ഒരു കാലഘട്ടത്തില്‍ കുടയായി ഉപയോഗിച്ചിരുന്നത് ഓലകൊണ്ട് നിര്‍മ്മിച്ചകുടകളായിരുന്നു. ഉന്നതന്മാരും സാധാരണക്കാരും മഴ നനയാതെയിരിക്കാനും വെയിലില്‍നിന്നും രക്ഷനേടുന്നതിനും ഏക ആശ്രയം ഇത്തരം കുടകളായിരുന്നു.
കുടപ്പനയോലയും മുളയുമാണ് അതിന്റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കള്‍. പൊള്ളയായ മുളകളാണ് ഇതിന് അനുയോജ്യം. മുളയുടെ അഗ്രഭാഗം കാലിനും താഴയുള്ള ഭാഗങ്ങള്‍ അലകും കോലും വയ്ക്കാനും ആവശ്യാനുസരണം പൊളിച്ചു വാട്ടി ഉപയോഗിക്കാം. പനയോല വെട്ടി തണലില്‍ ഉണക്കി പച്ചനിറം ഇല്ലാതായതിനുശേഷമാണ് കുടയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. പറയ വിഭാഗക്കാരാണ് ഇതു നിര്‍മ്മിക്കുന്നത്.
ഭഗവതിക്ഷേത്രങ്ങളിലെ വേല കൊണ്ടുപോകുന്നതിനായി വേട്ടുവര്‍ ധാരാളമായി ഇതുപയോഗിച്ചിരുന്നു. ചില തെയ്യങ്ങളും കുടചൂടിയിരുന്നു. നമ്പൂതിരിമാര്‍ സമാവര്‍ത്തനം, വേളി എന്നിവയ്ക്ക് ഓലക്കുട ചൂടാറുണ്ട്. കനം കുറഞ്ഞ് നീളമുള്ള മുളയെടുത്ത് തലകീഴായി നിര്‍ത്തി കടയ്ക്കല്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ താഴെ പതിനാറ് തുളകളിടുന്നു. ചുറ്റിലുമുള്ള ദ്വാരത്തിലും ‘കുറ്റി കല്പ്പ'(മുളപൊളിച്ച് കനം കുറച്ച് ഉഴിഞ്ഞെടുത്ത് കൈമുട്ടുമുതല്‍ വിരല്‍ത്തുമ്പുവരെ നീളമുള്ളവടികളാണ് കുറ്റി കല്പ്പ) കുത്തിനിര്‍ത്തുന്നു.അപ്പോള്‍ ചുറ്റു ഭാഗങ്ങളിലേയ്ക്ക് വിടര്‍ന്ന് നില്ക്കുന്നു കുറ്റികല്‍പ്പ. ഒന്ന് ഒതുക്കി ഉയര്‍ത്തി കുറച്ചു ഭാഗം അളികൊണ്ട്(മുള കനം കുറച്ച് ചീന്തിയെടുക്കുന്നതാണ് അളി) നെയ്തുകേറ്റും. കുടയുടെ അറ്റം വരെ നെയ്തുകേറ്റേണ്ടതില്ല. ഒരു ‘അലക്’ (മുളയുടെ കനം കുറച്ച് ഉഴിഞ്ഞെടുക്കുന്ന വടിയാണ് അലക്.) എടുത്ത് വട്ടത്തിലാക്കി കുറ്റികല്‍പ്പയുടെ അറ്റത്ത് വച്ച്കെട്ടും. ഇതിനെ ചുറ്റലക് എന്നു പറയും.
പിന്നെ ഒരലകുകൂടിയെടുത്ത് കുറ്റി കല്‍പ്പയുടെ നടുവില്‍വച്ച്കെട്ടി കോട്ടംതീര്‍ക്കും. ഇതാണ് ഓലക്കുടയുടെ ചട്ടക്കൂട്. പിന്നീട് ഓലമേയലാണ്. ഓല ഉപയോഗിക്കുന്നതിനുമുമ്പ് ഓല കീറാതെ ഈര്‍ക്കില്‍ മാത്രമായി അടര്‍ത്തിയെടുക്കും. ഇതിനുമുമ്പായി വെള്ളംതളിച്ച് പശിമവരുത്തും. ചുറ്റലക് പിടിപ്പിച്ച കാല് ഉയരത്തില്‍ നിന്നും നിലം മുട്ടിച്ച് തലകീഴായി കെട്ടിയിടും. പിന്നെ ഓല അടിയിലൂടെ തിരുകി കയറ്റും. ഇവ അകത്തേക്കുമടക്കി മുമ്പ് ഊരിമാറ്റിയ ഈര്‍ക്കിലിയെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചടുത്ത് മുനയുണ്ടാക്കി കുത്തി അഴിഞ്ഞുപോകാതെ നിര്‍ത്തും. ഈര്‍ക്കിലി കുത്തുന്നത് പുറമേക്കുകാണില്ല. ഇവചെരിച്ച് കുറ്റികല്‍പ്പയുടെ അടിയിലേക്ക് തിരുകി വക്കും.
ചിലകാവുകളില്‍ വര്‍ഷംതോറും കുടസമര്‍പ്പിക്കാന്‍ ചിലര്‍ക്ക് അവകാശമുണ്ട്. രാജാക്കന്മാര്ക്ക് നെടിയ കുടയും, ബ്രാഹ്മണര്‍ക്ക് മനക്കുടയും, അന്തര്‍ജനങ്ങള്‍ ഉപയോഗിക്കുന്നകുടയ്ക്ക് മറക്കുട എന്നാണ് പറയുക. ഉത്തരകേരളത്തിലെ മറക്കുടയ്ക്ക് കാലിനു നീളം കുറയും. ദക്ഷിണ കേരളത്തില്‍ കാലിന് നീളം കൂടുതലുമാണ്. കന്യകമാരുടെ കുടയ്ക്ക് കന്യാക്കുട എന്നും പറയുന്നു. അവര്‍ണ്ണസ്ത്രീകള്‍ക്ക് കന്നിക്കുട, നായന്മാര് കല്യാണത്തിനുപയോഗിക്കുന്നത് മങ്ങലക്കുട. നമ്പൂതിരിമാരുടെ വിവാഹത്തിനുപയോഗിക്കുന്ന കുടയ്ക്ക് വേളിക്കുട എന്നും കൃഷിക്കാരുടേത് കുണ്ടന്‍കുട, തൊപ്പിക്കുട, ഉത്സവത്തിനുള്ളത് ചിത്രക്കുട. കാവുകളിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത് ആചാരക്കുട. ഇവയുടെ ഉള്‍വശം പട്ടിനാല്‍ അലങ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: