സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ബോണസ് നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ബിഎംഎസ് നിലപാട്. ഇന്ന് വൈകിട്ട് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയില്‍ ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കും. അടഞ്ഞുകിടക്കുന്ന സ്വകാര്യഫാക്ടറികളിലെ ജീവനക്കാരെ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അവര്‍ക്ക് അയ്യായിരം രൂപ മിനിമം ബോണസ് അനുവദിക്കണമെന്നുമാണ് സംഘടനാ നിലപാടെന്ന് കാഷ്യു ഐആര്‍സിയിലെ ബിഎംഎസ് പ്രതിനിധി കൂടിയായ ബി.ശിവജി സുദര്ശനന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 22.5 ശതമാനം ബോണസാണ് കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കിയത്. ഇത്തവണ പത്ത് മാസവും ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ആ സാഹചര്യത്തില്‍ മിനിമം ബോണസ് നടപ്പാക്കാനാണ് സാധ്യത. 10,000 രൂപയാണ് മിനിമം ബോണസായി ആവശ്യപ്പെടുന്നത്. കശുവണ്ടി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യാനായി അനുവദിച്ച തുക അപര്യാപ്തമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാപ്പക്സിലും കശുവണ്ടി കോര്‍പ്പറേഷനിലും കൂടി വിരമിച്ച ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ഇനത്തില്‍ കൊടുത്തുതീര്‍ക്കേണ്ടത് 63 കോടി രൂപയാണ്. ഇതിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മിണ്ടാട്ടമില്ല. അഞ്ചുവര്‍ഷമായി കുടിശികയായിരിക്കുന്ന ഈ തുക ലഭിച്ചില്ലെങ്കില്‍ വിരമിച്ച ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ഈ ഓണവും ദുരിതം നിറഞ്ഞതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: