തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.ബാബുവിന് കുരുക്കുമുറുകുമ്പോള്‍ കോണ്‍ഗ്രസില്‍ കലാപം വളരുന്നു. ബാബുവിനെ ഒറ്റയ്ക്ക് വളഞ്ഞിട്ട് പിടിക്കുകയാണ്, സര്‍ക്കാര്‍. കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് സര്‍ക്കാരിന് കരുത്തുപകരുന്നതെന്നാണ് കോണ്‍ഗ്രസിനകത്തെ മുറുമുറുപ്പ്.
എക്സൈസ് മന്ത്രിയായിരിക്കെ കെ.ബാബുവും വി.എം.സുധീരനും പലകുറി കൊമ്പുകോര്‍ത്തിരുന്നു. പാര്‍ട്ടിക്കകത്ത് മാത്രമല്ല, പരസ്യമായി തന്നെ സുധീരനെ വിമര്‍ശിച്ചിട്ടുണ്ട്. ബാബുവിനെ ഒതുക്കാന്‍ സുധീരന് സര്‍വശക്തിയും പ്രയോഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാബു തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാകാതിരിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഹൈക്കമാന്‍ഡില്‍ ഉണ്ടായത്. മത്സരിക്കാതിരിക്കാന്‍ അഞ്ചുനേതാക്കള്ക്കാണ് സുധീരന് വിലക്കേര്‍പ്പെടുത്തിയത്. ഒന്നാം പേരുകാരനായിരുന്നു ബാബു. ഒടുവില്‍ തൃക്കാക്കരയില്‍ നിന്ന് ബെന്നി ബഹനാനെ മത്സരിപ്പിക്കാതിരുന്നതില്‍ മാത്രമാണ് സുധീരന് ജയിക്കാനായത്. ബാബുവിന് സീറ്റ് ലഭിച്ചെങ്കിലും തോറ്റു. തന്റെ തോല്‍വിക്ക് സുധീരന്റെ കറുത്ത കൈ പ്രയോഗമുണ്ടെന്നാണ് ബാബു വിശ്വസിച്ചത്. പരാജയം പരിശോധിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ തന്റെ വാദം ബാബു അവതരിപ്പിച്ചു.
ഉമ്മന്‍ചാണ്ടിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന മന്ത്രിയായിരുന്നു ബാബു. ബാര്‍ കോഴ വിവാദവും മദ്യനിരോധനവിഷയത്തിലും ഒരേ നിലപാടാണ് ഉമ്മന്‍ചാണ്ടിക്കും ബാബുവിനുമുണ്ടായിരുന്നത്. ബാറിനെതിരെ പരസ്യമായ നിലപാടെടുത്ത് ജനങ്ങളുടെ കയ്യടി നേടാനുള്ള സുധീരന്റെ മിടുക്കിന് തടയിടാനായിരുന്നു മുന്നൊരുക്കവും ആലോചനയുമില്ലാതെ ഉമ്മന്‍ചാണ്ടി വിദേശ മദ്യവില്പനക്ക് ഹോട്ടലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നയം വിശദീകരിച്ചത്. അമ്പരന്ന സുധീരന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പിടിച്ചുനിന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഗ്രൂപ്പ് ലഹരിയില്‍ നിലവിട്ട് പെരുമാറി. ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് എല്ലാം ഒത്തുതീര്‍ന്നതായി ധാരണപരത്തി. അതും തരിപ്പണമാക്കുംവിധം ഗ്രൂപ്പ് ലഹരിമൂത്തു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.
ബാബുവിനെതിരായ നടപടിയില്‍ സുധീരന് മൗനം പാലിക്കുകയാണ്. കേസ് പഠിച്ച് പ്രതികരിക്കാമെന്ന് സുധീരന് പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബാബുവിനെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങി. ബാബുവിന് വേണ്ടി രംഗത്തുവരാത്ത സുധീരന്റെ നിലപാടില്‍ ശക്തമായ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. മുന്‍മന്ത്രിമാരായ സി.എന്‍.ബാലകൃഷ്ണനും എം.എം.ഹസനും സുധീരന്റെ മൗനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
ബാബുവിനെ പാര്‍ട്ടി തുണയ്ക്കണമെന്ന് ഹസന് പ്രതികരിച്ചപ്പോള്‍ സുധീരന്റെ മൗനം ദുരൂഹമാണെന്നാണ് ബാലകൃഷ്ണന് പറഞ്ഞത്. ”പാര്‍ട്ടിക്കും അതില്‍ നില കൊള്ളുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രശ്നങ്ങളുണ്ടായാല്‍ അതിന് പരിഹാരം നിര്‍ദ്ദേശിക്കേണ്ടതും പ്രതികരിക്കേണ്ടതും പ്രസിഡന്റിന്റെ ചുമതലയാണ്. സുധീരന് ആ ചുമതല നിറവേറ്റിയില്ല” എന്നാണ് ബാലകൃഷ്ണന് പറഞ്ഞത്. കോണ്‍ഗ്രസില്‍ പരക്കെ അസംതൃപ്തിവളരുകയാണ്. വരുംദിവസങ്ങളില്‍ അത് പടരുക തന്നെ ചെയ്യും. ഇന്നത്തെ സാഹചര്യത്തില്‍ അതൊഴിവാക്കാനുള്ള കരുത്തൊന്നും ഹൈക്കമാന്ഡിനില്ലതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: