ഹാങ്ഷു: കിഴക്കന്‍ ചൈനീസ് നഗരം ഹാങ്ഷുവില്‍ ജി 20 ഉച്ചകോടിക്കിടെ ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. യുഎസ്, റഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്, ഭാരതം അടക്കമുള്ള രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിക്കിടെയാണ് ഉത്തര കൊറിയയുടെ പ്രകോപന നടപടി.
രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ കടലില്‍ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചാണ് പരീക്ഷണമെന്ന് ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണിത്. 1,000 കിലോമീറ്ററാണ് മിസൈലുകളുടെ ദൂരപരിധി. ജപ്പാന്റെ വ്യോമപരിധിയും ഇതിനുള്ളില്‍ വരും. മീഡിയം റേഞ്ച് മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയയുടെ അപ്രതീക്ഷിത നടപടി സഖ്യരാജ്യമായ ചൈനയെ ഞെട്ടിച്ചു. കൊറിയന്‍ മേഖലയെ സംഘര്ഷവിമുക്തമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബേ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജ്യൂന്‍ ഹൈ എന്നിവര്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് പരീക്ഷണം. യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും ചൈനയിലുണ്ട്.
യുഎന്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയയ്ക്കു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു വിലക്കുണ്ട്. ഇതു മറികടന്നാണ് ഇന്നലത്തെ പരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: