കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അക്രമം ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ പാര്‍ട്ടിക്കുളളില്‍ പടയൊരുക്കം. സര്‍ക്കാറിന്റെ നൂറാംദിനം ആഘോഷിക്കുന്ന ദിനത്തില്‍ കണ്ണൂരില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നത് സര്‍ക്കാറിന്റെ ഇമേജിനു തന്നെ ദോഷകരമാണെന്ന നിലപാട് കണ്ണൂരില്‍ നിന്നുളള ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുളളിലെ ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്ക് ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് സംരക്ഷണവും സഹായവും നല്‍കുന്നത് തുടര്‍ അക്രമങ്ങള്‍ ജില്ലയിലെമ്പാടും നടത്തുന്നതിന് പ്രചോദനമാകുന്നതായും ഈ സംഘം മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും ധരിപ്പിച്ചതായാണ് സൂചന. സംഘര്‍ഷം നടന്നു കഴിഞ്ഞാല്‍ പ്രതികളെ സംരക്ഷിക്കുന്നത് ജില്ലാ സെക്രട്ടറിയാണെന്നും പാര്‍ട്ടിസെക്രട്ടറി എന്ന നിലയില്‍ ഇത്തരം നിലപാട് തിരുത്തണമെന്നും അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായറിയുന്നു.
കഴിഞ്ഞ ദിവസം കലക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാധാനകമ്മറ്റി യോഗത്തിന്റെ മഷിയുണങ്ങും മുമ്പേയാണ് തില്ലങ്കേരിയിലെ ബിജെപി പ്രവര്‍ത്തകനായ വിനീഷിനെ സിപിഎം സംഘം വെട്ടിക്കൊന്നത്. ഇതു വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പാര്‍ട്ടിക്കുളളില്‍ത്തന്നെ ആവര്‍ത്തിക്കുന്ന അക്രമങ്ങളില്‍ നേതാക്കളും ആശങ്ക പുലര്‍ത്തുന്നുണ്ട്. ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കണ്ണൂരിലെ അക്രമസംഭവങ്ങളെക്കുറിച്ച് വ്യക്തമായ വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ അക്രമങ്ങളും നടക്കുന്നത് നേതൃത്വം അറിഞ്ഞു കൊണ്ടല്ലെന്നും എന്നാല്‍ അക്രമത്തിനു ശേഷം പ്രതികളെ സംരക്ഷിക്കുന്നത് ജില്ലാ നേതൃത്വമാണെന്നുമുളള വിവരമാണ് നേതാവ് നല്‍കിയത്. ആസൂത്രിതമായ അക്രമവും നടന്നിട്ടുണ്ടെന്ന സൂചനയും നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ കാണാത്ത രാഷ്ട്രീയ അസഹിഷ്ണുത അവസാനിപ്പിച്ചേ പറ്റൂ എന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയുളളത്. പിണറായി,കോടിയേരി ജയരാജനും ജില്ലാ സെക്രട്ടറിയുടെ ചൊല്പടിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിലെ അക്രമങ്ങള്‍ സംസ്ഥാന ഭരണത്തിനും പാര്‍ട്ടിക്കും സംസ്ഥാനത്തിനകത്തും പുറത്തും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കെതിരെ അവമതിപ്പുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന അഭിപ്രായവും ജയരാജന്റെ നടപടികളെ എതിര്‍ക്കുന്ന ഒരു വിഭാഗം പാര്‍ട്ടിക്കുളളില്‍ ഉയര്‍ത്തി കഴിഞ്ഞിട്ടുണ്ട്.
പയ്യന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ..രാമചന്ദ്രന് വധം,ക ുട്ടിമാക്കൂല് ദളിത്പീഡനം, മുഴക്കുന്നിലെ വിദ്യാര്‍ത്ഥിയെ വീടുകയറി വെട്ടിയതടക്കമുള്ള കണ്ണൂരിലെ സംഭവങ്ങള്‍ പാര്‍ട്ടിക്ക് തീരാക്കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നും കൊലപാതക്കേസ് മുതല്‍ നിസ്സാര കേസുകളില്‍പ്പോലും ജില്ലാ സെക്രട്ടറി ഇടപെട്ട് പോലീസ് സ്റ്റേഷനകത്തു പോലും പ്രതിഷേധം സംഘടിപ്പിച്ച നടപടികളും പാര്‍ട്ടിക്ക് ദോഷകരമായ പേരുണ്ടാക്കാന്‍ കാരണമായിട്ടുണ്ടെന്നും പാര്‍ട്ടിക്കകത്ത് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഭരണത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പോലും ജനങ്ങളിലെത്തിക്കുന്നതിന് തടസ്സമാകുന്നതായും ഇവര്‍ പാര്‍ട്ടിക്കുളളില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫസല്‍കേസിലെ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും മത്സരിപ്പിച്ചത് ജില്ലാ സെക്രട്ടറിയുടെ മാത്രം താല്‍പ്പര്യ പ്രകാരമായിരുന്നു. ഇവര്‍ വിജയിച്ചെങ്കിലും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളില്‍ കാലുകുത്താനോ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാനോ സാധിക്കാതെ ജില്ലക്കു പുറത്തു തന്നെയാണ് ഇരുവരുമുളളത്. ഇതും പാര്‍ട്ടിക്ക് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കാന്‍ ഇടയാക്കിയിരുന്നു. ഇങ്ങിനെ നിരവധി പ്രശ്നങ്ങള്‍ ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടിഘടകങ്ങളില്‍ ഉയര്‍ത്തപ്പെട്ടു കഴിഞ്ഞതായാണ് സൂചന. ശ്രീകൃഷ്ണജയന്തി പോലുളള ഹൈന്ദവ ആഘോഷങ്ങള്‍ക്ക് സമാന്തരമായി ആഘോഷം നടത്താനെടുത്ത തീരുമാനവും ഘോഷയാത്രകളില്‍ ഹൈന്ദവ വിശ്വാസികളുടെ മത വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് നടത്തിയ തിടമ്പെഴുന്നളളത്തിനെ ഉള്‍പ്പെടെ ന്യായീകരിച്ച നടപടികളും പാര്‍ട്ടിക്കകത്ത് ഒരു വിഭാഗത്തിന്റെ അവമതിപ്പിന് കാരണമായിട്ടുണ്ട്. കാസര്‍കോട് നിന്നും കോടികള്‍ കൊളളനടത്തിയ ഡിവൈഎഫ്ഐ നേതാവിനും പാര്‍ട്ടി നേതൃത്വം സഹായം നല്‍കിയതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ എല്ലാം ഏകാധിപതിയായി നടപ്പാക്കുന്നൂവെന്നും ജില്ലാസെക്രട്ടറിയേറ്റ് തീരുമാനം പോലും അട്ടിമറിച്ച് തന്റെ തീരുമാനമാണ് മേല്‍ഘടകത്തിനു ജില്ലാ സെക്രട്ടറി കൈമാറുകയാണെന്ന ആരോപണവും പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധങ്ങളില് പ്രതി കൂടിയായ പി.ജയരാജന് വിചാരണ നേരിടാന്‍ പോകുന്നതും ജില്ലയില്‍ പാര്‍ട്ടിയുടെ മുഖഛായയെ ദോഷകരമായി ബാധിക്കുമെന്നും ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: