കാസര്‍കോട്: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും മുതിര്‍ന്ന ആര്‍എസ്എസ് നേതാവുമായ കീഴൂരിലെ ആര്. ഗണേശ് (70) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ രാവിലെ പാലക്കുന്നില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഗണേശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ദേവകി. മക്കള്‍: പ്രസാദ്, പ്രദീപന് (ഇരുവരും ദുബായി), പ്രസന്ന. സഹോദരങ്ങള്‍: ആര്.നന്ദന്, പരേതരായ ഭാര്ഗവന്, ഗിരിജ, ലക്ഷ്മി, രമണി. കളനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.
ബിജെപി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ കമ്മറ്റി അംഗം, ജില്ലാ വൈസ് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യകാല ജനസംഘം പ്രവര്‍ത്തകനായിരുന്നു. 2001ല്‍ ഉദുമ മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചിരുന്നു. 1964 ല്‍ സംഘം പ്രവര്‍ത്തകനായ അദ്ദേഹം 1966 ല്‍ കോയമ്പത്തൂരില്‍ നിന്ന് ഒടിസി കഴിഞ്ഞ് കോഴിക്കോട് നടന്ന ജനസംഘത്തിന്റെ അഖിലേന്ത്യാ പരിപാടിയില്‍ മൂന്ന് ദിവസം പങ്കെടുത്തു. തുടര്‍ന്ന് ആര്‍എസ്എസിന്റെ ഉദുമാ മണ്ഡലം ശാരീരിക് പ്രമുഖായി മൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ചു.
1979 ല്‍ ജനസംഘത്തിലൂടെ കീഴൂര്‍ വാര്‍ഡില്‍ നിന്ന മത്സരിച്ച് ചെമ്മനാട് പഞ്ചായത്ത് അംഗമായി വിജയിച്ചു. 16 വര്‍ഷം ബിജെപി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു. പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ചുമതല വഹിക്കുകയും സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു ഗണേശന്. കെ.ജി.മാരാര്‍ മുതല്‍ കാസര്‍കോട് ജില്ലയിലെത്തുന്ന ആര്‍എസ്എസ് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്, കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹക് കെ.ശ്രീജിത്ത്, കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, ബിജെപി ദേശീയ സമിതിയംഗം എം.സജ്ജീവ ഷെട്ടി, സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറിമാരായ പി.രമേശ്, എ.വേലായുധന്, വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, സെക്രട്ടറിമാരായ പുല്ലൂര്‍ കുഞ്ഞിരാമന്, ആര്.ബല്‍രാജ്, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലം പ്രസിഡണ്ടുമാരായ എന്‍.മധു, കെ.ടി.പുരുഷോത്തമന്, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സംസ്കാരം നാളെ രാവിലെ 10ന് കീഴൂര്‍ ശ്മശാനത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: