ആലപ്പുഴ: പൊതുനിരത്തുകളിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ജില്ലയിലെ റോഡുകളില്‍ അപകടങ്ങളും മരണസംഖ്യയും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ നിയന്ത്രണംവിട്ട വാഹനം ഇടിച്ച് കാല്‍നടയാത്രികനായ യുവാവ് ദാരുണമായി മരിച്ചതാണ് ഒടുവിലത്തേത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ദേശിയപാതയില്‍ കരുവാറ്റയില്‍ ബൈക്കില്‍ കാറിടിച്ച് തകഴി സ്വദേശികളായ മൂന്ന് യുവാക്കളാണ് മരിച്ചത്. ഈ വര്‍ഷം ജില്ലയില്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളില്‍ ആയിരത്തിതൊള്ളായിരത്തി എണ്‍പതിലേറെ വാഹനാപകടങ്ങളാണുണ്ടായതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 230 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 2,250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകടങ്ങളില്‍പ്പെടുന്നതിലേറെയും ഇരുചക്രവാഹനയാത്രക്കാരാണ്. അരൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള ദേശീയപാതയില്‍ മാത്രമായി 633 അപകടങ്ങളാണുണ്ടായത്. ഇതില്‍ 94 പേര് മരിക്കുകയും 745 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ വര്‍ഷം മെയ് മാസത്തിലാണ് ഏറ്റവും കുടുതല്‍ മരണമുണ്ടായത്. 259 അപകടങ്ങളില്‍ 40 പേരാണ് മരിച്ചത്. ഈ മാസം ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചിരുന്നു. ഇന്നലെ വരെ ഈ മാസം എട്ടുപേരാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 3,121 അപകടങ്ങളില്‍ 378 പേര് മരണപ്പെടുകയും 3,454 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടങ്ങളില്‍
ഗുരുതരമായി പരിക്കേറ്റവരില്‍ ചിലര്‍ ഇപ്പോഴും മരണത്തോട് മല്ലടിക്കുന്നു. കൂടാതെ അംഗവൈകല്യവും മറ്റുമായി ജീവിക്കുന്നു. ദേശീയപാതയിലെയും മറ്റ് റോഡുകളിലെയും കുഴികളും മറ്റും അപകടകാരണമാകുമ്പോഴും ജില്ലയിലെ 98 ശതമാനം അപകടങ്ങളും അശ്രദ്ധമായ ഡ്രൈവിങ് മൂലമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
വാഹനമോടിക്കുന്നവര്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ ട്രാഫിക് നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണകളില്ലാതെ വരുന്നതും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാതെ കടന്നുപോകുന്നതും അപകടകാരണമാകുന്നു.
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചാല്‍ അപകടങ്ങളിലെ മരണം കുറയ്ക്കാന്‍ കഴിയുമെന്നും ഭൂരിഭാഗവും പേരും മരിക്കുന്നത് തലയ്ക്കേറ്റ പരിക്ക് മൂലമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ അപകട സാദ്ധ്യത കൂടിയ മേഖലകളിലെല്ലാം അപകടം ഒഴിവാക്കാനുള്ള റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആവശ്യമുയരുന്നു. എന്നാല്‍ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് അധികൃതര്‍ മൗനം പാലിക്കുകയാണ്.
ജനുവരിയില്‍ 265 അപകടങ്ങളില്‍ 29 പേര് മരിക്കുകയും, 302 പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു. ഫെബ്രുവരി അപകടം 284, മരണം 27, പരിക്കേറ്റവര്‍ 316, മാര്‍ച്ച് അപകടം 244, മരണം 32, പരിക്കേറ്റവര്‍ 285. ഏപ്രില്‍ അപകടം 251, മരണം 27, പരിക്കേറ്റവര്‍ 280. മെയ് അപകടം 259, മരണം 40 പരിക്കേറ്റവര്‍ 278. ജൂണ്‍ അപകടം 223, മരണം 22, പരിക്കേറ്റവര്‍ 249. ജൂലൈ അപകടം 216, മരണം 19, പരിക്കേറ്റവര്‍ 263, ആഗസറ്റ് അപകടം 228, മരണം 21, പരിക്കേറ്റവര്‍ 270 എന്നിങ്ങനെയാണ് ഔദ്യോഗിക വിവരം. ഈ മാസം ഇന്നലെ വരെ പത്തു പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: