കണ്ണൂര്‍: തില്ലങ്കേരി പുളളിപൊയിലിലെ ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം മുഖം രക്ഷിക്കാന്‍ പച്ചക്കളളവുമായി രംഗത്ത്. പാര്‍ട്ടി നേതൃത്വവും മുഖപത്രവുമാണ് വിനീഷിനെ മോശക്കാരനാക്കി ഇറങ്ങിയിരിക്കുന്നത്.
സംഘപരിവാര്‍ സംഘടനകളുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെന്ന വ്യാജേന ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ പച്ചക്കളളം പടച്ചുവിടുകയാണ്.
നിരവധി സിപിഎമ്മുകാരാണ് സംഘപരിവാര്‍ സംഘടനകളിലേക്ക് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഉരുക്കു കോട്ടയെന്ന് അവകാശപ്പെടുന്ന മുഴക്കുന്ന് പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളിലും തില്ലങ്കേരി പഞ്ചായത്തില്‍ ഒരു വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു.
ഇതെല്ലാം തിരിച്ചടിയാണെന്ന് മനസ്സിലാക്കിയാണ് കൊലപാതകം. ഡിവൈഎഫ്ഐ പ്രവര്ത്തകന് ജിജോയെ ആക്രമിച്ചെന്ന കളളക്കഥ പ്രചരിപ്പിച്ചാണ് വിനീഷിനെ കൊന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ച നിരവധി കേസുകളില്‍ പ്രതിയാണ് ജിജോ. ബോംബുമായി പോകുമ്പോഴാണ് കാറില്‍ വെച്ച് ബോംബ് പൊട്ടിത്തെറിച്ചത്. ഇതിനെയാണ് ആര്‍എസ്എസ് അക്രമമായി ചിത്രീകരിച്ചത്. വീട്ടിലേക്ക് പോവുകയായിരുന്ന വിനീഷിനെ വകവരുത്തുകയുമായിരുന്നു.
തങ്ങള്‍ക്ക് പങ്കില്ലെന്ന് വിളിച്ചുപറയുകയും പിന്നെ പാര്‍ട്ടി നേതാക്കളുള്‍പ്പെടെ ഒന്നൊന്നായി പിടിയിലാകുകയും ചെയ്ത അനവധി കേസുകളുണ്ട്.
ടിപി വധത്തിനുപയോഗിച്ച വാഹനത്തില്‍ അറബി എഴുതി മുസ്ലീം തീവ്രവാദികളാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ കൊലപ്പെടുത്തി ആര്‍എസ്എസിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പൊളിഞ്ഞിരുന്നു. ഇതേരീതിയാണ് വിനീഷിന്റെ കൊലപാതകത്തിലും. കൊലപാതകികളായ സിപിഎം സംഘം ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ലഭിച്ചതോടെ പ്രതികളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: