കണ്ണൂര്‍: കണ്ണൂര്‍ മുനിസിപാലിറ്റിയായിരുന്ന കാലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പ്രവൃത്തി അനന്തമായി നീളുന്നു. കോര്പറേഷന് നിലവില്‍ വന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും ചെയ്തില്ലെന്നത് പ്രതിഷേധത്തിന് കാരണണായിട്ടുണ്ട്. കേന്ദ്രീകൃത മാര്‍ക്കറ്റില്ലാത്ത കേരളത്തിലെ ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍. കഴിഞ്ഞ മാസം നടന്ന കോര്പറേഷന് യോഗത്തില്‍ 45 ദിവസത്തിനുള്ളില്‍ സാങ്കേതിക തകരാര്‍ മാറ്റി മാര്‍ക്കറ്റ് തുറക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണ്. പ്രവൃത്തി ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് നില കെട്ടിടനിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ പ്ലംബിങ്, വയറിങ് തുടങ്ങി അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവാത്തതാണ് കെട്ടിടം വ്യാപാരികള്‍ക്ക് വിട്ടുനല്‍കാത്തതെന്നാണ് അധികൃതരുടെ വാദം. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായാലും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എതാണ്ട് ഒരു മാസം വേണ്ടി വരുമെന്നാണ് സൂചന. മാര്‍ക്കറ്റിനകത്തെ വ്യാപാരികള്‍ 2010 ല്‍ സ്ഥലം ഒഴിഞ്ഞു കൊടുത്തത് ഒന്നര വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതിയുടെ വിധിയുടെ ഉറപ്പിന്മേലായിരുന്നു. പക്ഷെ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഇത് യാഥാര്‍ഥ്യമായില്ല. മുന്‍സിപ്പാലിറ്റി നിര്‍മ്മാണ സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഒന്നരവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വ്യാപാരികള്‍ക്ക് പുതിയ വാടകനിരക്കില്‍ കടമുറികള്‍ നല്‍ക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഇത് അംഗീകരിച്ചു കൊണ്ടാണ് മുന്‍സിപ്പാലിറ്റി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. അക്കാലത്ത് നഗരസഭയുടെ അധീനതയിലുണ്ടായിരുന്ന നാല്പത് സെന്റോളം സ്ഥലത്തുണ്ടായിരുന്ന മത്സ്യവില്പന ഉള്‍പ്പെടെയുള്ള കച്ചവടക്കാരെ ഒഴിപ്പിച്ചാണ് പുതിയ കെട്ടിടനിര്‍മാണത്തിന് അധികൃതര്‍ തുടക്കമിട്ടത്. നിലവില്‍ ആറാട്ട് റോഡിലുള്ള പരിമിതമായ സൗകര്യത്തിലാണ് മത്സ്യവില്പന നടക്കുന്നത്. നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം തുറന്നുകൊടുക്കാനാവാത്തതോടെ മാര്‍ക്കറ്റിലെ ചില പച്ചക്കറി വ്യാപാരികള്‍ കെട്ടിടത്തിലെ മുറികള്‍ കൈയ്യടക്കിയിട്ടുണ്ട്. 2011 ലാണ് നഗരസഭ തനത് ഫണ്ടും ഹഡ്കോയില്‍ നിന്നുള്ള വായ്പയുമുള്‍പ്പടെ അഞ്ച് കോടി രൂപ ചെലവിലുള്ള മൂന്ന് നില മാര്‍ക്കറ്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. കോഴിക്കോട് കേന്ദ്രമായ സെല്‍മക്ക് ഗ്രൂപ്പിനാണ് കരാര്‍ നല്‍കിയതെങ്കിലും അവര്‍ മറ്റൊരു കമ്പനിക്ക് മറിച്ചു നല്‍കിയതോടെയാണ് പ്രവൃത്തി ഇഴഞ്ഞത്. പലതവണ കരാറുകാരന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അധികൃതര്‍ കാലാവധി നീട്ടി നല്കി. ഒടുവില്‍ മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. പിന്നീട് കരാറുക്കാര്‍ ദിവസങ്ങളും മാസങ്ങളും നീട്ടിനല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അതേ സമയം കരാറുകാരനുമായി ഭരണാധികാരികള്‍ തമ്മിലുള്ള തര്‍ക്കമാണ് വയറിങ് ഉള്‍പ്പടെയുള്ള അനുബന്ധ പ്രവൃത്തികള്‍ വൈകാനിടയാക്കിയതെന്നും ആക്ഷേപമുണ്ട്. കെട്ടിടത്തിന്റെ മൂന്ന നിലയില്‍ താഴത്തെ നിലയില്‍ ആധുനിക സജ്ജീകരണങ്ങളോടെ മത്സ്യവില്പനയ്ക്കും പച്ചക്കറി വ്യാപാരികള്‍ക്കുമായുള്ള സംവിധാനമാണ് ഒരുക്കുക. ഒന്നും രണ്ടും നിലകളില്‍ മാംസവില്‍പനയുള്‍പ്പടെയുള്ള മറ്റ് കച്ചവടക്കാര്‍ക്കും നല്‍കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പണി പൂര്‍ത്തിയാകാത്തതിനാല്‍ പലരും റോഡ് വക്കിലാണ് പച്ചക്കറി വില്പന നടത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: