പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ മുന്‍ എംഡി കെ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകും. അഴിമതിയില്‍ തനിക്കു മാത്രമല്ല ഉത്തരവാദിത്വമെന്ന് പത്മകുമാര്‍ ഇന്നലെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പറഞ്ഞിരുന്നു.
ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി. വേണുഗോപാല്‍, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് എന്നിവരുടെ ഓഫീസുകളിലും വസതികളിലും ഗസ്റ്റ് ഹൗസിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
മലബാര്‍ സിമന്റ്സിലേക്ക് ഫ്ളൈആഷ് ഇറക്കുമതി ചെയ്തതിലും വ്യവസായി വി.എം. രാധാകൃഷ്ണന്റെ സ്ഥാപനത്തിന് നല്കിയ ബാങ്ക് ഗാരന്റി യഥാസമയം പുതുക്കാത്തതിലും അരക്കോടി രൂപയുടെ നഷ്ടം, തൃശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഏതാനും സിമന്റ് ഡീലര്‍മാര്‍ക്കു 2014 ല്‍ പ്രത്യേക ഇളവു നല്‍കിയതിലൂടെ ആ വര്‍ഷം ലാഭത്തില്‍ മാത്രം 2.7 കോടി രൂപയുടെ ഇടിവുണ്ടായി. ഇങ്ങനെ രണ്ടു കേസുകളിലാണ് എംഡി കെ.പത്മകുമാറിന്റെ പങ്ക് വിജിലന്‍സ് രേഖപ്പെടുത്തിയത്.
2015 ല്‍ ദ്രുതപരിശോധന പൂര്‍ത്തിയാക്കിെയങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തില്‍ പൂഴ്ത്തിവച്ച കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ജൂലൈ ഒമ്പതിനാണ് വിജിലന്‍സ് കേസെടുത്തത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും സിപിഎം നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം, ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. വ്യവസായ മന്ത്രി ആയിരിക്കെ എളമരം കരീം വ്യവസായി വി.എം. രാധാകൃഷ്ണനില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി മുന്‍ മാനേജിങ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി കോടതിക്ക് മുമ്പാകെ നല്കിയ രഹസ്യ മൊഴി നേരത്തെ പുറത്തായിരുന്നു.
അഴിമതിക്കേസുകളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ത്വരിത പരിശോധന നടത്തി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും എം.ഡി. പത്മകുമാര്‍ ഇടപെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് മരവിപ്പിച്ചു. ഒരു വര്‍ഷത്തോളം ഫയല്‍ പിടിച്ചുവച്ചു. പുതിയ സര്‍ക്കാര്‍ വന്നതോടെ പരാതിക്കാരനായ ജോയ് കൈതാരത്ത് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ച് ജൂലൈ എട്ടിന് സര്‍ക്കാരിനെ രൂക്ഷവിമര്‍ശനമുന്നയിച്ചു. ഇതോടെയാണ് വിജിലന്‍സ് കേസെടുത്തത്.
ഫ്ളൈ ആഷ് ക്രമക്കേട്, ക്ലിങ്കര്‍ ഇറക്കുമതിയിലെ അഴിമതി, വന്‍കിട ഡീലര്‍മാര്‍ക്ക് അനധികൃതമായി ഇളവ് നല്കല്, വെയര്‍ഹൗസിങ് ഗോഡൗണില്‍ നിയമംതെറ്റിച്ച്്് സിമന്റ് സംഭരിക്കല്, ഗുണമേന്മ കുറഞ്ഞ കല്‍ക്കരിയും ഫ്ളൈ ആഷും ഉപയോഗിച്ചത്്്്് എന്നിങ്ങനെ അഞ്ച് കേസുകളിലായി ആകെ 28.6 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി. ഇതിന് കൂട്ടുനിന്നതിനാണ് പത്മകുമാര്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: