പാമ്പാടി: രണ്ടുകിലോ കഞ്ചാവുമായി വൃദ്ധ പിടിയില്‍. തിരുവഞ്ചൂര്‍-പൂവത്തുംമൂട് പനയംകുഴിപ്പടി ഭാഗത്ത് ചിറക്കരോട്ട് വീട്ടില്‍ രാധാമണി (62) യാണ് കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മകനായ അജയന് എന്നു വിളിക്കുന്ന ശശികുമാര്‍ (43) എക്സൈസ് സംഘം എത്തിയപ്പോള്‍ ഓടി രക്ഷപെട്ടു. ഇവര്‍ ഇരുവരും ചേര്‍ന്നാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കഞ്ചാവ് വാങ്ങുന്നതിനായി വിവിധ ഇടങ്ങളില്‍ നിന്നാണ് ആവശ്യക്കാര്‍ എത്തിയിരുന്നത്. ആവശ്യക്കാരായിട്ടുള്ളവരില് ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു.
നാട്ടുകാരാണ് എക്സൈസ് സംഘത്തിന് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധനക്കായി ഇവരുടെ വീട്ടിലെത്തിയത്. എക്സൈസ് സംഘം പരിശോധനക്കായി എത്തുന്ന വിവരം അറിഞ്ഞ രാധാമാണി വില്‍പ്പനക്കായുള്ള കഞ്ചാവ് എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കഞ്ചാവ് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞു കെട്ടി പണിതീരാത്ത വീട്ടിലെ മുറിയില്‍ കുഴിച്ചിട്ട നിലയില്‍ ആയിരുന്നു.
ഒളിവിലായ അജയന് നിരവധി ക്രിമിനല്‍, കഞ്ചാവ്, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. അറസ്റ്റു ചെയ്ത രാധാമണിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാമ്പാടി റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം. സൂരജിന്റെ നേതൃത്വത്തിലാണ് റെയിഡ് നടത്തിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.വൈ. ചെറിയാന്, കെ.എന്‍. സജീവ്, സി.ഇ.ഒ മാരായ ലൈജു, കെ.എന്‍. വിനോദ്, വികാസ്, ബ്ലസര് ലൂയിസ്, മാമന് ശാമുവല്‍, ടി.കെ. മനോജ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അഞ്ജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: