തിരുവനന്തപുരം: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായുള്ള മഹാസമ്പര്‍ക്ക യജ്ഞം തുടങ്ങി. 14 ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലെത്തി ദേശീയ കൗണ്‍സിലിന്റെ സന്ദേശം നല്കി.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കോട്ടയത്ത് ഓര്‍ത്തഡോക്സ് സഭാ മലബാര്‍ ഭദ്രാസനാധിപന്‍ സക്കറിയാ മാര്‍ പോളി കാര്‍പ്പസ് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ച് സമ്പര്‍ക്ക യജ്ഞം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മലയാള മനോരമ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ മാമ്മന്‍ മാത്യു, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവരേയും കുമ്മനം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് സന്ദര്‍ശിച്ചു. കൊല്ലത്ത് സംസ്ഥാന വക്താവ് ജെ.ആര്. പത്മകുമാര്‍ പൗരപ്രമുഖന്മാരെ സന്ദര്‍ശിച്ച് സമ്പര്‍ക്ക യജ്ഞം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
ആലപ്പുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ചലച്ചിത്ര സംവിധായകന് ഫാസിലിനെ സന്ദര്‍ശിച്ചു. ഇടുക്കിയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം.വേലായുധന് സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ഒ. രാജഗോപാല്‍ എംഎല്‍എ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സാഹിത്യകാരന് എം. കെ. സാനുവിനെ നേരില്‍ കണ്ട് ഒ. രാജഗോപാല്‍ ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. തൃശൂരില്‍ ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ.കൃഷ്ണദാസ് പിന്നണി ഗായകന് അനൂപ് ശങ്കറിനെ സന്ദര്‍ശിച്ചു. പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡന്റ് ജോബ് വി. ചുങ്കത്തിനെ സന്ദര്‍ശിച്ചു. മലപ്പുറം ജില്ലയിലെ സമ്പര്‍ക്ക യജ്ഞം കര്‍ഷക മോര്‍ച്ചാ ദേശീയ സെക്രട്ടറി പി.സി. മോഹനന് ഉദ്ഘാടനം ചെയ്തു.
ഗൃഹാതുര സ്മരണകള്‍ക്കൊപ്പം വേദനിപ്പിക്കുന്ന ഓര്‍മ്മകളും ഉയര്‍ത്തിയതായിരുന്നു കോഴിക്കോട് ജില്ലയിലെ സമ്പര്‍ക്ക യജ്ഞം. 1967 ലെ ജനസംഘം സമ്മേളനത്തിന്റെ പ്രകടനം കാണാന്‍ റെയില്‍വേ ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ച അന്നത്തെ 10 വയസ്സുകാരന് ശശിധരന്റെ ബേപ്പൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ മുതിര്‍ന്ന നേതാവ് സി. കെ. പത്മനാഭന് സന്ദര്‍ശിച്ചു. അന്ന് ശശിധരനൊപ്പം അകടത്തില്പെട്ട ആമീട് വീട്ടില്‍ സുരേന്ദ്രന്റെ അമ്മ കാര്‍ത്യായനി, സഹോദരി പുഷ്പ, ലക്ഷ്മി എന്നിവരുടെ വീടുകളും സി.കെ.പി. സന്ദര്‍ശിച്ചു. അന്നത്തെ സമ്മേളനത്തിന്റെ ഓഫീസ് തുറക്കാന്‍ എല്ലാ സഹായവും ചെയ്തുതന്ന വെങ്കിടേഷ് നായിക് മോഹന്‍ദാസിന്റെ വീട്ടിലും സി.കെ.പിയെത്തി.
വയനാട് ജില്ലയിലെ സമ്പര്‍ക്ക യജ്ഞം മേഖലാ പ്രസിഡന്റ് വി.വി. രാജനാണ് ഉദ്ഘാടനം ചെയ്തത്. കാസര്‍കോട്ടെ പരിപാടി മംഗലാപുരം എംപി നളിന്‍കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നേത്രരോഗ വിദഗ്ദ്ധന് ഡോ സുരേഷ് ബാബുവിനെയാണ് കാസര്‍കോട്ടെ പ്രവര്‍ത്തകര്‍ ആദ്യം സന്ദര്‍ശിച്ചത്.
സംസ്ഥാനത്തെ 20,000ത്തോളം വരുന്ന ബൂത്തുകളിലെ എല്ലാ വീടുകളിലും ഏഴു ദിവസം കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സന്ദേശം എത്തിക്കും. സെപ്തംബര്‍ 11ന് സമ്പര്‍ക്കയജ്ഞം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: