ന്യൂദല്‍ഹി: പത്തനംതിട്ട ജില്ലയില്‍ പുതിയ വിമാനത്താവള പദ്ധതിയുമായി ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന് (ജിഐഎ). പ്രവാസികളുടെ സഹകരണത്തോടെയാണ് ദല്‍ഹി ആസ്ഥാനമായ ജിഐഎ ഇത് നിര്‍മ്മിക്കുന്നത്. സാധ്യതാപഠനം ആരംഭിച്ചതായി മാനേജിങ് ഡയറക്ടര്‍ രാജീവ് ജോസഫ് പറഞ്ഞു. എയ്കോമിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഓഫീസ് ആരംഭിച്ചു. കണ്ണൂര്‍ വിമാനത്താവളം മാതൃകയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ജനകീയ വിമാനത്താവളമാണ് ലക്ഷ്യം.
ബിഷപ്പ് കെ. പി. യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ്, ഹാരിസണ്‍ പ്ലാന്റേഷന് കീഴിലുള്ള ചെങ്ങറ, ളാഹ എസ്റ്റേറ്റുകളുമാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ ഇവയെല്ലാം സര്‍ക്കാരുമായി നിയമയുദ്ധത്തിലാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും ജിഐഎ പ്രതീക്ഷിക്കുന്നു. എസ്റ്റേറ്റുകള്‍ സര്‍ക്കാരിന് തിരിച്ചുലഭിക്കാനുള്ള സാമ്പത്തിക ബാധ്യത വിമാനത്താവള കമ്പനി ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 2021ല്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷം കേന്ദ്രസര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും.
ആറന്മുള വിമാനത്താവള പദ്ധതി ഇനി നടക്കാന്‍ ഇടയില്ലാത്തതിനാലാണ് പുതിയ പദ്ധതിക്ക് ശ്രമം ഊര്‍ജ്ജിതമാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ആറന്മുള പദ്ധതിയുമായി ബന്ധപ്പെട്ട കെജിഎസ് ഗ്രൂപ്പുമായി സഹകരിക്കും. പുതിയ വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക അവസാനിപ്പിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മുഴുവന്‍ നിക്ഷേപകര്‍ക്കും പുതിയ പദ്ധതിയില്‍ നിക്ഷേപത്തിന് അവസരം നല്‍കും. ശബരിമല ഭക്തര്‍ക്കും പ്രവാസികള്‍ക്കും പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: