ഹാങ്ഷൂ(ചൈന): സാമ്പത്തികത്തട്ടിപ്പുകാര്ക്ക് സുരക്ഷിത താവളം ഒരുക്കരുതെന്നും അഴിമതിക്കാര്‍ക്ക് എതിരെ ശക്തമായ നടപടികളെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണം കാര്യക്ഷമമാകാന്‍ ഇവ അനിവാര്യമാണ്. ഇടപാടുകളിലെ രഹസ്യ സ്വഭാവം പരമാവധി കുറച്ച്, ബാങ്കിങ് രംഗം കൂടുതല്‍ സുതാര്യമാക്കാനും ജി20 രാജ്യങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു.
കള്ളപ്പണവും നികുതി വെട്ടിപ്പും തടയണം. ഇതിന് സാമ്പത്തിക കുറ്റവാളികളുടെ താവളങ്ങള്‍ ഇല്ലായ്മ ചെയ്യണം. അവിഹിത പണിമിടപാടുകാരെ പിടികൂടണം. അന്താരാഷ്ട്ര നാണയ നിധിയും പ്രാദേശിക സാമ്പത്തിക സ്ഥാപനങ്ങളും തമ്മില്‍ നിരന്തരം സമ്പര്‍ക്കം വേണം. അംഗരാജ്യങ്ങള്‍ക്കിടയില്‍ നിക്ഷേപം വര്‍ദ്ധിക്കണം. മോദി പറഞ്ഞു.
നേരത്തെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്റെ, തുര്‍ക്കി പ്രസിഡന്റ് റസെപ് തായിപ്പ് എര്ദോഗാന് എന്നിരുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാന് ഭാരതത്തില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനം, പാക്കധിനിവേശ കശ്മീര്‍ വഴിയുള്ള പാക് ചൈന സാമ്പത്തിക ഇടനാഴി, ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വം (ആണവവിതരണ സംഘം) എന്നിവയാണ് സീ ജിന്‍പിങ്ങുമായുള്ള ചര്‍ച്ചയില്‍ മോദി ഉന്നയിച്ചത്. ഭീകരതയെ രാഷ്ട്രീയമായി കാണരുതെന്ന് ജിന്‍ പിങ്ങിനോട് അഭ്യര്‍ഥിച്ചു.
ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ഭാരതത്തിന്റെ ആവശ്യത്തെ ഐക്യരാഷ്ട്ര സഭയില്‍ എതിര്‍ത്തിരുന്നത് ചൈനയാണ്. ഭാരതവും ചൈനയും തമ്മിലുള്ള ഭിന്നതകളെ ക്രിയാത്മകമായി കൈകാര്യം ചെയ്യണമെന്നും ബന്ധം മെച്ചപ്പെടുത്താന്‍ ഭാരതവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ജിന്‍പിങ്ങ് പറഞ്ഞു. രണ്ടുമാസത്തിനിടെ മോദിയും ജിന്‍പിങ്ങുമായി നടക്കുന്ന എട്ടാമത്തെ കൂടിക്കാഴ്ചയാണിത്.
ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനോട് അഭ്യര്‍ഥിച്ചു. സ്ക്കോര്‍പ്പീന്‍ മുങ്ങിക്കപ്പലിന്റെ രഹസ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഫ്രഞ്ച് പ്രസിഡന്റുമായി ചര്‍ച്ച ചെയ്തത്. മുങ്ങിക്കപ്പല്‍ പടയുടെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടെന്ന് മോദി അദ്ദേഹത്തെ അറിയിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയെങ്കിലും ബ്രിട്ടനുമായുള്ള ബന്ധം ഊഷ്മളമായിത്തന്നെ തുടരുമെന്ന് മോദി തെരേസ മേയെ അറിയിച്ചു.
ബ്രിക്സ് യോഗത്തിലും പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു
ഹാങ്ഷൂവില്‍ ജി 20 ഉച്ചകോടിക്കിടെ ബ്രിക്സ് നേതാക്കളുടെ യോഗവും ചേര്‍ന്നു. ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സ് രാജ്യങ്ങള്‍. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് മോദി പറഞ്ഞു. ദക്ഷിണേഷ്യയിലെ ഭീകരര്‍ക്ക് സ്വന്തമായി ബാങ്കും ആയുധഫാക്ടറികളുമില്ല. അവര്‍ക്ക് ചിലര്‍ പണവും ആയുധങ്ങളും നല്‍കുകയാണ്. പാക്കിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
എന്‍എസ്ജി അംഗത്വം: ഭാരതത്തെ പിന്തുണച്ച് ജപ്പാന്
ആണവവിതരണ സംഘത്തില്‍ ഭാരതമുണ്ടെങ്കില് അത് ആണവ നിര്‍വ്യാപനത്തെ വളരെയേറെ സഹായിക്കുമെന്ന് ജപ്പാന് വിദേശകാര്യ മാധ്യമസെക്രട്ടറി യാസുഹിസ കവാമുറ. അംഗത്വം ലഭിക്കാന്‍ ജപ്പാന് ഭാരതത്തിന് എല്ലാവിധ സഹായവും നല്‍കും. ഭാരതം ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന പേരില്‍ ജപ്പാന് എന്‍എസ്ജി അംഗത്വത്തെ എതിര്‍ത്തിട്ടില്ല. അദ്ദേഹം പറഞ്ഞു. ഭാരതത്തിന് അംഗത്വം നല്‍കുന്നതിനെ ചൈനയും തുര്‍ക്കിയുമാണ് തടഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: