കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബുവിനെതിരെ രഹസ്യാന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് വിജിലന്‍സ് മുന്‍ എസ്.പി നിശാന്തിനി മാസങ്ങളോളം പൂഴ്ത്തിവച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത്. നേരത്തെ ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ തെളിവില്ലെന്ന് കാട്ടി കേസ് അവസാനിപ്പിച്ചതും എസ്.പി നിശാന്തിനിയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ആദ്യവാരമാണ് കെ.ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കാണിച്ച് വിജിലന്‍സ് കോടതിക്ക് കത്ത് ലഭിക്കുന്നത്. തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന ലറ്റര്ഹെഡിലുള്ള കത്തില്‍ അനധികൃത സ്വത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കത്തില്‍ പ്രതികരണവേദിയുടെ ഭാരവാഹികളുടെ പേരില്ലായിരുന്നു.
ഫെബ്രുവരി അഞ്ചിന് തന്നെ ഈ കത്തിന്മേല് രഹസ്യാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി വിജിലന്‍സ് കൊച്ചി റേഞ്ച് എസ്പി നിശാന്തിനിക്ക് രേഖാമൂലം ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് മാസത്തോളം നിശാന്തിനി ഒരു നടപടിയും സ്വീകരിക്കാതെ ഫയല്‍ പൂഴ്ത്തുകയായിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റപ്പോഴാണ് ഈ ഫയല്‍ വീണ്ടും പൊങ്ങിയത്.
പരിശോധനയില്‍ ബാബുവിനെതിരെ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രാഥമിക പരിശോധന നടത്താന്‍ കൊച്ചി സ്പെഷ്യല്‍ സെല്‍ എസ്പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഈ പ്രാഥമിക അന്വേഷണമാണ് ബാബുവിനും രണ്ട് ബിനാമികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥിതിയിലെത്തിയത്.
പ്രതികരണവേദിയുടെ കത്തിന് പുറമേ ബാബുവിന്റെ അനധികൃത സ്വത്ത് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ച് കത്തുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും ലഭിച്ചിരുന്നു. ഒരു കത്തിലും പരാതിക്കാരുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. ജീവന് ഭീഷണിയുള്ളതിനാല്‍ പേര് പറയുന്നില്ലെന്നായിരുന്നു എല്ലാ കത്തിലും പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: