വെളിയം: മാലയില്‍ മലപ്പത്തൂര്‍ എം സാന്റ് യൂണിറ്റിലേക്ക് നാട്ടുകാരുടെ സ്ഥലം കൈയ്യേറി റോഡ് വീതികൂട്ടാനുള്ള ശ്രമം നാട്ടുകാരും പരിസ്ഥിതിപ്രവര്‍ത്തകരും തടഞ്ഞു. സമരക്കാര്‍ക്കെതിരെ ക്വാറിമാഫിയ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബിനുജോര്‍ജ്ജ്, രാജേഷ്, ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് അടിയേറ്റ ബിനുജോര്ജ്ജിന്റെ പരിക്ക് ഗുരുതരമാണ്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റെങ്കിലും പലരും ആശുപത്രിയില്‍ ചികിത്സ തേടിയില്ല.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. ടിപ്പറും ജെസിബിയുമായി എത്തിയ പാറമാഫിയ ശനിയാഴ്ച റോഡില്‍ പാറവേസ്റ്റ് ഇട്ട് പണിതുടങ്ങിയിരുന്നു. ഇതിനെതിരെ സമരക്കാര്‍ പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് നടപടി എടുക്കാന്‍ കഴിയില്ലന്നും നാട്ടുകാര്‍ തടയാനുമായിരുന്നു പോലീസിന്റെ ഉപദേശം. ഇന്നലെ രാവിലെ എത്തി പണി ആരംഭിച്ചതോടെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും എത്തി വഴിവെട്ട് തടഞ്ഞു. ഇതോടെ സമീപത്ത് കാത്ത് നിന്ന പാറമാഫിയയുടെ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിടുകായിരുന്നു. ആക്രമണത്തില്‍ ഭയന്നോടിയ സമരക്കാരെ പിന്തുടര്ന്നും കല്ലെറിഞ്ഞും സംഘം ആക്രമിച്ചു. പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തിയത് ഏറെ വൈകിയാണ്.
ഒരു വര്‍ഷം മുന്‍പാണ് സമരസമിതി നേതാവ് അഡ്വ.സന്തോഷിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ പാറമാഫിയ ശ്രമിച്ചത്. സമരക്കാരില്‍ പലര്‍ക്കും ജീവന് ഭീഷണിയുണ്ട്. മയിലുകളുടെ ആവാസസ്ഥാനമായ മാലയില്‍ മലപ്പത്തൂരിലെ ക്രഷര്‍ എം സാന്റ് യൂണിറ്റിനെതിരെ ആരംഭിച്ച സമരം 1300 ദിനങ്ങള്‍ പിന്നിടവെയാണ് ഇന്നലത്തെ ആക്രമണം.
അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വെളിയം ഗ്രാമപഞ്ചായത്തിന് മുന്നില്‍ രാപകല്‍ സത്യാഗ്രഹസമരം സമരക്കാര്‍ സംഘടിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പാറമാഫിയയെ പ്രകോപിച്ചത്. 140 ഏക്കര്‍ വരുന്ന സര്‍ക്കാര്‍ ‘ഭൂമിയില്‍ ആരംഭിച്ച ക്രഷര്‍ എം.സാന്റ് യൂണിറ്റിനെതിരെയാണ് നിരവധി പരിസ്ഥിതി സംഘടനകളും ഹിന്ദുഐക്യവേദിയും സമരം നടത്തിവരുന്നത്.
അധികാരികള്‍ക്ക് ഇതിനകം ഇരുന്നൂറില്പരം പരാതികള്‍ നല്‍കുകയും വിവിധ കോടതികളിലായി നിയമപോരാട്ടവും നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: