ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസിന് ലോക റെക്കോര്‍ഡ്. ഗ്രാന്‍ഡ് സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിംഗിള്‍സ് വിജയം നേടുന്ന റെക്കോര്‍ഡാണ് സെറീന നേടിയത്. യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് നാലാം റൗണ്ടില്‍ കസാക്കിസ്ഥാന്‍ താരം യാരോസ്ലാവ ഷ്വെഡോവയെ പരാജയപ്പെടുത്തിയാണ് സെറീന റെക്കോര്‍ഡിന് അവകാശിയായത്. സെറീനയുടെ 308-ാം ഗ്രാന്‍ഡ് സ്ലാം വിജയമാണിത്. വിജയത്തോടെ സെറീന യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ടെന്നീസ് ഇതിഹാസം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററുടെ പേരിലുള്ള 307 ഗ്രാന്‍ഡ് സ്ലാം ജയങ്ങള്‍ എന്ന റെക്കോഡാണ് സെറീന മറികടന്നത്. കാല് മുട്ടിനേറ്റ പരിക്ക് മൂലം ഫെഡറര്‍ ഈ സീസണില്‍ കളിക്കാനില്ലാത്തതു കൊണ്ട് തന്നെ സെറീനയുടെ റെക്കോഡ് പെട്ടെന്നൊന്നും തകരില്ല.
നേരത്തെ ഇതിഹാസതാരം മാര്‍ട്ടീന നവരത്തിലോവയുടെ 306 വിജയമെന്ന റെക്കോഡ് മറികടന്ന് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം വിജയങ്ങള്‍ നേടുന്ന വനിതാ താരമെന്ന ബഹുമതി സെറീന നേടിയിരുന്നു. സ്വീഡന്റെ ജൊഹാന്ന ലാര്‍സനെ പരാജയപ്പെടുത്തിയായിരുന്നു മാര്‍ട്ടിനയെ പിന്തള്ളിയത്.
1998-ല്‍ തന്റെ 17-ാം വയസ്സില്‍ ലെ ഓസ്ട്രേലിയന്‍ ഓപ്പണിലൂടെയാണ് സെറീനയുടെ ഗ്രാന്‍ഡ് സ്ലാം പ്രവേശനം. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 74ഉം ഫ്രഞ്ച് ഓപ്പണില്‍ 60ഉം വിംബിള്‍ഡണില്‍ 86ഉം യുഎസ് ഓപ്പണില്‍ യുഎസ് ഓപ്പണില്‍ 88ഉം വിജയങ്ങളാണ് സെറീന സ്വന്തമാക്കിയിട്ടുള്ളത്.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണയും ഫ്രഞ്ച് ഓപ്പണ്‍ മൂന്നുതവണയും വിംബിള്‍ഡണ്‍ ഏഴ് തവണയും യുഎസ് ഓപ്പണ്‍ ആറ് തവണയും നേടിയ സെറീന 22 ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ഡബിള്‍സില്‍ 14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സെറീനക്ക് സ്വന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: