ലണ്ടന്‍: 2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിക്കും കരുത്തരായ ഇംഗ്ലണ്ടിനും വിജയത്തുടക്കം.
ഗ്രൂപ്പ് സിയില്‍ ജര്‍മ്മനി എവേ കളിയില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വേയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ട് എതിരാളികളുടെ മണ്ണില്‍ ചെന്ന് സ്ലൊവാക്യക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം കരസ്ഥമാക്കി. സ്കോട്ട്ലന്‍ഡ്, ഡെന്മാര്ക്ക് തുടങ്ങിയ ടീമുകളും വിജയം നേടിയപ്പോള്‍ റുമാനിയ, ചെക്ക് റിപ്പബ്ലിക്ക്, അയര്‍ലന്‍ഡ്, റുമാനിയ ടീമുകള്‍ സമനിലയില്‍ കുടുങ്ങി.
പരിക്കു സമയ ഗോളില്‍ ഇംഗ്ലണ്ട്
സ്ലൊവാക്യക്കെതിരായ കളിയില്‍ വിജയഗോള്‍ നേടാന്‍ പരിക്കുസമയത്തിന്റെ അഞ്ചാം മിനിറ്റ് വരെ ഇംഗ്ലണ്ടിന് കാത്തിരിക്കേണ്ടിവന്നു. ആഡം ലല്ലാനയാണ് വിജയഗോള്‍ നേടിയത്. കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയതും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും ഇംഗ്ലണ്ടായിരുന്നു. 20 ഷോട്ടുകള്‍ ആകെ റൂണിയും കൂട്ടരും എതിര് പോസ്റ്റിലേക്ക് പായിച്ചു. എന്നാല്‍ സ്ലൊവാക്യന്‍ ഗോളിയുടെ മിന്നുന്ന പ്രകടനം ലക്ഷ്യത്തിലെത്തുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ തടഞ്ഞുനിര്‍ത്തി.
അതേസമയം ഒരിക്കല്‍ മാത്രമാണ് സ്ലൊവാക്യക്ക് ഇംഗ്ലണ്ട് പോസ്റ്റിനെ ലക്ഷ്യം വെക്കാന്‍ കഴിഞ്ഞാത്. കളിയുടെ 57-ാം മിനിറ്റില്‍ സ്ലൊവാക്യന്‍ സൂപ്പര്‍താരം മാര്ട്ടിന് സ്കെര്‍ട്ടല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. ഒടുവില്‍ കളി സമനിലയില്‍ അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് വിജയഗോള്‍ പിറന്നത്. ബോക്സിനുള്ളില്‍ നിന്ന് ലല്ലാന ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് അതുവരെ കീഴടങ്ങാതെ നിന്ന സ്ലൊവാക്യന്‍ ഗോളിയെ കീഴടക്കി വലയില്‍ കയറിയത്. അതേസമയം ഇംഗ്ലണ്ട് പരിശീലകനായി ചുമതലയേറ്റ സാം അല്ലാര്ഡിസിന് വിജയത്തോടെ തുടക്കം കുറിക്കാനും കഴിഞ്ഞു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്കോട്ട്ലന്‍ഡ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മാള്‍ട്ടയെ തകര്‍ത്തു. റോബര്‍ട്ട് സ്നോഡ്ഗ്രാസിന്റെ മിന്നുന്ന ഹാട്രിക്കാണ് സ്കോട്ട്ലന്‍ഡിന് ഗംഭീര വിജയം നേടിക്കൊടുത്തത്. 9, 61 (പെനാല്‍റ്റി), 84 മിനിറ്റുകളിലായിരുന്നു റോബര്‍ട്ടിന്റെ ഗോളുകള്‍. 53-ാം മിനിറ്റില്‍ ക്രിസ് മാര്‍ട്ടിനും 78-ാം മിനിറ്റില്‍ സ്റ്റീവന്‍ ഫ്ളെച്ചറും ലക്ഷ്യം കണ്ടു. 13-ാം മിനിറ്റില്‍ ആല്‍ഫ്രഡ് എഫിയോങ് മാള്‍ട്ടയുടെ ആശ്വാസം. 60-ാം മിനിറ്റില്‍ ജോനാഥന് കരൗണയും പരിക്കുസമയത്ത് ലൂക്ക് ഗാംബിനും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും മാള്‍ട്ടക്ക് കനത്ത തിരിച്ചടിയായി. അതേസമയം ലിത്വാനിയ-സ്ലോവേനിയ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചു.
മുള്ളര്‍ ഡബിളില്‍ ജര്‍മ്മനി
നോര്‍വേക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം തോമസ് മുള്ളറുടെ ഇരട്ട ഗോളുകളാണ് ലോക ചാമ്പ്യന്മാര്ക്ക് തുണയായത്. 15, 60 മിനിറ്റുകളില്‍ മുള്ളര്‍ നിറയൊഴിച്ചപ്പോള്‍ 45-ാം മിനിറ്റില്‍ ജോഷ്വാ കിമ്മിച്ചും ജര്‍മ്മന്‍ ടാങ്കുകള്‍ക്കായി ലക്ഷ്യം കണ്ടു. നോര്വെക്കതിരെ തീര്‍ത്തും ആധികാരിക പ്രകടനമായിരുന്നു ജര്‍മ്മനിയുടേത്. ഗോളിയുടെ മികച്ച പ്രകടനമില്ലായിരുന്നെങ്കില്‍ നോര്‍വേയുടെ തോല്‍വി കൂടുതല്‍ കനത്തതാകുമായിരുന്നു. മറ്റൊരു മത്സരത്തില്‍ അസര്ബെയ്ജാന് ഏകപക്ഷീയമായ ഒരു ഗോളിന് സാന്‍ മരിനോയെ കീഴടക്കി. 45-ാം മിനിറ്റില്‍ റുസ്ലാന് ഗുര്‍ബനോവ് വിജയഗോള്‍ നേടി. 52-ാം മിനിറ്റില്‍ അസര്‍ബെയ്ജാന്റെ ക്രിസ്റ്റിയന്‍ ബ്രോലി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. അതേസമയം, ചെക്ക് റിപ്പബ്ലിക്കും വടക്കന്‍ അയര്‍ലന്‍ഡും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
പോളണ്ടിന് സമനില
ഗ്രൂപ്പ് ഇയില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ വിജയം കണ്ടത് ഡെന്മാര്ക്ക് മാത്രം. റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയുടെ പോളണ്ടും കരുത്തരായ റുമാനിയയും സമനിലയില്‍ കുടുങ്ങുകയും ചെയ്തു.
അര്‍മേനിയയെയാണ് ഡെന്മാര്ക്ക് 1-0ന് പരാജയപ്പെടുത്തിയത്. കളിയുടെ 17-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ എറിക്സണ് വിജയ ഗോള്‍ നേടി. ബാറിന് കീഴില്‍ അര്‍മേനിയന്‍ ഗോളി നടത്തിയ ഉജ്ജ്വല പ്രകടനമാണ് തോല്‍വി ഒരു ഗോളിലൊതുക്കിയത്.
കസാക്കിസ്ഥാനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമാണ് പോളണ്ട് സമനില പാലിച്ചത്. ഒമ്പതാം മിനിറ്റില്‍ ബാര്‍ട്ടോസ് കപുസ്റ്റ്കയും 35-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്സ്കിയും ലക്ഷ്യം കണ്ടപ്പോള്‍ പോളണ്ട് അനായാസ വിജയം നേടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഏഴ് മിനിറ്റിനിടെ രണ്ടെണ്ണം തിരിച്ചടിച്ച് കസാക്കിസ്ഥാന്‍ ജയത്തിന് തുല്യമായ സമനില നേടി.
സെര്‍ജി കിഷ്നിചെന്കോയാണ് കസാക്കിസ്ഥാനായി രണ്ട് ഗോളുകളും നേടിയത്. മറ്റൊരു മത്സരത്തില്‍ റുമാനിയയും മോണ്ടനെഗ്രോയും 1-1ന് സമനില പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: