ആലപ്പുഴ: അനധികൃത മദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മറ്റിയുടെ കഴിഞ്ഞ യോഗത്തിനുശേഷം 40 ദിവസത്തിനുള്ളില്‍ എക്സൈസ് എടുത്തത് 440 അബ്കാരി കേസുകള്‍. കളക്ട്രേറ്റില്‍ നടന്ന ജനകീയ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് അദ്ധ്യക്ഷത വഹിച്ചു.
അനധികൃത ലഹരി വസ്തുക്കള്‍ക്കെതിരെയുളള പരിശോധന ഊര്‍ജ്ജിതമാക്കി. 1,588 റെയ്ഡുകള്‍ നടത്തി. 452 പേരെ പ്രതികളാക്കി 440 അബ്കാരി കേസുകളും 19 മയക്കുമരുന്ന് കേസുകളും 624 പുകയില ഉല്‍പ്പന്ന കേസുകളും എടുത്തു. 1,340 ലിറ്റര്‍ വാഷ്, 195 ലിറ്റര്‍ അരിഷ്ടം, 357 ലിറ്റര്‍ വിദേശമദ്യം, 148 ലിറ്റര്‍ ബിയര്‍, 22.5 ലിറ്റര്‍ ചാരായം, 398 ലിറ്റര്‍ കളള്, 3.1 കിലോ കഞ്ചാവ്, മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട നാല് ആംപ്യൂള്‍ ബ്രൂഫിനോര്‍ഫിന്‍ എന്നിവ പിടിച്ചെടുത്തു.
1,503 പായ്ക്കറ്റ് ഹാന്‍സ്, 670 പായ്ക്കറ്റ് സിഗററ്റ്, 512 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍, 1,050 കിലോ പാന്‍പരാഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കസ്റ്റഡിയില്‍ എടുത്തു. 4,206 വാഹനങ്ങള്‍ പരിശോധിക്കുകയും കഞ്ചാവും മദ്യവും കടത്തിയതിന് 11 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 35 മദ്യസാമ്പിളുകളും 381 കളളുസാമ്പിളുകളും ശേഖരിച്ചു.
സ്പിരിറ്റ് ശേഖരം കണ്ടെത്തി കേസെടുക്കുന്നതിന് കായംകുളം ഭാഗത്ത് നിരീക്ഷണം ശക്തിപ്പെടുത്തി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന് സമീപത്തെ കളളുഷാപ്പിന്റെ അനധിക്യത വാതില്‍ അടപ്പിച്ചു. ജില്ലയിലെ 110 സ്കൂളുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ലഹരി വസ്തുക്കളെപ്പറ്റി വിവരം ശേഖരിക്കുന്നതിന് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്.
ഓണം പ്രമാണിച്ച് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഓണക്കാലത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ റെയ്ഡുകളും തീരദേശ പൊലീസുമായി ചേര്‍ന്ന് കടലോര പട്രോളിങും ശക്തമാക്കി.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അബ്ദുള്‍ കലാം, ഡിവൈ.എസ്.പി. കെ സുഭാഷ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ എന്‍. മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: