കോട്ടയം/ തിരുവനന്തപുരം : മുന്‍ധനമന്ത്രി കെ.എം. മാണിക്കെതിരെ ബാര്കോഴക്കു പുറമേ, നാലു കേസുകള്‍ കൂടി. ബാറ്ററികളിലെ ലെഡ് ഓക്സൈഡ് നിര്‍മ്മിക്കുന്ന യൂണിറ്റിന് മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കി. കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സമൂഹവിവാഹം, ഗവണ്മെന്റ് പ്ലീഡര്‍മാര്‍, കെഎസ്എഫ്ഇ നിയമനങ്ങളിലെ അഴിമതി എന്നിവയാണ് മൂന്നു കേസുകള്‍.
ചങ്ങനാശ്ശേരി കുറിച്ചി സൂപ്പര്‍ പിഗ്മെന്റ്സിന് വഴിവിട്ട സഹായം നല്കി 1.66 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ് ഡിവൈഎസ്പി: എസ്. അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനി ഉടമ ബെന്നി ഏബ്രഹാമിനെയും കേസില്‍ പ്രതിചേര്‍ത്തു.
യൂണിറ്റിന് 2005 വരെ 4 % നികുതിയാണ് ഉണ്ടായിരുന്നത്. മൂല്യവര്‍ധിത നികുതി (വാറ്റ്) വന്ന ശേഷം ഇത് 12.5 % ആക്കി. 2012-13 ല്‍ നികുതി 13.5 % ആക്കി. 2015 വരെ കൂട്ടിയ നികുതി അടയ്ക്കാന്‍ ഉടമ തയാറായില്ല. 2005-ന്ശേഷം 5 % നികുതി മാത്രമാണ് അടച്ചത്.
2013-14 ല്‍ മാണി അവസാനം അവതരിപ്പിച്ച ബജറ്റില്‍ സൂപ്പര്‍ പിഗ്മെന്റ്സ് കമ്പനിക്ക് നികുതി മുന്‍കാല പ്രാബല്യത്തോടെ 5 % ക്കി കുറച്ചു. പാല സ്വദേശി ജോര്‍ജ് സി. കാപ്പനാണ് പരാതി നല്‍കിയത്.
കേരള കോണ്‍ഗ്രസ്സ് സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് 2014 ഒക്ടോബറില്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹനടത്തിപ്പില് അഴിമതിയുണ്ടെന്ന പരാതിയില്‍ മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. 150 വിവാഹങ്ങള്‍ക്ക് ബാര്‍ക്കോഴയില്‍ നിന്ന് ലഭിച്ച പണമാണ് ഉപയോഗിച്ചതെന്നാണ് ആരോപണം. ദമ്പതികള്‍ക്ക് അഞ്ചുപവനും ഒന്നരലക്ഷം രൂപയുമാണ് നല്‍കിയത്. നാലുകോടിയോളം രൂപ ചെലവഴിച്ചു.
ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തിന് 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഓരോ നിയമനത്തിനും 10 ലക്ഷം രൂപ വീതം മാണിക്ക് നല്‍കിയിട്ടുണ്ടെന്ന മാണിയുടെ ബന്ധുവായ ഒരു പ്രമുഖ വ്യക്തി വെളിപ്പെടുത്തുന്നതിന്റെ സിഡിയും പരാതിക്കാരന് സമര്‍പ്പിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ നിയമനങ്ങള്‍ക്ക് മൂന്നുലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ താന്‍ വാങ്ങാറുണ്ടെന്നും മാണിയുടെ ബന്ധു വെളിപ്പെടുത്തിയിരുന്നു.
വിശദവാദംകേട്ട ശേഷം വിജിലന്‍സ് പ്രതേ്യക കോടതി ജഡ്ജി എ. സദറുദ്ദീന്‍ പ്രാഥമിക അനേ്വഷണത്തിന് ഉത്തരവിട്ടു. പൊതുപ്രവര്ത്തകന് പായ്ച്ചിറ നവാസാണ് പരാതി നല്‍കിയത്. ഹര്‍ജിക്കാരനുവേണ്ടി പഴയിടം സുരേഷ് ഹാജരായി.
ഇതുവരെ ആറു കേസുകള്‍
മുന്‍പ് ബാര്‍ കോഴ, കോഴിക്കച്ചവര്ക്കാര്ക്ക് നികുതി ഇളവു നല്‍കിയതുമായി ബന്ധപ്പെട്ടുള്ള കേസ് എന്നിവയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ആകെ ആറു കേസുകളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: