ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ അട്ടിമറി. പുരുഷ സിംഗിള്‍സ് നാലാം റൗണ്ടില്‍ മുന്‍ ചാമ്പ്യനും നാലാം സീഡുമായ സ്പാനിഷ് താരം റാഫേല്‍ നദാല്‍ അടിതെറ്റി വീണു. നാലാം റൗണ്ടില്‍ ഫ്രഞ്ച് താരവും 24-ാം സീഡുമായ ലൂക്കാസ് പ്യൂലെയാണ് നദാലിനെ അട്ടിമറിച്ചത്.
നാല് മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു നദാലിനെ അട്ടിമറിച്ച് ലുക്കാസ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. കളി അഞ്ച് സെറ്റ് നീണ്ടു. സ്കോര്‍: 6-1, 2-6, 6-4, 3-6, 7-6 (8-6).
ഏറെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന നദാല്‍ ഇക്കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ പുരുഷ ഡബിള്‍സ് സ്വര്‍ണ്ണം നേടിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടറില്‍ പോലുമെത്താതെ പുറത്തായ നദാലിന് വിംബിള്‍ഡണിലും ഫ്രഞ്ച് ഓപ്പണിലും പരിക്ക് മൂലം കളിക്കാനായിരുന്നില്ല. 2015 ഫ്രഞ്ച് ഓപ്പണിന് ശേഷം ഒരു പ്രധാന ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലെത്താന്‍ നദാലിന് സാധിച്ചിച്ചില്ല.
അതേസമയം ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച്, ഒമ്പതാം സീഡ് ജോ വില്‍ഫ്രഡ് സോംഗ, പത്താം സീഡ് മോണ്‍ഫില്‍സ് എന്നിവരും ക്വാര്‍ട്ടറിലെത്തി.
ദ്യോക്കോവിച്ച് ബ്രിട്ടന്റെ കെയ്ല്‍ എഡ്മണ്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-2, 6-1, 6-4. ജോ വില്‍ഫ്രഡ് സോംഗ 29-ാം സീഡ് അമേരിക്കയുടെ ജാക്ക് സോക്കിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി. സ്കോര്‍: 6-3, 6-3, 6-7 (7-9), 6-2. ക്വാര്‍ട്ടറില്‍ ദ്യോക്കോയാണ് സോംഗയുടെ എതിരാളി. ഗെയ്ല് മോണ്‍ഫില്‍സ് സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദാത്തിയസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അവസാന എട്ടില്‍ ഇടംപിടിച്ചത്.
സ്കോര്‍: 6-2, 6-3, 6-2. നദാലിനെ അട്ടിമറിച്ചെത്തിയ ലൂക്കാസ് പ്യൂലെയെ ക്വാര്‍ട്ടറില്‍ മോണ്‍ഫില്‍സ് നേരിടും.
വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍, ഇറ്റലിയുടെ ഏഴാം സീഡ് റോബര്‍ട്ട വിന്‍സി, ഡെന്മാര്ക്കിന്റെ കരോലിന വോസ്നിയാക്കി, ലാത്വിയയുടെ അനസ്താസിയ സെവസ്റ്റോവ എന്നിവരും ക്വാര്‍ട്ടറിലെത്തി.
കെര്‍ബര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് 14-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി. സ്കോര്‍: 6-3, 7-5. റോബര്‍ട്ട വിന്‍സി 7-6 (7-5), 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ഉക്രെയിന് താരം ലെസിയ ടുരന്കോയെയും പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി. കെര്‍ബര്‍ ക്വാര്‍ട്ടറില്‍ വിന്‍സിയുടെ എതിരാളി.
13-ാം സീഡ് ബ്രിട്ടന്റെ ജോഹന്ന കോണ്ടെയെ 6-4, 7-5 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് ലാത്വിയ സുന്ദരി അനസ്താസിയ ക്വാര്‍ട്ടറിലെത്തിയത്. ആദ്യമായാണ് അനസ്താസിയ ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്. 2011-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടിലെത്തിയതായിരുന്നു അനസ്താസിയയുടെ മികച്ച നേട്ടം.
എട്ടാം സീഡ് അമേരിക്കയുടെ മാഡിസണ്‍ കെയ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് മുന്‍ ലോക ഒന്നാം നമ്പറും നിലവിലെ 51-ാം റാങ്കുകാരിയുമായ കരോലിന വോസ്നിയാക്കി അവസാന എട്ടിലേക്ക് കുതിച്ചത്. സ്കോര്‍: 6-3, 6-4. അനസ്താസിയയുമായി വോസ്നിയാക്കി ക്വാര്‍ട്ടറില്‍ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: