തൃശൂര്‍: അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മലബാര്‍ സിമന്റ്സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറിന് ജാമ്യമില്ല. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന് അംഗീകരിച്ച് ഉത്തരവിട്ടു. ഒമ്പത് വരേക്ക് കസ്റ്റഡിയനുവദിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കണ്ടെടുത്ത രേഖകളില്‍ വന്‍ ക്രമക്കേടുകളാണ് ഉള്ളതെന്ന് വിജിലന്‍സ് കോടതിയെ ധരിപ്പിച്ചു.
ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശേഷിയുള്ളയാളാണ് പത്മകുമാറെന്ന് കോടതി പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ തനിക്ക് മാത്രമല്ല ഡയറക്ടര്‍ ബോര്‍ഡിന് മുഴുവന്‍ ഉത്തരവാദിത്തമുണ്ടെന്ന പത്മകുമാറിന്റെ വാദം ഗൗരവമായി കാണുന്നു. എന്നാല്‍ കേസിന്റെ ആ വശങ്ങളിലേക്ക് കോടതി കടക്കുന്നില്ല. കണ്ടെടുത്ത രേഖകളും, ഹാജരാക്കിയ റിപ്പോര്‍ട്ടും പ്രഥമദൃഷ്ട്യാ തന്നെ ക്രമക്കേട് വ്യക്തമാക്കുന്നതാണ്. ചോദ്യം ചെയ്യാനും, തെളിവെടുക്കാനും കസ്റ്റഡിയില്‍ വേണമെന്നത് കേസിന്റെ പ്രാഥമിക ഘട്ടമെന്ന നിലയില്‍ അന്വേഷണ ഏജന്‍സിയുടെ അവകാശമാണ്. അത് അനുവദിക്കാതിരിക്കാനാവില്ല.കോടതി പറഞ്ഞു.
ജഡ്ജിയുടെ നിര്‍ദ്ദേശത്തില്‍ പത്മകുമാറിനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിമന്റ് ഇടപാടില്‍ ചില സ്വകാര്യ കമ്പനികള്‍ക്ക് ഇളവ് നല്കി കമ്പനിക്ക് 2.7 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് തിങ്കളാഴ്ച വൈകീട്ട് പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പി പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. കൂടാതെ മൂന്ന് കേസുകള്‍ കൂടി പത്്മകുമാറിനെതിരെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: