മുംബൈ: പകര്‍പ്പാവകാശ നിയമം അനുസരിച്ച് ഓണ്‍ലൈനില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഡിഷൂം എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ വ്യാജനെതിരെ നല്കിയ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.
വ്യാജന് കാണുന്നതല്ല കുറ്റം, മറിച്ച് അത് അനുവാദമില്ലാതെ പകര്‍പ്പുണ്ടാക്കുകയും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നത് കുറ്റകരമാണെന്ന് ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു. സിനിമയുടെ പകര്‍പ്പുണ്ടാക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്ന വാചകം പിന്‍വലിച്ച് പകരമായി കൂടുതല്‍ വ്യക്തമായി ഇത്തരം വ്യാജപതിപ്പുകള്‍ ഉള്‍പ്പെടുന്ന യുആര്‍എല്‍ തന്നെ ബ്ലോക്ക് ചെയ്യും എന്ന വാചകം ചേര്‍ക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതികള്‍ പരിശോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നോഡല്‍ ഓഫീസര്‍മാരെ വയ്ക്കണമെന്നും കൃത്യമായി ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ ഇ-മെയില്‍ വിലാസവും നല്‍കണമെന്നും പറഞ്ഞു. പരാതികള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ മറുപടിയും നല്‍കണം.
ഡിഷ്യൂം സിനിമയുടെ നിര്‍മ്മാതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈയില്‍ 134 വെബ് ലിങ്കുകളും യുആര്‍എല്ലുകളും ഹൈക്കോടതി ബ്ളോക്ക് ചെയ്തിരുന്നു. നേരത്തേ ഗ്രേറ്റ് ഗ്രാന്റ് മസ്തി എന്ന സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ 800 വെബ്സൈറ്റുകള്‍ ബ്ളോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി 110 വെബ്സൈറ്റുകള്‍ ബ്ലാക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: