തോട്ടപ്പളളി: ഹാര്‍ബര്‍ വികസനം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ തടഞ്ഞ കരിമണല്‍ ഖനനം വീണ്ടും തുടങ്ങാന്‍ രഹസ്യനീക്കമെന്ന് ആക്ഷേപമുയരുന്നു. ഏതാനും വര്‍ഷമായി കോടികളുടെ കരിമണല്‍ ഐആര്‍ഇ കൊണ്ടുപോയതല്ലാതെ മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബര്‍ പ്രയോജനപ്പെടുത്താന്‍ നടപടി ഉണ്ടായില്ല.
ഇതില്‍ പ്രതിഷേധിച്ച് മൂന്നു മാസം മുമ്പ് പുന്തല, ഒറ്റപ്പന, തോട്ടപ്പള്ളി ധീവരസഭാ കരയോഗങ്ങളുടെ നേതൃത്വത്തില്‍ ഹാര്‍ബറിലെ കരിമണല്‍ ഖനനം തടയുകയായിരുന്നു. ഹാര്‍ബര്‍ വികസനം നടപ്പാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് തുറന്നുകൊടുത്തശേഷംമതി കരിമണല്‍ ഖനനം എന്നായിരുന്നു ഇവരുടെ ആവശ്യം.
ഇതേത്തുടര്‍ന്ന് ഖനനം അവസാനിച്ചെങ്കിലും സമുദായ നേതാക്കളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഖനനം തുടങ്ങാന്‍ ശ്രമം നടത്തിയിരുന്നു. ഇത് പ്രയോജനപ്പെടാതെ വന്നതോടെയാണ് മന്ത്രി ജി. സുധാകരന്റെ ഓഫീസില്‍ ഇന്ന് സമുദായനേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി ഭരണ പ്രതിപക്ഷങ്ങള്‍ നടത്തിയ രാഷ്ട്രീയ പകപോക്കലാണ് ഹാര്‍ബറിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.
പണി പൂര്‍ത്തിയാകാതെ ഉദ്ഘാടനം നടത്തി വഞ്ചിച്ചാണ് വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ ആദ്യം ഹാര്‍ബറിനെ തകര്‍ത്തത്. പിന്നീടു വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പുമന്ത്രി കെ. ബാബുവിനെ അസഭ്യം പറഞ്ഞുവെന്ന് പ്രചരിപ്പിച്ച് ഹാര്‍ബറിന്റെ വികസനം പൂര്‍ണ്ണമായും തടയുകയായിരുന്നു.
നിലവില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയില്‍പ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഹാര്‍ബറില്‍ നടക്കുന്നത്. ഇന്നത്തെ ചര്‍ച്ചയില്‍ യാതൊരു കാരണവശാലും സര്‍ക്കാരിന്റെ ലക്ഷ്യം നടക്കില്ലെന്ന് പ്രഖ്യാപിക്കാനാണ് സമുദായ നേതാക്കളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: