കള്ളവും ചതിയുമൊന്നുമില്ലാത്ത മഹാബലിയുടെ ഭരണകാലത്തെ അനുസ്മരിച്ച് മലയാളികള്‍ ഓണാഘോഷത്തിന് മുതിരുന്ന വേളയിലാണ് കേരളം ഭരിച്ച ഒരു മന്ത്രിയുടെ കോടികളുടെ അഴിമതിയും, ബിനാമി ഇടപാടുകളും വിജിലന്‍സ് പുറത്തുവിടുന്നത്.
ഒപ്പം കരിങ്ങോഴക്കല്‍ മാണി കോടികള്‍ മുടക്കി നടത്തിയ സമൂഹവിവാഹവും അന്വേഷണ വിധേയമാവുകയാണ്. പൈപ്പിലെ വെള്ളം കുടിച്ച് ബഞ്ചില്‍ കിടന്നുറങ്ങിയിരുന്ന ബാബുവിന് ഒരു നേരത്തെ ഭക്ഷണം പ്ലാന്റേഷന് കോര്പ്പറേഷന് ജീവനക്കാരാണ് നല്‍കിയിരുന്നത്. കുടിലില്‍നിന്നും കൊട്ടാരത്തിലേക്കുള്ള പ്രയാണമായിരുന്നു മുന്‍ എക്സൈസ് മന്ത്രി ബാബുവിന്റേത് എന്നാണ് ഇതുവരെ കൂട്ടിലടച്ചിരുന്ന വിജിലന്‍സ് തത്ത ഡിജിപി ജേക്കബ് തോമസിന്റെ രൂപത്തില്‍ പുറത്തുവന്നപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത്.
വിജിലന്‍സ് ബാബുവിന്റെ വീട്ടിലും, രണ്ടു പെണ്മക്കളുടെ വീട്ടിലും, ബാബുറാം എന്ന ബിനാമിയുടെ വീട്ടിലും നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ തേനിയില്‍ വാങ്ങിയ സ്ഥലത്തിന്റെ രേഖയടക്കം തെളിവുകള്‍ കിട്ടിയത്. 1999 മുതല്‍ 2006 വരെ ഭരണപദവി ദുരുപയോഗം ചെയ്താണ് ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത്.
മദ്യനിരോധനത്തിനുശേഷം ബാറുകള്‍ അടയ്ക്കണമെന്ന ഉത്തരവിന്റെ പിന്നാലെയാണ് ബാബു ബാര്‍ ഉടമകളുടെ അടുക്കല്‍നിന്നും കോഴ വാങ്ങിയത്. വിജിലന്‍സിന്റെ റെയ്ഡില്‍ ബാബു നിയമവിരുദ്ധമായാണ് ബാറുകള്‍ക്കും വൈന്‍ പാര്‍ലറുകള്‍ക്കും ലൈസന്‍സ് നല്‍കിയതെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തി.
ഇതുകൂടാതെ ബാബുവിന് റിയല്‍ എസ്റ്റേറ്റ് മാഫിയുമായിട്ടും ബിസിനസ്സ് ഗ്രൂപ്പുകളുമായിട്ടും ലക്ഷങ്ങളുടെ ബിനാമി ഇടപാടുകളുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. 2011 നും 2016 നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ബാബു വരവില്‍ കവിഞ്ഞ വളരെയധികം സ്വത്ത് സമ്പാദിച്ചതും 45 ലക്ഷത്തോളം വിലവരുന്ന സെഡാന് എന്ന ആഡംബര കാര്‍ മകള്‍ക്കുവേണ്ടി വാങ്ങിയതും.
മകളുടെ വിവാഹത്തിന് വേണ്ടിയും ബാബു ലക്ഷങ്ങള്‍ പൊടിച്ചു. ഇത്രയും പണം ചെലവാക്കാനുള്ള വരുമാനമോ, തറവാട്ട് സ്വത്തോ ഇല്ലാത്ത ബാബു ഇത് അഴിമതിയില്‍ക്കൂടി നേടിയതാണെന്ന് അന്വേഷണത്തില്‍ തെളിയുകയാണ്. റെയ്ഡിന്റെ ഭാഗമായി ബാബുവുമായി ബന്ധപ്പെട്ട രണ്ട് ബാങ്ക് ലോക്കറുകളും, അഞ്ച് ബാങ്ക് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്.
തേനി ആണ്ടിപ്പട്ടിയില്‍ 120 ഏക്കര്‍ വാങ്ങിയതിന്റെ രേഖകളും ഒന്നരലക്ഷം രൂപയും 180 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. ബാബുവിന്റെ ബിനാമിയായ മോഹനന്റെ വീട്ടില്‍നിന്ന് 6,60,000 രൂപയും പിടിച്ചെടുത്തു. ഒരു കള്ളനോട്ട് കേസിന്റെ കരിനിഴലും ബാബുവിന് മേല്‍ വീണുകിടപ്പുണ്ട്.
അഴിമതിയുടെ ബഡാ ബാബു.തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് നിര്‍മ്മമനായി ബാബു പറയുമ്പോള്‍ താന്‍ നടപ്പാക്കുന്നത് നിയമമാണെന്നും അഴിമതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറയുന്നു.
ഇത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോഴക്കേസില്‍ കുടുങ്ങിയ ബാബുവും കരിങ്ങോഴയ്ക്കല്‍ മാണിയും ഒരേ സ്വരത്തില്‍ പറയുന്നത്. ബാര്‍ ഉടമകള്‍ കൈക്കൂലി നല്കിയ പണം ഉപയോഗിച്ചാണ് മാണി കോട്ടയത്ത് സമൂഹവിവാഹം നടത്തിയതെന്നാണ് ആരോപണം.
മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്ന് ബാര്‍ കോഴ പുറത്തുകൊണ്ടുവന്ന ബിജു രമേശ് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് വിശ്വസിക്കേണ്ടിവരുന്നു. മദ്യനിരോധന നയം കൊണ്ടുവന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ നയം കോഴവ്യാപാരികള്ക്ക് വിലപേശാനുള്ള അവസരം ഒരുക്കുമെന്ന് തിരിച്ചറിയാതിരിക്കില്ലല്ലോ.
കേരളത്തില്‍ മദ്യോപയോഗം കുറഞ്ഞില്ലെന്ന് മാത്രമല്ല മയക്കുമരുന്നുപയോഗം വര്‍ധിക്കുകയും ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ ആറാടിയ സര്‍ക്കാര്‍ ആയിരുന്നുവെന്നാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ജനപ്രതിനിധികള്‍ മന്ത്രിസ്ഥാനം കിട്ടുമ്പോള്‍ ജനപ്രതിനിധികളല്ലാതാകുകയും സ്വന്തം പ്രതിനിധികളായി മാറുകയും ചെയ്യുന്നതിന്റെ തെളിവാണ് യുഡിഎഫ് മന്ത്രിമാര്‍ നടത്തിയ കോഴ ഇടപാടുകള്‍. പണം ഉള്ളവന് മാത്രം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ ഈ മന്ത്രിപ്രഭൃതികള് ഒരുക്കുമ്പോള്‍ ബിനാമികള്‍ തഴച്ചുവളരുകയും അഴിമതിയുടെ വേരോട്ടം വര്‍ധിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: