കണ്ണൂര്‍: സമുദ്ര മത്സ്യ ഉല്‍പ്പാദനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അക്വാകള്‍ച്ചര്‍ (ഉള്‍നാടന്‍ ജലാശയ മത്സ്യകൃഷി) സാധ്യത പ്രയോജനപ്പെടുത്തണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കണ്ണൂരില്‍ അക്വാകള്‍ച്ചര്‍ റീജ്യണല്‍ ഓഫീസും പരിശീലന കേന്ദ്രവും വേണമെന്ന ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി. ജില്ലാ പഞ്ചായത്തിന്റെ അക്വാഗ്രീന്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അക്വാകള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍ ഫിഷറീസ് വകുപ്പ് ആലോചിക്കുന്നുണ്ട്. കേരളത്തില്‍ നല്ല തൊഴില്‍ സാധ്യത സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലയാണിത്. ജൈവ പച്ചക്കറി കൃഷിക്കാര്‍ക്കും മത്സ്യകൃഷിക്കാര്ക്കും സ്ഥിരമായ വിപണി ഉറപ്പാക്കാന്‍ കഴിയുക പ്രധാനമാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ അക്വാഗ്രീന്‍ മാര്‍ട്ട് ഈ ദിശയിലുളള കേരളത്തിലെതന്നെ ആദ്യത്തെ പദ്ധതിയാണ്. മറ്റ് ജില്ലാ പഞ്ചായത്തുകള്‍ക്കും ഇത് മാതൃകയാണ്. കണ്ണൂര്‍ ജില്ലയില്‍ മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രം ആരംഭിക്കാനുളള ജില്ലാ പഞ്ചായത്തിന്റെ തീരുമാനവും സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ പ്രതിവര്‍ഷം 12 കോടി മത്സ്യകുഞ്ഞു ങ്ങളെ ആവശ്യമുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് 2 കോടി മാത്രമാണ്. ബാക്കി ആന്ധ്രയില്‍ നിന്നാണ് കൊണ്ടുവരുന്നത്.
ഈ വര്‍ഷം കേരളത്തില്‍ നിന്നുളള മത്സ്യകുഞ്ഞ് ഉല്‍പ്പാദനം 4 കോടിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലക്ക് കശുവണ്ടി കൃഷിയുടെ രംഗത്തും നല്ല സാധ്യതയുണ്ട്. ഏതെങ്കിലും ഒരു കൃഷിമാത്രമെന്ന രീതിക്കു പകരം സംയോജിത കൃഷിയാണ് ഗുണകരം. അതിനാവശ്യമായ ഇടപെടല്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ഡ്രസ്സ് ചെയ്ത മത്സ്യം ആദ്യ വില്പന പി.കെ.ശ്രീമതി എംപിയും വിഷരഹിത പച്ചക്കറി വിപണനോദ്ഘാടനം മേയര്‍ ഇ.പി.ലതയും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ഉത്തരമേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ.ദിനേശ് ചെറുവാട്ട്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ഓമന, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജാത എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു സ്വാഗതവും സെക്രട്ടറി എം.കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: