ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. നാട്ടിലെ സാമ്പത്തിക തകര്‍ച്ച മുതലെടുത്ത് ആളുകള്‍ക്ക് കൊള്ളപലിശയ്ക്ക് പണം നല്‍കുകയും, മുതലില്‍ കൂടുതല്‍ പലിശ കൈപ്പറ്റിയശേഷം മുതല്കൂടി തിരിച്ചുവാങ്ങി വീണ്ടും പലിശ ആവശ്യപ്പെടുകയാണ് ഇക്കൂട്ടരുടെ പരിപാടി. ഇത്തരത്തില്‍ പണം അടയ്ക്കാന്‍ കഴിയാത്തവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതും പതിവാണ്.
കഴിഞ്ഞദിവസം ബ്ലേഡ് മാഫിയ സംഘത്തില്‍പ്പെട്ട ചിലര്‍ മരിയാപുരം ടൗണില്‍ എത്തി ചിത്രീകരണം നടന്നുവരുന്ന എബി എന്ന സിനിമയുടെ സെറ്റ് അടിച്ചുകര്‍ത്തു. ഇതേസംബന്ധിച്ച് സിനിമയുമായി ബന്ധപ്പെട്ടവര്‍ ഇടുക്കി പോലീസില്‍ പരാതി നല്‍കിയെങ്കിലും കുറ്റവാളികളെ കണ്ടെത്തിയിട്ടില്ല. ഇടുക്കി, ചെറുതോണി, കരിമ്പന്‍ ഉള്‍പ്പെട്ട ജില്ലാ ആസ്ഥാനമേഖലയില്‍ പണം പലിശയ്ക്ക് നല്കുന്നവരില് പോലീസ് ഉദ്യോഗസ്ഥരും, മുന്‍ സൈനികരും ഉണ്ട്. വാഴത്തോപ്പില്‍ താമസക്കാരനായ മുന്‍ സൈനികന് ചെറുതോണി ടൗണില്‍ ലക്ഷക്കണക്കിന് രൂപയാണ് ദിവസപ്പിരിവിനായി നല്‍കിയിരിക്കുന്നത്. പതിനായിരം രൂപ ആവശ്യപ്പെടുന്നവര്‍ക്ക് എണ്ണായിരം രൂപ നല്‍കിയശേഷം 100 രൂപ വീതം 100 ദിവസം പിരിച്ചെടുക്കുകയാണ് പതിവ്. അടുത്തിടെയായി ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍ ഇല്ലാതായതോടെയാണ് വീണ്ടും ഈ മേഖലയില്‍ വന്‍കിട ബ്ലേഡ് മാഫിയകള്‍ സജീവമായിരിക്കുകയാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ചയും തൊഴില്‍ സ്തംഭനവും ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ജീവിതം തള്ളിനീക്കുവാനാകാത്ത സ്ഥിതിയിലാണ്. ഈ അവസരം മുതലെടുത്താണ് ബ്ലെയിഡ് മാഫിയകള്‍ സജീവമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: