തിരുവനന്തപുരം: കഴിഞ്ഞദിവസം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത വയര്‍ലെസ് സെറ്റുകള്‍ ഡെമോ സെറ്റുകളല്ലെന്ന് വ്യക്തമായി. അവ ക്ഷേത്രജീവനക്കാര്‍ക്ക് ഉപയോഗിക്കാനായി വാങ്ങിയതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ സെറ്റുകള്‍ ഡെമോ സെറ്റുകളാണെന്നായിരുന്നു എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം അറിയിച്ചിരുന്നത്.
എ 52/2016 എന്ന നമ്പരില്‍ 2016 ആഗസ്റ്റ് 10ന് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് ഒപ്പിട്ടുനല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ അനുസരിച്ചാണ് കൊച്ചിയിലെ പ്രോംപ്ടണ്‍ വയര്‍ലെസ് ആന്റ് വയേര്‍ഡ് എന്ന കമ്പനി വയര്‍ലെസ് സെറ്റുകള്‍ വിതരണം ചെയ്തത്. 14,250 രൂപ വിലയുള്ള 16 സെറ്റ് വയര്ലെസുകളാണ് വാങ്ങിയത്. ആകെ 2,28,000 രൂപയാണ് ബില്ലുചെയ്തിരിക്കുന്നത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്ന് ഈ സെറ്റുകള്‍ ഉപയോഗിക്കാനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റ് ലഭിക്കുന്നതിനായി കമ്പനി 5,000 രൂപ അധികം നല്‍കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലെയ്സണ്‍ ചാര്‍ജ് എന്ന ഇനത്തിലാണ്.
ഓരോ സെറ്റിലും ശ്രീപദ്മനാഭസ്വാമി ടെംപിള്‍ എന്നതിന്റെ ചുരുക്കമായി ഇംഗ്ലീഷ് അക്ഷരങ്ങളായ എസ്പിഎസ്ടി എന്നും തുടര്‍ന്ന് ക്രമനമ്പരും വെളുത്ത പെയിന്റ് കൊണ്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. പിടിച്ചെടുത്തത് ഡെമോ സെറ്റുകളല്ലെന്നും ദൈനംദിന ഉപയോഗത്തിനുള്ളതാണെന്നും ഫോര്‍ട്ട് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയോഗിച്ച ജില്ലാ ജഡ്ജി വി. ഷെര്‍സി അധ്യക്ഷയായ ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് സെറ്റുകള്‍ പിടിച്ചെടുത്ത് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: