പാലക്കാട്: മലബാര്‍ സിമന്റ് അഴിമതിക്കേസില്‍ എംഡി: പത്മകുമാര്‍ അറസ്റ്റിലായതോടെ ഭരണകക്ഷിയായ സിപിഎമ്മില്‍ പുതിയ പോര്‍മുഖം തുറക്കും. മുന്‍ വ്യവസായ മന്ത്രിമാരായ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെയും സിപിഎം നേതാവ് എളമരം കരീമിന്റെയും വിശ്വസ്തനാണ് അറസ്റ്റിലായ പത്മകുമാര്‍.
സിമന്റ്സ് അഴിമതി അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷനേതാവായിരിക്കേ വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടിരുന്നു. കേസില്‍ എളമരം കരീമിനെതിരെ കൈക്കൂലി ആരോപണമുയര്‍ന്നപ്പോഴായിരുന്നു ആവശ്യം. ഇത് പാര്‍ട്ടി വിരുദ്ധമല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളായി അറിയപ്പെടുന്ന എളമരത്തിനെതിരെ വിജിലന്‍സ് വകുപ്പ് എന്ത് നടപടിയെടുക്കുമെന്നത് നിര്‍ണായകമാകും.
കമ്പനിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളില്‍ പ്രതിയായ വ്യവസായി വി.എം. രാധാകൃഷ്ണനില്‍ (ചാക്ക്) നിന്ന് മുന്‍വ്യവസായ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എളമരം കരീം പണം കൈപ്പറ്റിയെന്ന് മുന്‍ മാനേജിങ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി, എക്സി. സെക്രട്ടറിയായിരുന്ന സൂര്യനാരായണന് എന്നിവര്‍ എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ മൊഴിയിലാണ് വെളിപ്പെടുത്തിയത്.
മലബാര്‍ സിമന്റ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രനും മക്കളായ വിവേക്, വ്യാസ് എന്നിവരും 2011 ജനുവരി 24ന് ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വിവാദവ്യവസായി വി.എം. രാധാകൃഷ്ണനോടൊപ്പം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ടവരാണ് എം. സുന്ദരമൂര്‍ത്തിയും എക്സിക്യൂട്ടിവ് സെക്രട്ടറി പി. സൂര്യനാരായണനും.
ശശീന്ദ്രന് സ്ഥാപനത്തിലുണ്ടായ തുടരെയുണ്ടായ പീഡനങ്ങള്‍ കോടതിക്ക് നല്കിയ രഹസ്യമൊഴിയില്‍ സുന്ദരമൂര്‍ത്തി വിവരിച്ചിട്ടുണ്ട്. കേസില്‍ രാധാകൃഷ്ണന്റെ താല്പര്യം സംരക്ഷിക്കാനാണ് അന്നത്തെ വ്യവസായ മന്ത്രിയായ എളമരം കരീം ശ്രമിച്ചതെന്നും മൊഴിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: