ന്യൂദല്‍ഹി: കശ്മീരില്‍ സംഘര്‍ഷം ആളിക്കത്തിക്കുന്ന വിഘടനവാദികളുടെ വാതിലില്‍ മുട്ടി ചര്‍ച്ചയ്ക്ക് അഭ്യര്‍ത്ഥിച്ച ഇടത് നേതാക്കളുടെ നടപടി വിമര്‍ശിക്കപ്പെടുന്നു. കശ്മീര്‍ സര്‍വ്വകക്ഷി സംഘത്തിലുണ്ടായിരുന്ന സിപിഎം ജനറല്‍ സെക്രട്ടറി യച്ചൂരിയുടെ നേതൃത്വത്തില്‍ നാല് ഇടത് എംപിമാരാണ് വിഘടനവാദി നേതാക്കളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ച് സ്വയം അപഹാസ്യരായത്. സര്‍വ്വകക്ഷി സംഘത്തിന്റെ തീരുമാനപ്രകാരമായിരുന്നില്ല ഇവരുടെ നടപടി.
വിഘടനവാദികളുമായി ചര്‍ച്ച നടത്താനുള്ള ഇടത് എംപിമാരുടെ നീക്കം വ്യക്തിപരമായിരുന്നുവെന്ന് സംഘത്തലവന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഇതോടെ കശ്മീര്‍ വിഷയത്തിലും ഭാരത-പാക് ബന്ധത്തിലും രാജ്യതാത്പര്യത്തിനൊപ്പമല്ല ഇടത് നിലപാടെന്ന് വീണ്ടും തെളിഞ്ഞു.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ കശ്മീരിയത്തിലും മനുഷ്യത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. വിഘടനവാദികളെ പ്രത്യേകമായി ചര്‍ച്ചയ്ക്ക് വിളിച്ചതുമില്ല. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ചര്ച്ചയാകാമെന്നര്ത്ഥം. ഇതിന് വിരുദ്ധമായി വിഘടനവാദികളുമായി നിര്‍ബന്ധമായും ചര്‍ച്ച നടത്തണമെന്ന നിലപാടാണ് തുടക്കം മുതല്‍ യച്ചൂരിയും സംഘവും കൈക്കൊണ്ടത്. ഇത് സര്‍വ്വകക്ഷി സംഘത്തില്‍ ഭിന്നതയുണ്ടെന്ന പ്രചാരണത്തിനും ഇടനല്കി. കശ്മീരിലേക്ക് തിരിക്കും മുന്‍പ് സൈന്യത്തെയും സര്‍ക്കാരിനെയും കുറ്റപ്പെടുത്തി വിഘടനവാദികളുടെ പ്രീതി നേടാനും യച്ചൂരി ശ്രമിച്ചു.
നേരത്തെ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ചര്‍ച്ചയ്ക്കുള്ള ക്ഷണം വിഘടനവാദികള്‍ തള്ളിയിരുന്നു. എന്നിട്ടും ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അടച്ചിട്ട ഗെയ്റ്റിന് മുന്നില്‍ കാത്തുനിന്ന ഇടത് നേതാക്കളുടെ ചിത്രം രാജ്യത്തിനും നാണക്കേടായി. പാക് അനുകൂല നേതാവ് ഗീലാനിയുടെ വീട്ടിലെത്തിയ യച്ചൂരിയെയും കൂട്ടരെയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളികളാണ് സ്വീകരിച്ചത്. കാണാന്‍ പോലും ഗീലാനി കൂട്ടാക്കിയില്ല.
യാസിന് മാലിക്കും ചര്‍ച്ചയില്‍ നിന്നൊഴിഞ്ഞുമാറി. പാക്കിസ്ഥാനുമായി ആദ്യം ചര്‍ച്ച നടത്തൂവെന്നായിരുന്നു ഹുറിയത്ത് ചെയര്മാന് അബ്ദുള്‍ ഖനി ബട്ടിന്റെ മറുപടി. പാക് പിന്തുണയോടെ താഴ്വരയെ സംഘര്‍ഷ ഭൂമിയാക്കുന്നവര്ക്കെതിരായ ഭാരതത്തിന്റെ നിലപാട് ദുര്‍ബലപ്പെടുത്തുകയാണ് യച്ചൂരി ചെയ്തത്. രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം പാക് ഭീകരന് ഹഫീസ് സയ്യിദിന്റെ ആരാധര്‍ക്ക് നല്‍കാനുള്ള അവസരം ഇല്ലാതാക്കി.
കശ്മീര്‍ സംഘര്‍ഷത്തിന് തങ്ങളുടെ പിന്‍ബലം പാക്കിസ്ഥാന് പരസ്യമായി വ്യക്തമാക്കിയതാണ്. പാക് അനുകൂല നിലപാട് വിഘടനവാദികളും പരസ്യപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹുറിയത്തിന് മാന്യത നല്കി കശ്മീരിലെ ജനങ്ങളുടെ പ്രതിനിധികളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇടത് നേതാക്കള്‍ ചെയ്തത്. അപമാനിച്ചയച്ചരെ പിന്നീട് യച്ചൂരി ന്യായീകരിച്ചു. ചര്‍ച്ച നിരസിച്ചതിന് അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടെന്നായിരുന്നു ന്യായീകരണം. ചര്‍ച്ചയ്ക്കുള്ള ശ്രമം തുടരണമെന്നും യച്ചൂരി ആവശ്യപ്പെടുന്നു.
കശ്മീരിലെ വിഘടനവാദി നേതാക്കളുമായി സിപിഎം നേതൃത്വം ബന്ധം പുലര്‍ത്തുന്നുണ്ട്. കശ്മീരില്‍ ഹിതപരിശോധന വേണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചര്‍ച്ചാ നാടകവും. യച്ചൂരിയോടൊപ്പം സിപിഐ നേതാവ് ഡി.രാജ, ജനതാദള്‍ യു നേതാവ് ശരത് യാദവ്, ആര്‍ജെഡി നേതാവ് ജയപ്രകാശ് നാരായണ്‍ യാദവ് എന്നീ എംപിമാരാണുണ്ടായിരുന്നത്.
പ്രശ്നപരിഹാരത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും
ന്യൂദല്‍ഹി: സമാധാനശ്രമങ്ങള്‍ക്കായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കശ്മീരിലെത്തിയ സര്‍വ്വകക്ഷി സംഘം മടങ്ങി. വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായും പൗരപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കശ്മീരിന്റെ പ്രശ്നപരിഹാരത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് സംഘത്തിന് നേതൃത്വം നല്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
മുഖ്യമന്ത്രി, ഗവര്‍ണര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമെ അധ്യാപകര്‍, വൈസ് ചാന്‍സലര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സാധാരണക്കാര്‍, തൊഴിലാളികള്‍, ബുദ്ധിജീവികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള മുന്നൂറോളം പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തി. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. നിരവധി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ചര്‍ച്ച ചെയ്തായിരിക്കും സര്‍വ്വകക്ഷി സംഘം കര്‍മപദ്ധതി തയ്യാറാക്കുക. പെല്ലറ്റിന് പകരം മുളക്പൊടി നിറച്ച പാവഷെല്ലുകളാകും ഇനി ഉപയോഗിക്കുകയെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ചര്‍ച്ച മാത്രമാണ് പ്രശ്നം പരിഹരിക്കാനുള്ള വഴി. സമാധാനം ആഗ്രഹിക്കുന്ന ആരുമായും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ജനാധിപത്യത്തില്‍ വിശ്വാസമോ മനുഷ്യത്വമോ ഇല്ലാത്തതിനാലാണ് വിഘടനവാദികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത്. സംഘര്‍ഷം പരിഹരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഇടത് നേതാക്കള്‍ വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല.
പാര്‍ലമെന്റ് ഗൗരവമായാണ് വിഷയത്തെ സമീപിക്കുന്നത്. പലര്‍ക്കും കശ്മീരിലെ യാഥാര്‍ത്ഥ്യം കൃത്യമായി അറിയില്ലായിരുന്നു. സന്ദര്‍ശനം അതിന് മാറ്റം വരുത്തി. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പൂര്‍ണസഹകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അടുത്തു തന്നെ ലഡാക്ക് സന്ദര്‍ശിച്ച് ജനങ്ങളുടെ അഭിപ്രായം തേടുമെന്നും രാജ്നാഥ്.
ഇടത് എംപിമാര്‍ക്കെതിരെ പണ്ഡിറ്റുകള്‍
വിഘടനവാദികളുമായുള്ള ചര്‍ച്ചയ്ക്ക് ശ്രമിച്ച ഇടത് എംപിമാര്‍ക്കെതിരെ വിമര്‍ശനവുമായി കശ്മീരി പണ്ഡിറ്റുകളുടെ സംഘടന. കൂടിക്കാഴ്ചയ്ക്ക് സര്‍വ്വകക്ഷി സംഘം യാചിച്ചുവെന്ന് പാനന്‍ കശ്മീര്‍ കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ച പണ്ഡിറ്റുകള്‍ ബഹിഷ്കരിച്ചു. വിവിധ പണ്ഡിറ്റ് സംഘടനകളുടെ 12 പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരുന്നത്. തങ്ങള്‍ക്ക് അനുവദിച്ചിരുന്ന സമയം പോരെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: